ജോസഫ് അലക്സും ഭരത്ചന്ദ്രനുമൊക്ക പറഞ്ഞ കിടിലൻ ഡയലോഗുകൾ അതെഴുതിയ ആളുടെ നാവിൽ നിന്നു തന്നെ കേട്ടാലോ? ആവേശം പതിന്മടങ്ങാവും. എംജി സർവകലാശാല യൂണിയൻ ഉദ്ഘാടനത്തിന് എത്തിയ രൺജി പണിക്കർ നടത്തിയ തീപ്പൊരി പ്രസംഗം അദ്ദേഹം സിനിമകൾക്കായെഴുതിയ മാസ് ഡയലോഗുകളെക്കാൾ ആവേശഭരിതമായിരുന്നു. കയ്യടിയും ആർപ്പുവിളികളുമായി വിദ്യാർഥികൾ അതിനെ വരവേൽക്കുക കൂടി ചെയ്തതോടെ ചടങ്ങ് നടന്ന സിഎംഎസ് ഗ്രേറ്റ് ഹാളിൽ ആളുകൾ നിറഞ്ഞു കവിഞ്ഞു.
Renji Panicker Mass Speech at CMS college | Manorama Online
എന്തു സംസാരിച്ചാലും രാജ്യദ്രോഹമായി മാറുന്ന കാലമാണിതെന്ന് പറഞ്ഞാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയമില്ലാത്തത് കൊണ്ടാണ് ജാതിയും മതവും ക്യാമ്പസുകളിലേക്ക് കടന്നു വരുന്നത്. രാഷ്ട്രീയമില്ലാത്ത ക്യാംപസുകളോട് എനിക്ക് താല്‍പര്യമില്ല. എസ്എഫ്‌ഐയോ കെഎസ്‌യുവോ അല്ലാതെ മറ്റൊരു സംഘടന ക്യാംപസില്‍ ആധിപത്യം ഉറപ്പിക്കുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
കോളജ് ക്യാമ്പസുകള്‍ക്കുള്ളില്‍ രാഷ്ട്രീയം പാടില്ലെന്ന് പറയുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. രാഷ്ട്രീയമുള്ള ക്യാംപസുകളിലെ രാജ്യമുണ്ടാകൂ. രാഷ്ട്രീയമില്ലാത്ത ക്യാംപസുകൾ ജനാധിപത്യത്തിന്റെ ഭാഗവുമല്ല. രാഷ്ട്രീയം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികളുടെ ചിന്തകളെ, തലകളെ, തലച്ചോറുകളെ ലോകത്തില്‍ ഒരു കോടതിക്കും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും രാഷ്ട്രീയം സംസാരിക്കാനും ചർച്ച ചെയ്യാനും ആഹ്വാനം ചെയ്യുക കൂടി ചെയ്താണ് അദ്ദേഹം തന്റെ തീപ്പൊരി പ്രസംഗം അവസാനിപ്പിച്ചത്.