തമിഴ് സംവിധായകന്റെ പീഡനം മൂലം മലയാളിനായിക ആതിര സന്തോഷ് (അതിഥി) ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വാർത്ത വന്നിരുന്നു. തമിഴ് ചിത്രമായ നെടുവാൾ വാടൈയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ സെൽവ കണ്ണൻ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു വാർത്ത. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ആതിര മനോരമ ഓൺലൈനിൽ..
‘കഴിഞ്ഞ ഒക്ടോബറിൽ ഷൂട്ടിങ് തുടങ്ങിയ സിനിമയാണ്. ഒരു വർഷമായിട്ടും പൂർത്തിയായില്ല. സിനിമയിലെ ഇതെന്റെ ആദ്യ ചിത്രം കൂടിയാണ്. സിനിമ തുടങ്ങിയപ്പോൾ മുതൽ പ്രശ്നങ്ങളാണ്. ആദ്യം സംവിധായകനും ഇതിന്റെ നായകനും തമ്മിലായിരുന്നു പ്രശ്നം. അങ്ങനെ നായകൻ സിനിമയിൽ നിന്നും പുറത്തായി. പിന്നെ പുതിയൊരു നായകനെ തേടി ഷൂട്ടിങ് ഒരുപാട് നാൾ നീണ്ടുപോയി. സത്യം പറഞ്ഞാൽ ഈ ഒരു വർഷത്തിനിടെ ആകെ പത്തുദിവസം മാത്രമാണ് ശരിയായി ഷൂട്ടിങ് നടന്നത്. ഇതിനിടെ അഞ്ച് ചിത്രങ്ങളുടെ ഓഫർ വന്നു. അതിൽ പട്ടധാരി എന്ന സിനിമയിൽ മാത്രത്തിലാണ് അഭിനയിക്കാൻ സാധിച്ചത്.
Director's Sexual Harassment! Suicide attempted Heroine's Exclusive Interview
കഴിഞ്ഞ ജൂണിലാണ് എന്റെ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഷൂട്ടിങിന് അഞ്ചുദിവസം മുമ്പേ എന്നെ അവർ വിളിച്ചു. അയാൾക്ക് എന്നോട് പ്രണയബന്ധം ഉണ്ടായി. എന്നോട് അതുപറയുകയും ചെയ്തു. അച്ഛനേക്കാളും രണ്ടുമൂന്നു വയസ്സുപ്രായവ്യത്യാസമേ അയാൾക്കൊള്ളൂ. ആ ഒരു സ്നേഹമാണ് തനിക്ക് ഉള്ളൂ എന്നും ഞാൻ പറഞ്ഞു. ഞാൻ ഒഴിവാക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ വിടാൻ ഭാവമില്ലായിരുന്നു. പിന്നെ അത് കരച്ചിലായി, കാലുപിടിക്കലായി. പിന്നീട് എന്നെ ഉപദ്രവിക്കാൻ തുടങ്ങി. കൈയിൽ കയറി പിടിച്ച് അടിച്ചു അപ്പോൾ ഞാനും തിരിച്ചടിച്ചു. അങ്ങനെ എല്ലാവരും ഓടിക്കൂടി.
അതിന് ശേഷം എന്നോട് എന്തോ വൈരാഗ്യമുള്ളതുപോലെയായിരുന്നു പെരുമാറ്റം. നായികാപ്രാധാന്യമുളള ചിത്രമായിരുന്നു. എന്നെ കൊണ്ട് കരാർ ഒക്കെ എഴുതി മേടിച്ചിരുന്നു. അതൊക്കെ ഉപയോഗിച്ച് എന്നെ ഭീഷണപ്പെടുത്തി. ഈ സിനിമയ്ക്ക് അഡ്വാൻസ് മേടിച്ചതിനാലും ആദ്യ ചിത്രമായതിനാലും എങ്ങനെയെങ്കിലും ഷൂട്ടിങ് തീർത്താൽ മതിയെന്നായിരുന്നു എന്റെ ചിന്ത.
തെങ്കാശിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു അടുത്ത ഷൂട്ട്. കരിമ്പിൻ തോട്ടത്തിലെ ഒരു വീട്ടിലായിരുന്നു താമസം. ഇതിനിടെ പട്ടധാരി എന്ന സിനിമയുടെ ഓഡിയോ റിലീസ് ഉണ്ടായിരുന്നു. അതിന് പോകാൻ സമ്മതിക്കാതെ റൂമിൽ പൂട്ടി ഇട്ടു. ഫോണും ഉപയോഗിക്കാൻ സമ്മതിച്ചില്ല.
Pattathari (2016) || Official Trailer || Latest Tamil Movie || Abhi Saravanan, Adhiti
ഫാമിലിയിൽ നിന്ന് ആരും കൂടെ ഇല്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ ഇയാൾ ഓരോ കാരണം പറഞ്ഞ് വിട്ടു. ഉപദ്രവം സഹിക്കവയ്യാതെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. അവിടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ആ കേസ് അയാൾ തന്നെ ഒതുക്കി തീർത്തു.
നടികര്‍ സംഘത്തിലും നിർമാതാക്കളുടെ സംഘടനയിലും പരാതി നൽകി. എന്നാൽ സിനിമ റിലീസ് ചെയ്യാതെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു. ഒരു പരസ്യചിത്രീകരണത്തിന്റെ സമയത്ത് 40 പേർ വന്ന് അടിയായി വഴക്കായി. ആ സംഭവത്തിലും പൊലീസ് പരാതി നൽകിയിട്ടും ഒരു കാര്യവുമുണ്ടായില്ല. പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങൾ തമ്മിൽ പറഞ്ഞുതീർക്കു എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.
പിന്നീട് ഈ വിഷയത്തിൽ നടൻ വിശാലിനെ നേരിട്ട് കണ്ട് സംസാരിച്ച് പ്രശ്നങ്ങൾ ധരിപ്പിച്ചിരുന്നു. ഇത്രയൊക്കെ ആയിട്ടും ആരും എന്നെ സഹായിക്കാൻ വന്നില്ല.അങ്ങനെയാണ് ജീവിതം അവസാനിപ്പിക്കണമെന്ന തോന്നൽ തുടങ്ങിയത്. കൂട്ടുകാരാണ് എന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടെത്തിച്ചത്. രണ്ടുദിവസം ഐസിയുവിൽ ആയിരുന്നു. പിന്നീട് കൗൺസിലിങിനും മറ്റും ശേഷമാണ് ഒന്നു നോര്‍മൽ ആയത്.
ഈ 14ന് പട്ടതാരി റിലീസ് ചെയ്യും. ബാക്കി കുറച്ച് പ്രോജക്ടുകൾ കൂടി ഉണ്ട്. എനിക്ക് സമാധാനമായി ജോലി ചെയ്യണം. ഇൻഫോപാർക്കിലെ ജോലി വേണ്ടെന്നുവച്ചാണ് ഞാൻ സിനിമാ രംഗത്തെത്തിയത്. ഗോഡ്ഫാദറായി ആരുമില്ല. ഒരുപാട് കഷ്ടപ്പെട്ടു. ഇനി എന്റെ കരിയറിൽ ശ്രദ്ധിക്കണം. നടികർ സംഘം പോലുള്ള സംഘടന എന്നെ സഹായിച്ച് എങ്ങനെയങ്കിലും ഈ പ്രശ്നങ്ങൾ തീർന്നുപോകണമെന്നാണ് ആഗ്രഹം’. അതിഥി പറഞ്ഞു.
എന്നാൽ അതിഥിയുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് സംവിധായകനായ സെൽവ കണ്ണൻ പറയുന്നു. നെടുവാൾ വാടൈയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായപ്പോൾ അതിഥിക്ക് പട്ടതാരി എന്ന സിനിമയുടെ ഓഫർ വന്നു. ഈ സിനിമയ്ക്ക് കരാർ ഒപ്പിട്ടിരുന്നെങ്കിലും ഞാൻ അതിഥിയോട് ആ ചിത്രത്തിൽ അഭിനയിക്കാൻ പൊയ്ക്കൊളൂ എന്നു പറയുകയും ചെയ്തു. എന്നാൽ ആ ചിത്രത്തിൽ അഭിനയിച്ച് വന്നപ്പോൾ മുതൽ അതിഥിയുടെ സ്വഭാവം മാറിയെന്ന് സെൽവ കണ്ണൻ പറഞ്ഞു.
‘പിന്നീട് വഴക്കായി. അതിഥി എന്നോട് മാപ്പു പറയുകയും ചെയ്തു. ഇതിനിടെ പത്തുദിവസം ഷൂട്ട് ബാക്കി നിൽക്കുമ്പോൾ അതിഥിക്ക് ചെന്നൈയിൽ അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു. ഷൂട്ട് നിർത്തി വച്ച് അതും സാധ്യമാക്കി. എന്നാൽ പിന്നീട് അതിഥിയുടെ യാതൊരു വിവരവുമില്ല.
സംശയം തോന്നി പട്ടതാരിയിൽ നായകവേഷം ചെയ്ത അഭിയെ വിളിച്ചു. അപ്പോളാണ് അഭി പറയുന്നത് , ഇനി ഈ ചിത്രത്തിൽ അതിഥി അഭിനയിക്കുന്നില്ലെന്നും അവർ തനിക്കെതിരെ എല്ലാ സംഘടനകളിലും പരാതിയും കൊടുത്ത കാര്യം. അതിഥിയെ വിളിച്ച് കിട്ടാത്തതിനാൽ നടിക്കെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ’ സെൽവ പറഞ്ഞു. ഒരു തമിഴ്മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെൽവ കണ്ണൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.