സംസ്ഥാനചലച്ചിത്ര അവാർഡിൽ പ്രേമം സിനിമയെ അവഗണിച്ചതിൽ യുവസംവിധായകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു കലാകാരന്റെ അധ്വാനത്തെ ഉഴപ്പായി കണ്ട് പിന്നീട് ആ സിനിമയെ ഒരു തരത്തിലും പരിഗണിച്ചില്ല എന്ന് പറയുന്നത് അനീതിയാണെന്ന് സംവിധായകൻ ആഷിക് അബു പറയുന്നു.
പ്രേമം സിനിമയുടെ മേയ്ക്കിങിൽ സംവിധായകനായ അൽഫോൻസ് പുത്രൻ ഉഴപ്പൻ നയമാണ് സ്വീകരിച്ചതെന്നും അതുകൊണ്ടു തന്നെ അവാർഡ് നിര്‍ണയത്തിലെ ഒരു ഘട്ടത്തിലും പ്രേമം സിനിമയെ പരിഗണിച്ചിരുന്നില്ലെന്നും ജൂറി ചെയർമാനും സംവിധായകനുമായ മോഹനൻ പറഞ്ഞിരുന്നു.
ജൂറി ചെയർമാന്റെ ഈ പ്രസ്താവനയാണ് സോഷ്യല്‍മീഡിയയിൽ ചർച്ചയായി മാറിയത്. ഇതിനെക്കുറിച്ച് സംവിധായകൻ ആഷിക് അബുവിന്റെ പ്രതികരണം വായിക്കാം–
‘ആർക്ക് അവാർഡ് നൽകണം, നല്കാതിരിക്കണം എന്നൊക്കെ പൂർണമായും ജൂറിയുടെ തീരുമാനം തന്നെയാണ്. ആ തീരുമാനത്തെ പൂർണ അർത്ഥത്തിൽ ബഹുമാനിക്കുന്നു. എല്ലാ വിജയികളും അർഹതപെട്ടവർ തന്നെ.
ഒരു സിനിമ ഇഷ്ട്ടപെടാം, ഒരു കാരണവും കൂടാതെ ഇഷ്ട്ടപെടതിരിക്കാം, അതൊക്കെ സ്വാഭാവികം. പക്ഷെ ഒരു കലാകാരന്റെ അധ്വാനത്തെ ഉഴപ്പായി കണ്ട് പിന്നീട് ആ സിനിമയെ ഒരു തരത്തിലും പരിഗണിച്ചില്ല എന്ന് പറയുന്നത് അനീതി തന്നെയാണ്. മോഹൻ സാറിനെ പോലെയുള്ള സീനിയർ കലാകാരന്മാർ കടന്നുവന്ന കഷ്ട്ടപാടുകളും ഒരു സിനിമ ചെയ്യാൻ കാണിക്കുന്ന ആത്മാർത്ഥയും ആരും കുറച്ചു കണ്ടതായോ, ഉഴപ്പി ചെയ്തു എന്ന് പറഞ്ഞതായോ അറിവിലില്ല. എല്ലാവരെയും പോലെ തന്നെയാണ് അൽഫോൺസ്, പ്രേമം തനിക് ഇഷ്ട്ടമായില്ല, അവാർഡ് കൊടുക്കാനുള്ള ഒന്നും ഇല്ല എന്ന് പറയുന്നതും, നന്നാക്കാമായിരുന്ന സിനിമ അതിന്റെ പിതാവ് ഉഴപ്പി മോശമാക്കി എന്ന് പറയുന്നതും രണ്ടാണ്. ആഷിക് പറഞ്ഞു.