കൊച്ചി ∙ അന്തരിച്ച യുവനടൻ ജിഷ്ണു രാഘവൻ (35) ഇനി ഒാർമയുടെ തിരശീലയിൽ. സംസ്കാര ചടങ്ങുകൾ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. ചലച്ചിത്ര മേഖലയിലെ നിരവധിപേർ ജിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ചു. അർബുദ ബാധയെത്തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്ന ജിഷ്ണു ഇന്നു രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
ഇനിയില്ല ആ വാക്കുകൾ; പോരാട്ടം നിർത്തി ജിഷ്ണു വിടവാങ്ങി
നടന്‍ രാഘവന്‍റെ മകനാണ്. രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് തുടക്കം. കമലിന്‍റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ട്രാഫിക്കിന്‍റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി
1987 കിളിപ്പാട്ട് ഇന്ത്യന്‍ പനോരമയില്‍ ഇടംനേടി. വേണുഗോപന്‍റെ ചൂണ്ട, തമ്പി കണ്ണന്താനത്തിന്‍റെ ഫ്രീഡം, സുന്ദര്‍ദാസിന്‍റെ പൗരന്‍, ലോഹിതദാസിന്‍റെ ചക്കരമുത്ത്, അനില്‍ ബാബുവിന്‍റെ പറയാം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിബിഐ പരമ്പരയിലെത്തിയ നേരറിയാൻ സിബിഐയില്‍ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയവേഷം ലഭിച്ചു.
വലിയ നടന്റെ മകനെന്ന ഭാവമുണ്ടായിരുന്നില്ല; ജിഷ്ണുവിനെ അനുസ്മരിച്ച് സിനിമാലോകം
സമീപകാലത്ത് ഭരതന്‍റെ നിദ്രയുടെ റീമേക്ക് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തപ്പോള്‍ സിദ്ധാര്‍ഥിനൊപ്പം നായകവേഷം ചെയ്തു. നിദ്രയും ഓര്‍ഡിനറിയുമാണ് സമീപകാലത്ത് മടങ്ങിവരവൊരുക്കിയത്. ബാങ്കിങ് ഹവേഴ്സ്, അന്നും ഇന്നും എന്നും, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ സിനിമകള്‍ ചെയ്തു.