ചെന്നൈയിലെ പ്രളയഭൂമിയിൽ നിന്ന് ദുരിതങ്ങളേറെ സഹിച്ചെത്തി നടി കാതൽ സന്ധ്യ വരണമാല്യമണിഞ്ഞു. ‘കാതൽ’ സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്കും ‘ട്രാഫിക്’ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ കാതൽ സന്ധ്യയ്ക്ക് വരൻ ചെന്നൈയിൽ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരൻ താലി ചാർത്തി. വിവാഹം ആഘോഷപൂർവം നടത്താനായിരുന്നു തീരുമാനം. ക്ഷണക്കത്തും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും തയാറാക്കി കാത്തിരിക്കുന്നതിനിടെ ചെന്നൈയിൽ പ്രളയമായി.
വടപളനിയിലെ ആറാംനിലയിലെ ഫ്ലാറ്റിൽ കാതൽ സന്ധ്യയുടെ കുടുംബം കുടുങ്ങിപ്പോയി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട അശോക് നഗറിലെ വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതായി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരു കുടുംബങ്ങളും ഫോണിൽ ബന്ധപ്പെട്ടത്. വിവാഹാവശ്യത്തിനുള്ള സാധനങ്ങളുമായി കാറിൽ കയറിയപ്പോൾ എൻജിനൊപ്പം വെള്ളം. ഒടുവിൽ പണം കൊടുത്ത് കാർ അര കിലോമീറ്ററോളം തള്ളി നീക്കി വെള്ളമില്ലാത്ത സ്ഥലത്തെത്തി സ്റ്റാർട്ടാക്കി. ബസ് വാടകയ്ക്ക് വിളിച്ച് ഇരു കുടുംബങ്ങളും അർധരാത്രിയോടെ പുറപ്പെട്ടു.
ശനിയാഴ്ച രാത്രി ഗുരുവായൂരിലെത്തി. ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് സന്ധ്യയുടെ മാതാപിതാക്കളായ മായയും അജിത്കുമാറും പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.