തിരക്കഥ രചനയിൽ കുട്ടികൾക്ക് അറിവിന്റെ പുതുലോകമൊരുക്കി ‘തിരക്കല’. ഭാഷാപോഷിണിയും എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സും ചേർന്നു സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര നിർമാണ ശിൽപശാലയായ തിരക്കലയുടെ ഒന്നാംദിനം പിറന്നത് മൂന്നുതിരക്കഥകൾ. തിരക്കഥാകൃത്തുക്കളായ ഉണ്ണി ആർ, ബിപിൻ ചന്ദ്രൻ, സിദ്ധാർഥ് ശിവ എന്നിവരുടെ ശിക്ഷണത്തിൽ 50 കുട്ടികളാണ് 3 തിരക്കഥകൾ രചിച്ചത്.
കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനക്ലാസ്. കഥ, തിരക്കഥ എന്നിവയിൽ പാലിക്കേണ്ട നിലവാരത്തെക്കുറിച്ചും പ്രാവീണ്യത്തെക്കുറിച്ചുളള വിശദമായ പഠനശാല, മറക്കാനാകാത്ത നിമിഷങ്ങളാണ് വിദ്യാർഥികൾക്ക് സമ്മാനിച്ചത്. കുട്ടികളുടെ സംശയങ്ങൾ തീർത്തു കൊടുക്കാനും തിരക്കഥാ രചനയിൽ സഹായിക്കാനുമായി മുഴുവൻ സമയവും പരിശീലകർ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.
തിരക്കഥ പൂർത്തിയായി കഴിഞ്ഞാൽ അടുത്ത ദിവസം സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് എന്നിവയിൽ പരിശീലനം ഉണ്ടാകും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ശിൽപശാലയിൽ കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നു തിരഞ്ഞെടുത്ത വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. രഞ്ജി പണിക്കർ, പി. ബാലചന്ദ്രൻ, ഉണ്ണി. ആർ, ജിത്തു ജോസഫ്, ബിപിൻ ചന്ദ്രൻ, സിദ്ധാർഥ് ശിവ, ശ്രീബാല കെ. മേനോൻ, മിഥുൻ മാനുവൽ തോമസ്, വിനോദ് ഇല്ലമ്പള്ളി, സതീഷ് കുറുപ്പ്, കിരൺ എന്നിവരുടെ നേതൃത്വത്തിലാണു പരിശീലനം.