പുതുമുഖ സംവിധായകര്‍ക്കും മിമിക്രി കലാകാരന്മാര്‍ക്കും സിനിമയിൽ വരാൻ ഒരുപാട് അവസരം നല്‍കിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മിമിക്രി വേദികളില്‍ ശ്രദ്ധേയനായ പാഷാണം ഷാജി എന്ന സാജു നവോദയ ഇത് മൂന്നാമത്തെ ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
പത്തേമാരി എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ സാജു അഭിനയിച്ചിരുന്നു. ഭാസ്ക്കർ ദ് റാസ്ക്കൽ എന്ന ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി വന്നിറങ്ങുമ്പോൾ ഷാജി അവിടെ ഉണ്ടായിരുന്നു. സംവിധായകൻ സിദ്ധിഖ് ഉടൻ തന്നെ ഷാജിയെ മമ്മൂട്ടിക്ക് പരിചയപ്പെടുത്തി. എന്നാൽ ഇയാളെ തനിക്ക് അറിയാമെന്നും കൂടെ അഭിനയിച്ചിട്ടുണ്ടെന്നും അയാൾ എന്നെ മറന്നുപോയിട്ടുണ്ടാകുമെന്നും മമ്മൂട്ടി പറയുകയായിരുന്നു. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാഷാണം ഷാജിയും മമ്മൂട്ടിയും.
Chirithoppil Joppan - A Chat show with Mammoottyand Pashanam Shaji | Manorama News
തോപ്പിൽ ജോപ്പൻ എന്ന സിനിമയിലും മറ്റൊരു മിമിക്രി കലാകാരന് അവസരം നൽകിയിരുന്നെന്നും എന്നാല്‍ അയാൾ തന്നെ അത് നഷ്ടപ്പെടുത്തിയെന്നും മമ്മൂട്ടിയും ഷാജിയും പറഞ്ഞു. ആ അവസരം നഷ്ടപ്പെട്ടതിന് പിന്നിലെ കഥ പാഷാണം ഷാജി തന്നെ പറയുന്നു
തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ഒരു മിമിക്രി കലാകാരനെ വിളിച്ചു. മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ച സന്തോഷത്തില്‍ ഈ മിമിക്രി കലാകാരന്‍ കൂട്ടുകാരെയൊക്കെ വിളിച്ച് ഒരു മദ്യസത്കാരം നടത്തി. എന്നാല്‍ അടിച്ചു ഫിറ്റായ കലാകാരന് പിറ്റേ ദിവസം ഷൂട്ടിങിന് വരാന്‍ കഴിഞ്ഞില്ല.
ആ കലാകാരന്‍ ആരാണെന്ന് പരസ്യമായി വെളിപ്പെടുത്താന്‍ കഴിയില്ല എന്ന് മമ്മൂട്ടിയും പാഷാണം ഷാജിയും പറഞ്ഞു. പക്ഷെ ഇനിയെങ്കിലും മദ്യപാനം കുറയ്ക്കാന്‍ അയാളോട് പറയണം എന്ന് മമ്മൂട്ടി ഷാജിയോട് പറഞ്ഞു.