വെള്ളിത്തിരയിലെ താരങ്ങൾ ഭൂമിയിലിറങ്ങി, തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി. യുഡിഎഫ് സ്ഥാനാർഥി പി.വി.ജഗദീഷ്കുമാർ, എൽഡിഎഫ് സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാർ, എൻഡിഎ സ്ഥാനാർഥി രഘു ദാമോദരൻ (ഭീമൻ രഘു) എന്നിവരാണു വോട്ടർമാരെ നേരിൽ കണ്ടു വോട്ടഭ്യർഥന തുടങ്ങിയത്. എൽഡിഎഫ് സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാർ വെടിയേറ്റു മരിച്ച എൻസിസി കെഡറ്റ് ധനുഷ്കൃഷ്ണയുടെ വീട്ടിൽ നിന്ന് ആരംഭിച്ച പ്രചാരണം വിവിധ സ്ഥലങ്ങളിലായി വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളിലൂടെ കടന്നുപോയി.
തുടർ ദിവസങ്ങളിൽ അനാഥമന്ദിരങ്ങൾ, സ്ഥാപനങ്ങൾ, കശുവണ്ടി ഫാക്ടറികൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. എൻഡിഎയ്ക്കുവേണ്ടി രംഗത്തുള്ള രഘു ദാമോദരൻ (ഭീമൻ രഘു) പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടന്നു. തോട്ടം, കശുവണ്ടി മേഖലകളിൽ പ്രചാരണത്തിലായിരുന്നു ഇന്നലെ. യുഡിഎഫ് സ്ഥാനാർഥി പി.വി. ജഗദീഷ്കുമാർ സ്ഥാപനങ്ങളിലെ സന്ദർശനവും വ്യക്തികളെ നേരിൽ കണ്ടു വോട്ടഭ്യർഥിക്കലുമൊക്കെയായി മുന്നേറുന്നു.
വെട്ടിക്കവല, മേലില പഞ്ചായത്തുകളിൽ വിവിധയിടങ്ങളിലായി സന്ദർശനം നടത്തി. 65 വർഷത്തിനുശേഷം കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടായതിന്റെ ആവേശവും പ്രവർത്തകർക്കിടയിലുണ്ട്. ആർക്കും ഏകപക്ഷീയമായ മുന്നേറ്റമില്ലാതെയാണു പ്രചാരണരംഗം കൊഴുക്കുന്നത്. സിനിമാതാരങ്ങൾ മൽസരിക്കുന്ന ഇവിടെ കനത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്.