മലയാളസിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ ആനന്ദക്കുട്ടന്‍ അന്തരിച്ചു. 62 വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിസ്തയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അഥര്‍വം, സദയം, ആകാശദൂത്, നമ്പർ 20 മദ്രാസ് മെയിൽ, ഹിസ്ഹൈനസ്സ് അബ്ദുള്ള എന്നിവയാണ് പ്രധാനചിത്രങ്ങൾ
നാലു പതിറ്റാണ്ടായി മലയാളത്തിലെ നിത്യസാനിധ്യമായിരുന്ന അദ്ദേഹം ഇരുന്നൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1954 മാര്‍ച്ചില്‍ അദ്ധ്യാപക ദമ്പതികളായ രാമകൃഷ്ണന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. രണ്ടു സഹോദരിമാര്‍. ചങ്ങനാശ്ശേരി എന്‍എസ്എസ് സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രിക്കുശേഷം മദ്രാസില്‍ പോയി സിനിമാറ്റോഗ്രാഫി പഠിച്ചു. എറണാകുളത്ത് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.
ആളും ആരവവുമുള്ള വലിയ സിനിമകളുടെ ഛായാഗ്രാഹകൻ എന്നാണ് ആനന്ദക്കുട്ടൻ മലയാളസിനിമയിൽ അറിയിപ്പെട്ടിരുന്നത്. സിനിമയിൽ ആനന്ദക്കുട്ടൻ ശൈലി തന്നെ തന്റെ ക്യാമറചലനങ്ങൾക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.