ജഗദീഷിനെതിരെ രൂക്ഷവിമർശനവുമായി ഗണേഷ്കുമാർ. പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെതിരെ കെ.ബി.ഗണേഷ്‌കുമാര്‍ പൊതുവേദിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്. സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്‌റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ നിങ്ങളുടെ സമീപത്തെത്തുമ്പോള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ഗണേഷിന്റെ പ്രസംഗം.
കൊട്ടാരക്കര തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറിന്റെ വിവാദ പരാമര്‍ശം. പത്തനാപുരത്ത് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനില്‍ക്കെ എതിരാളിയാകുമെന്ന് കരുതപ്പെടുന്നയാളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രസംഗം തുടര്‍ന്ന പത്തനാപുരം എംഎല്‍എ, ആ നടന്‍ അധികം വൈകാതെ നിങ്ങള്‍ക്ക് മുന്നിലുമെത്തുമെന്നും അപ്പോള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പും നല്‍കി.
വേദികളിലെ പ്രസംഗത്തിനിടയില്‍ ഗണേഷ് കുമാറിനെതിരെ ജഗദീഷും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നും നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. യു.ഡി.എഫിനായി മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായതോടെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ ജഗദീഷ് സജീവമായിരിക്കുകയാണ്.