'സത്യം പറഞ്ഞാല്‍ എനിക്ക് അസൂയ ഉണ്ട് കേട്ടോ, ഇൗ കൂടെ പഠിക്കുന്ന പെമ്പിള്ളേരൊക്കെ മമ്മൂട്ടിയേപ്പോലെ നടക്കുക, മമ്മൂട്ടിയേപ്പോലെ ഇരിക്കുക എന്നൊക്കെ പറയുമ്പോഴെ' 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ നമ്പര്‍ 20 മദ്രാസ് മെയിലിലെ മോഹന്‍ലാലിന്റെ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രം മമ്മൂട്ടിയോടിത് പറഞ്ഞപ്പോള്‍ സിനിമ കണ്ടിരുന്ന ചെറുപ്പക്കാരും മനസ്സിൽ വിചാരിച്ചു. ‘ടോണി പറഞ്ഞത് എത്രയൊ ശരി ’. വര്‍ഷങ്ങള്‍ പലത് കടന്നു പോയി. അതേ സിനിമ ടിവിയില്‍ കാണുമ്പോള്‍ ഇന്നത്തെ ചെറുപ്പക്കാരും അറിയാതെ ചിന്തിച്ചു പോകും. 'ടോണി പറഞ്ഞത് വളരെ ശരിയാണ്'.
വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി. അഭിനയരംഗത്ത് കൂടെ വന്നവരും, പിന്നാലെ വന്നവരും കാലം വീഴ്ത്തിയ ചുളിവുകളുമായി തിരശീലയ്ക്ക് പിന്നിലായിട്ടും ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക. വര്‍ഷങ്ങൾ കഴിയും തോറും ആ സൗന്ദര്യം കൂടി വരികയാണൊ? ഇദ്ദേഹം എങ്ങനെ ഇതു കാത്തു സൂക്ഷിക്കുന്നു ? ഇങ്ങനെയൊർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് ഒരിക്കലെങ്കിലും ഒരു സാദാ മലയാളി.
ഒാരോ കാലത്തും പുതിയ സൗന്ദര്യ സങ്കല്‍പങ്ങളുമായി ആളുകള്‍ കടന്നു വരാറുണ്ടെങ്കിലും നില നിന്നു പോകുന്ന കാര്യത്തില്‍ ഇവരൊക്കെ പരാജയപ്പെടുന്നു. സിക്സ് പാക്കും, കഷണ്ടിയും, താടിയും അങ്ങനെ പല കോമാളിത്തരങ്ങളുമായി പലരും വന്നു പോയെങ്കിലും മമ്മൂട്ടിയെ കടത്തി വെട്ടാനായില്ലെന്നതാണ് സത്യം. കേരളീയരുടെ പുരുഷ സൗന്ദര്യ സങ്കല്‍പത്തിന് ഇന്നും മമ്മൂട്ടി എന്നാണ് അര്‍ത്ഥം. അതിന് പര്യായമായി പോലും മാറാന്‍ കഴിയുന്നവര്‍ ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും.
കാലാകാലങ്ങളിൽ അതത് ഫാഷൻ ട്രെൻഡുകള്‍ മനസ്സിലാക്കി അതിനനുസരിച്ച് സ്വയം മാറാന്‍ സാധിച്ചുവെന്നതിലാണ് മമ്മൂട്ടിയുടെ വിജയം. കൃത്യമായ വ്യായാമവും, കര്‍ശന ഭക്ഷണശീലങ്ങളുമൊക്കെയാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാ കാര്യത്തിലും അപ്ഡേറ്റഡ് ആയിരിക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഗുണം. അല്ലെങ്കിൽ കാലത്തെ അതിജീവിക്കുന്ന സൗന്ദര്യമെന്ന വരം ഒരു മലയാളിക്ക് മാത്രമെ ദൈവം കൊടുത്തിട്ടുണ്ടാകൂ എന്നു വിശ്വസിക്കേണ്ടി വരും നാം.
46 കൊല്ലം. 380-ഒാളം ചിത്രങ്ങള്‍. പ്രേം നസീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നായകവേഷം കൈകാര്യം ചെയ്ത നടന്‍. ഏറ്റവുമധികം സിനിമകളില്‍ ഇരട്ട വേഷങ്ങള്‍ ചെയ്ത നടന്‍. മൂന്ന് ദേശീയ അവാര്‍ഡുകള്‍, പത്മശ്രീ, അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍, മറ്റനവധി പുരസ്ക്കാരങ്ങള്‍. വിശേഷണങ്ങൾ അനവധിയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ കേമനാരെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാമെങ്കിലും സൗന്ദര്യത്തില്‍ മമ്മൂക്കയെ കവച്ചു വയ്ക്കാന്‍ ഇനിയൊരാൾ ജനിക്കണമെന്ന് ആരാധകരും പ്രേക്ഷകരും ഒരു പോലെ പറയും. മലയാള സിനിമയുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി അദ്ദേഹം ജൈത്രയാത്ര തുടരുന്നു. ഒപ്പം ആശംസകളും പ്രാർഥനകളും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.