Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയില്‍ ആദ്യ പ്രതിഫലം 3000 രൂപ; അഭിഭാഷകയാകാൻ കൊതിച്ച ജയലളിത

jayalalitha

െചമ്പഴുക്കയുടെ നിറവും വിടർന്ന കണ്ണുകളുമുള്ളൊരു തമിഴ് പെണ്ണ്. സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ അവളെ ആദ്യം സിനിമയിൽ കണ്ടവർ ഒരിക്കലും ചിന്തിച്ചിരിക്കില്ല, ഇന്ത്യ ശ്രദ്ധിക്കുന്നൊരു ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ തലപ്പത്തിരിക്കുമെന്ന്. സംഭവബഹുലമായിരുന്നു ജയയുടെ ജീവിതം. ഭർത്താവ് മരിച്ചപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം നിറവേറ്റാൻ സിനിമയിൽ ഇറങ്ങിയ അമ്മ വേദവല്ലിയാണ് ജീവിതത്തിൽ ജയയുടെ മാതൃക.

ജനനം: 1948 ഫെബ്രുവരി 24നു കർണാടകയിലെ മണ്ഡ്യയില്‍ അയ്യങ്കാര് കുടുംബത്തില്‍. കുടുംബം: മാതാപിതാക്ക‍‍ള്‍ പരേതരായ തമിഴ് നടി സന്ധ്യ (വേദവല്ലി), ജയറാം, സഹോദരന്‍: ജയകുമാര്‍. ജയയ്‌ക്കു രണ്ടുവയസ്സുള്ളപ്പോള്‍ പിതാവ് ജയറാമിന്റെ മരണം. ജയറാം ഒരു അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി.

ബാംഗ്‌ലൂര്‍ ബിഷപ് കോട്ടണ്‍ ഗേൾസ് സ്‌കൂള്‍, ചെന്നൈ സേക്രഡ് ഹാർട്ട് മെട്രിക്കുലേഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ജയയുടെ പഠനം. ശാസ്ത്രീയ സംഗീതം, നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം തടങ്ങി എല്ലാ മേഖലങ്ങളിലും ചെറുപ്പം മുതലേ ജയ കഴിവുതെളിയിച്ചു. മൈലാപ്പൂരിലെ രസിക രഞ്ജനി സഭയില്‍ ആദ്യ നൃത്തമാടിയ ജയയെ അന്ന് പ്രധാനഅതിഥിയായി എത്തിയ ശിവാജി ഗണേശൻ അഭിനന്ദിക്കുകയുണ്ടായി. ഭാവിയിൽ ഈ കുട്ടി സിനിമയിൽ തിളങ്ങുമെന്ന് വേദിയിൽ പറയുകയുമുണ്ടായി. (പിന്നീട് പതിനേഴോളം സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു)

കുട്ടിക്കാലത്തെ കന്നഡ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ജയ അഭിനയിക്കാൻ തുടങ്ങി. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയിൽ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങൾ.

jayalalitha-3

പഠനത്തില്‍ മിടുക്കിയായിരുന്നെങ്കിലും അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു ജയയുടെ സിനിമാഅഭിനയം. അങ്ങനെ പതിനഞ്ചാം വയസിൽ ചിന്നാഡ ഗോംബെ എന്ന കന്നഡ പടത്തിലൂടെ നായികയായി വെളളിത്തിരയില്‍ ജയലളിതയുടെ അരങ്ങേറ്റം. പഠനത്തെ ഒട്ടും ബാധിക്കാതെ രണ്ടുമാസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കമെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകി. 3000 രൂപയായിരുന്നു ജയയുടെ ആദ്യ പ്രതിഫലം. അങ്ങനെ ആറ് ആഴ്ച കൊണ്ട് ഷൂട്ടിങ് തീർന്നു.

ഒരു അഭിഭാഷക ആകണമെന്നായിരുന്നു ജയയുടെ ആഗ്രഹം. അതുകൊണ്ടു നായികയായി എത്തിയ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഉടനെ പഠിക്കാനായിരുന്നു ജയയുടെ ഓട്ടം. എന്നാൽ ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റായി മാറി. സിനിമ വന്‍ഹിറ്റായതോടെ സിനിമാലോകത്തെ പുതിയ താരോദയമായി അവര്‍ വാഴ്ത്തപ്പെട്ടു. മാത്രമല്ല ഇതിനിടെ നാടകങ്ങളിലും ജയ അഭിനയിച്ചിരുന്നു. തെലുങ്കിൽ മനുഷുലു മംമ്തലു എന്ന സിനിമയും സൂപ്പർഹിറ്റായി.

കന്നഡയില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും ജയലളിതയുടെ പേര് ഉയരാൻ തുടങ്ങി. അങ്ങനെ സിവി ശ്രീഥർ വെണ്ണിറൈ ആടൈ എന്ന തമിഴ് ചിത്രത്തിലേക്ക് ജയയെ നായികയായി ക്ഷണിച്ചു. ജയയുടെ തമിഴിലേക്കുള്ള കടന്ന് വരവായിരുന്നു ഈ സിനിമ.

അന്നത്തെ യുവത്വത്തിന്റെ സ്വപ്‌നസുന്ദരിയായി ജയ മാറി‍. തമിഴ് സിനിമാലോകത്ത് പാവാടയില്‍ പ്രത്യക്ഷപ്പെട്ട ആദ്യ അഭിനേത്രി എന്ന വിശേഷണവും ജയയ്ക്കു തന്നെ. സൂര്യകാന്തി, യാര്‍ നീ, ദൈവ മകന്‍, തേടി വന്ത മാപ്പിളൈ തുടങ്ങി നിരവധി ഹിറ്റുകള്‍ ജയലളിതക്കു സ്വന്തമായി. അഭിനയത്തിൽ തിരക്കായതോടെ അവര്‍ ബാംഗ്ലൂരിലേക്കും അവിടുന്ന് ചെന്നൈയിലേക്കും താമസം മാറി.

ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് ജയയും തമിഴ്് സൂപ്പര്‍താരം എം.ജി.ആറും ആദ്യമായി ഒന്നിക്കുന്നത്. അടിമൈ പെണ്‍, നാം നാട,് തലൈവന്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങള്‍ എംജിആര്‍-ജയലളിത ജോഡിയിൽ പുറത്തുവന്നു.

jayalalitha-mgr

സിനിമയിലെന്ന പോലെ വ്യക്തിജീവിതത്തിലും എം.ജി.ആര്‍ ജയലളിതയെ ഏറെ സ്വാധീനിച്ചു അദ്ദേഹവുമായുളള അടുപ്പമാണ് അവരെ രാഷ്ട്രീയരംഗത്ത് എത്തിക്കുന്നത്. 1980-ൽ ജയലളിത എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെ.യിൽ അംഗമായി, അവരുടെ രാഷ്ട്രീയ പ്രവേശനം മുതിർന്ന നേതാക്കൾക്കൊന്നും താൽപര്യമുള്ളതായിരുന്നില്ല. എം.ജി.ആർ. നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു രാഷ്‌ട്രീയ പ്രവേശം: 1982ല്‍ അണ്ണാ ഡിഎംകെയിലേക്ക്. അടുത്തവർഷം പാർട്ടി പ്രചാരണ സെക്രട്ടറി. 1984 മുതല്‍ ’89 വരെ രാജ്യസഭാംഗം. എംജിആർ രോഗബാധിതനായി യുഎസില്‍ ചികിൽസയിലായിരിക്കേ, പ്രചാരണം നയിച്ച് അണ്ണാ ഡിഎംകെ - കോൺഗ്രസ് സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റി.

വഴിത്തിരിവ്: 1987ല്‍ എംജിആറിന്റെ മരണം. എംജിആറിന്റെ ശവമഞ്ചത്തിൽ നിന്നു പത്നി ജാനകി രാമചന്ദ്രന്റെ അനുയായികള്‍ ജയലളിതയെ ചവിട്ടിപ്പുറത്താക്കി. അണ്ണാ ഡിഎംകെ ജയ, ജാനകി പക്ഷങ്ങളായി പിരിഞ്ഞു. 1989ലെ തിരഞ്ഞെടുപ്പില്‍ ഇരുപക്ഷവും തോറ്റു. കരുണാനിധി മുഖ്യമന്ത്രി. തമിഴ്‌നാട്ടിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവായി ജയ നിയമസഭയിലേക്ക്. സഭയില്‍ ഡിഎംകെ എംഎല്‍എമാരുടെ കയ്യേറ്റത്തിനിരയായി.

വാഴ്‌ചയും വീഴ്‌ചയും: 1991ല്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് ആദ്യമായി മുഖ്യമന്ത്രി പദത്തിലേക്ക്. തമിഴകത്തു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യ വനിതാ മുഖ്യമന്ത്രി; ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും.