കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതകൾ വീണ്ടും വർധിക്കുകയാണ്. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്നുള്ള രാസ പരിശോധനഫലം പുറത്തുവന്നതോടെയാണ് കേസ് കൂടുതൽ ഗൗരവകരമായി മാറിയിരിക്കുന്നത്. മണിയുടെ ഫാം ഹൗസിൽ സുഹൃത്തുക്കളുമൊത്ത് കൂടുന്നതിനിടെയാണ് കരൾരോഗം ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മണിക്ക് ഗുരുതരമായ കരൾ രോഗമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നിരുന്നു. കരള്‍ തീർത്തും തകരാറിലായിരുന്നെന്നും കണ്ടെത്തി. എന്നാല്‍ ശരീരത്തിലുണ്ടായ മറ്റുരാസവസ്തുക്കൾ മരുന്നു മൂലമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതേ തുടർന്ന് മണിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയുണ്ടായി. രാസപരിശോധഫലത്തിൽ കീടനാശിനി, മെഥനോൾ, എഥനോൾ എന്നിവയുടെ അംശം കണ്ടെത്തി. ക്ളോർപിറിഫോസ് എന്ന കീടനാശിനിയാണ് കണ്ടെത്തിയിരിക്കുന്നത്. കാർഷികാവശ്യങ്ങൾ ഉപയോഗിക്കുന്ന കീടനാശിനിയാണിത്. മെഥനോളിന്റെ അളവ് വളരെ കുറവായിരുന്നു. ഒരുപക്ഷേ ഇത് ചികിത്സയിൽ കുറഞ്ഞതാകാം എന്നു പരിശോധന റിപ്പോർട്ടിൽ പറയുന്നു.
പൊലീസിന് ഇപ്പോൾ ബാക്കിയാകുന്നത് ഫാം ഹൗസിൽ മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വൈരുദ്ധ്യം നിറഞ്ഞ മൊഴികളാണ്. സുഹൃത്തുക്കളുടെ മൊഴി വീണ്ടും എടുക്കേണ്ടി വരും. മണി മദ്യപിച്ചിട്ടില്ലെന്നും എന്നാൽ മദ്യപിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ മൊഴി നൽകിയിട്ടുണ്ട്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുെട സംശയവും ദുരൂഹത വർധിപ്പിക്കുന്നു.
കുടുംബാംഗങ്ങളുടെ മൊഴി
മണിക്ക് കരൾരോഗമുണ്ടായിരുന്നതായി അറിയില്ലെന്നായിരുന്നു മണിയുടെ ഭാര്യ നിമ്മി മാധ്യമങ്ങളോട് പറഞ്ഞത്. മണി ആത്മഹത്യ ചെയ്യില്ല. കുടുംബപരമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മാത്രമല്ല മണിയെ ആശുപത്രിയിലെത്തിച്ച വിവരവും അടുത്ത ദിവസമാണ് കുടുംബാംഗങ്ങളെ അറിയിക്കുന്നത്. നിമ്മി പറയുന്നു.
Kalabhavan Mani's Viscera Report Hints Traces of Pesticide | Family's Reaction | Breaking News
സുഹൃത്തുക്കൾ എന്തിനാണ് ഇതുചെയ്തതെന്ന് മണിയുടെ കുടുംബാംഗങ്ങൾ ചോദിച്ചു. മണി രാവിലെ ചോര ഛർദിച്ചുവെന്നാണ് അറിഞ്ഞത്. ഉടനെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് എന്തുകൊണ്ടാണ്. സാബുവിന്റെ മൊഴികളിൽ സംശയമുണ്ട്. മുരുകൻ കൊലക്കേസിൽ പെട്ടയാളാണ്. മുരുകനോട് വരരുതെന്ന് പലതവണ പറഞ്ഞിട്ടുണ്ടെന്നും കുടുംബം പ്രതികരിച്ചു.
സുഹൃത്തുക്കൾക്കെതിരെ കൊലക്കേസ് എടുക്കണമെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ഇത്രയും ദുഷ്ടപ്രവർത്തികൾ അവർ ചെയ്യുമെന്ന് വിചാരിച്ചിട്ടില്ല. സുഹൃത്തുക്കളെ അത്രയുമധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ചേട്ടനെന്നും രാമകൃഷ്ണൻ പറഞ്ഞു.
മണിയുടെ ഡ്രൈവർ പീറ്ററിന്റെ മൊഴി
കലാഭവൻ മണിയുടെ മരണത്തിൽ കുടുംബത്തിനുള്ള സംശയം ന്യായമെന്ന് മണിയുടെ ഡ്രൈവർ പീറ്റർ മാധ്യമങ്ങളോട് പറയുകയുണ്ടായി. മദ്യം നൽകുന്നതിനെച്ചൊല്ലി സുഹൃത്തുക്കളും കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. സഹായി മുരുകനെതിരെ നേരത്തെ കേസുകളുണ്ടായിരുന്നു.
Kalabhavan Mani's driver speaks about allegations | Manorama News
ഫാം ഹൗസിൽ താനില്ലായിരുന്നെന്നും രാത്രി 11 മണി വരെയും അവിടെ ഉണ്ടായിരുന്നു. അവിടെ എനിക്ക് അറിയാവുന്നത് സാബുവിനെയും ജാഫർ ഇടുക്കിയെയുമായിരുന്നു. സാബുവിന് പോകണമെന്ന് പറഞ്ഞ് തിരക്കുകൂട്ടിയിരുന്നു. സാബുവിന് തന്നെ അറിയില്ലെന്നും ഒരു ഡ്രൈവർ വേണമെന്ന് മണിച്ചേട്ടനോട് സാബു ചോദിക്കുകയുണ്ടായി. മണിച്ചേട്ടനാണ് പറഞ്ഞത് എന്നോട് സാബുവിനെ കൊണ്ടുവിടാൻ പറഞ്ഞത്. സാബു മദ്യപിച്ചിരുന്നു - പീറ്റർ പറഞ്ഞു. പിന്നെ തിരിച്ചെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. അതേസമയം മണി ആശുപത്രിയിലായ വിവരം തന്നിൽനിന്ന് മറച്ചുവച്ചെന്നും പീറ്റർ പറയുന്നു.
ജാഫർ ഇടുക്കിയുടെ മൊഴി
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ തലേദിവസം കലാഭവൻ മണിയെ കണ്ടിരുന്നതായി ജാഫർ ഇടുക്കി പറഞ്ഞു. അദ്ദേഹത്തിന്റെ ഔട്ട്ഹൗസിലാണ് ഒത്തുകൂടിയത്. മണി ആരോഗ്യവാനും സന്തോഷവാനുമായിരുന്നു. സിനിമയിലെ സഹപ്രവർത്തകരായ പത്തിലേറെ പേരും മണിയുടെ നാട്ടിലെ ചില ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നതായി ജാഫർ പറഞ്ഞു.
എന്നോടൊപ്പം ഒരു ബിയർ കഴിച്ചു. വേറൊരു ലഹരിയും അവിടെ ആരും ഉപയോഗിച്ചിരുന്നില്ല. സൗഹൃദം പുതുക്കാനും ഒരു സിനിമയെക്കുറിച്ച് സംസാരിക്കാനുമാണ് പോയത്. പിറ്റേന്നാണ് മണി ആശുപത്രിയിലായതായി അറിയുന്നത്. മണിയെ ആരും അപായപ്പെടുത്തുമെന്നു വിശ്വസിക്കുന്നില്ല. ആത്മഹത്യ ചെയ്യുന്നത് മണിക്ക് ചിന്തിക്കാനാവില്ല. വിഷം ഉള്ളിൽച്ചെന്നിട്ടുണ്ടെന്ന വാർത്ത വാസ്തവമെങ്കിൽ സത്യം പുറത്തുവരണമെന്നും ജാഫർ ആവശ്യപ്പെട്ടു.
സാബുവിന്റെ മൊഴി
മണിച്ചേട്ടൻ മരിച്ചതിന്റെ തലേ ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നുവെന്നത് സത്യമാണ്. ഞാൻ മദ്യമൊന്നും കൊണ്ടുപോയിരുന്നില്ല. എന്റെ മുന്നിൽ വച്ച് അദ്ദേഹം മദ്യപിച്ചിട്ടുമില്ല. എനിക്ക് പിറ്റേ ദിവസം മാർ ഇവാനിയസ് കോളജിൽ ഒരു പരിപാടിയുള്ളതിനാൽ ഞാൻ 11 മണിയോടെ അവിടെ നിന്നും പോന്നു. അതിനുശേഷം ജാഫർ ചേട്ടനൊക്കെ അവിടെയുണ്ടായിരുന്നു.
എക്സൈസിന്റെ വെളിപ്പെടുത്തൽ
ഫാം ഹൗസിൽ മണി മദ്യപിച്ചിരുന്നതായി യാതൊരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ല. മാത്രമല്ല സംഭവസ്ഥലം വൃത്തിയാക്കി ഇട്ടിരിക്കുകയായിരുന്നു. ആ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിക്കുന്നതിനാണ് ഇവർ ഇത് ചെയ്തതെന്ന് മണിയുടെ സഹോദരൻ ആരോപിച്ചിരുന്നു.
മണി വ്യാജമദ്യം കഴിച്ചിട്ടുണ്ടെങ്കിൽ അത് ആരാണ് കൊണ്ടുവന്നതെന്ന ചോദ്യം? കീടനാശിനിയും മീഥൈൽ ആൽക്കഹോളും അടങ്ങിയ മദ്യം ആരെങ്കിലും മനഃപൂർവം കൊടുത്തതാണോ എന്ന സംശയങ്ങളാണ് ഇനി ബാക്കിയാകുന്നത്.