മേജര്‍ രവിക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ കമല്‍ രംഗത്ത്. മേജര്‍ രവിയെന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത് താൻ ലജ്ജിക്കുന്നുവെന്ന് കമല്‍ പറഞ്ഞു. നിതാ മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്ന് തീവ്ര വലതുതീവ്രവാദ ചിന്താഗതിക്കാരനായ മേജര്‍ രവി പറഞ്ഞു. പറയുക മാത്രമല്ല , ചെയ്യുകയും ചെയ്യുന്ന ഭീകരമായ കാലത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും കമല്‍ പറഞ്ഞു. കൊച്ചിന്‍ സര്‍വ്വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കമല്‍.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും, ജെഎന്‍യുവും പുരോഗമനമായി ചിന്തിക്കുന്ന, മഹാന്മാരെ സംഭാവന ചെയ്ത ഇന്ത്യന്‍ കലാലയങ്ങളാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിന് നവധാര നല്‍കിയ ക്യാമ്പസാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടേക്കുള്ള കടന്നുകയറ്റം തലമുറയ്ക്ക് മേല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങളെന്നും അതിനെതിരെ ക്യാമ്പസുകള്‍ നടത്തുന്ന പ്രതിരോധങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കമല്‍ പറഞ്ഞു.