പത്തുകോടിയുടെ തട്ടിപ്പു കേസിൽ മലയാളി നടി ലീന മരിയ പോളും ബിസിനസ് പങ്കാളി സുകാഷ് ചന്ദ്രശേഖറും നാലു കൂട്ടാളികളും അറസ്റ്റിൽ. സാമ്പത്തിക കുറ്റകൃത്യവിഭാഗം (ഇക്കണോമിക് ഒഫൻസസ് വിങ്) പിടികൂടിയ ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം നാളെ വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ആറര കോടി വില മതിക്കുന്ന ഒന്‍പത് ആഡംബര കാറുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനൽകുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നു പൊലീസ് അറിയിച്ചു.
അറസ്റ്റിലായ ലീനയ്ക്ക് മറ്റൊരു വരുമാനമാര്‍ഗവും ഇല്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍പൊരു കേസില്‍ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തപ്പോളും വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു. ഇത്തരം വസ്തുക്കളോട് ലീനയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.
1.17 കോടി വിലവരുന്ന 117 ഇംപോര്‍ട്ടഡ് വാച്ചുകളും, 3,50,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഔഡി, ബെന്‍സ്, ബെന്‍റ്ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവ പിടികൂടിയ കാറുകളില്‍ ഉള്‍പ്പെടും. മുംബൈ ക്രൈംബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാനായത്. 5000 മുതല്‍ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് ഇവര്‍ പറ്റിച്ചത്.
ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ൽ ലീനയെയും സുകാഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസാണിത്. മലയാളത്തിൽ റെഡ് ചില്ലീസ്, ബോളിവുഡിൽ മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലീന, വിവിധ പരസ്യങ്ങൾക്കു മോഡലായിട്ടുമുണ്ട്.