രാത്രിയുടെ പാതിയിൽ കൊതുമ്പു വള്ളത്തിലിരുന്നു ഇന്നലെകളിലേക്ക്, എസ്തപ്പനാശാനെയോർത്ത് ക്ലാർനെറ്റ് വായിച്ച ലൂയി പാപ്പനെ നമുക്ക് മറക്കാനാകുമോ. കലഭവൻ മണിയുടെ അഭിനയത്തിലെ സൗന്ദര്യം മലയാളി അടുത്തറിഞ്ഞ ചിത്രങ്ങളിലൊന്നയിരുന്നു ആമേൻ.
സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി അദ്ദേഹം ഗുരുതുല്യനായി കരുതുന്ന തിലകനു വേണ്ടി കരുതിവെച്ചിരുന്ന വേഷമായിരുന്നു അത്. തിലകന്‍റെ വിയോഗത്തെ തുടര്‍ന്നു ആ കഥാപാത്രം ആരെ ഏല്‍പ്പിക്കുമെന്ന എന്ന വിഷമവൃത്തത്തിലായിരുന്നു സംവിധായകന്‍. ലൂയി പാപ്പന്‍റെ വേഷം കലാഭവന്‍ മണിക്കു നല്‍കുമ്പോഴും അദ്ദേഹത്തിനു പരിഭ്രമം മാറിയിരുന്നില്ല. എന്നാല്‍ സംവിധായകന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു മണിയുടെ പ്രകടനം.
നിരന്തരം മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നെഗറ്റീവ് വേഷങ്ങളില്‍ തളക്കപ്പെടിരുന്ന മണിക്കു മലയാളത്തില്‍ ലഭിച്ച മികച്ച ബ്രേക്കുകളിലൊന്നായിരുന്നു ആമേനിലെ വേഷം. രക്തത്തില്‍ സംഗീതം ഉള്ളതുകൊണ്ടാകാം ഏറെ തന്മയത്വത്തോടെയും അനായാസവുമായി ആ വേഷം മികവുറ്റതാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. മണി ലൂയി പാപ്പനെ ഗംഭീരമാക്കിയെന്നു ലിജോ തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഗീവര്‍ഗിസ് ബാന്‍റിന്‍റെ അമരക്കാരനായിട്ടാണ് മണി ചിത്രത്തില്‍ വേഷമിടുന്നത്. പ്രതാപം നഷ്ടപ്പെട്ട ഗീവര്‍ഗീസ് ബാന്‍റിന്‍റെ പഴയകാലം തിരിച്ചു പിടിക്കാന്‍ യത്നിക്കുന്ന ലൂയി പാപ്പന്‍റെയും സംഘത്തിന്‍റെയും ആത്മാവിലൂടെയാണ് ആമേന്‍ പുരോഗമിക്കുന്നത്.
വെളിച്ചമില്ലാത്ത വള്ളത്തിലിരുന്നു എസ്തപ്പാന്റെസംഗീതം വായിച്ചതു അദ്ദേഹത്തിന്റെ മകൻ തന്നെയാണെന്ന് തിരിച്ചറിയുമ്പോൾ ലൂയി പാപ്പന്റെ കണ്ണിൽ തെളിഞ്ഞ വെളിച്ചവും സ്വരത്തിൽ വന്ന ഭാവ മാറ്റവും ആ സിനിമയിലെ ഏറ്റവും തികവാർന്ന അഭിനയ മുഹൂർത്തമായിരുന്നു.
Amen Malayalam Movie | Scenes |
ചിത്രത്തിൽ പ്രതിപാദിക്കുന്ന കുമരംകരിയെന്ന ഗ്രാമത്തെയും അവിടത്തെ സംഗീതത്തെയും പോലെ മനസിനുള്ളിൽ ചേർത്ത് വച്ച് മലയാളി ആ കഥാപാത്രത്തെയും. ലിജി ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആമേൻ. മലയാളത്തിലെ തികച്ചും വ്യത്യസ്തമായ ചിത്രങ്ങളിലൊന്നിലെ ഏറ്റവും കാമ്പുള്ള കഥാപാത്രം തന്നെയായിരുന്നു ലൂയി പപ്പാൻ.
ഷെവലിയര്‍ പോത്തച്ചനായി എത്തുന്ന ബോളിവുഡ് താരം മകരനാഥ് ദേശപാണ്ഡയും മണിയും തമ്മിലുള്ള കോംപിനേഷന്‍ സീനുകളില്‍ ഇരുവരും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ച പ്രേക്ഷകര്‍ക്കു ദൃശ്യവിരുന്നായി. ഒടുവില്‍ ഗീവര്‍ഗീസ് ബാന്‍റ് വിജയകൊടി പാറിക്കുമ്പോള്‍ ലൂയി പാപ്പന്‍ ദൈവ സന്നിധിയില്‍ നിദ്ര പ്രാപിച്ചിരുന്നു. ലൂയി പാപ്പനെപോലെ എണ്ണം പറഞ്ഞ ഒരുപിടി കഥാപാത്രങ്ങള്‍ ബാക്കിയാക്കി മണിയും യാത്രയാകുന്നു.
ഹാസ്യം അവതരിപ്പിക്കുകയെന്നതു തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഹാസ്യത്തിലും വില്ലൻ വേഷങ്ങളിലും ഇതുപോലുള്ള ജീവിത ഗന്ധിയായ മറ്റു കഥാപാത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് മണി കടന്നു പോകുന്നത് . ആമേനിലെ ലൂയി പപ്പനെ പോലെ നിശബ്ദമായ് വലിയ വേദന സമ്മാനിച്ച് കൊണ്ട്.