വിളക്ക് കെളുത്തുന്നത് മതാചാരത്തിന്റെ ഭാഗമല്ലെന്നും ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നും മമ്മൂട്ടി. പി.എന്‍.പണിക്കര്‍ അനുസ്മരണ ചടങ്ങിൽ മമ്മൂട്ടി വിളക്ക് കൊളുത്തിയ ശേഷം വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയെങ്കിലും മന്ത്രി തിരി കൊളുത്താൻ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നാണ് മമ്മൂട്ടി ഇങ്ങനെ ഒരു പരാമർശം നടത്തിയത്. ഇത് സംബന്ധിച്ച് വേദിയില്‍ പിന്നീട് ഒരു ചര്‍ച്ചയും നടന്നു.
താനും ഒരു മുസ്‌ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി ചോദിച്ചു. വിളക്ക് കൊളുത്തുന്നത് ഒരു പ്രത്യേക മതത്തിന്റെ ആചാരമല്ലെന്നും മുസ്‌ലിം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
മമ്മൂട്ടിക്ക് പിന്തുണയുമായി ചടങ്ങിന്റെ ഉദ്ഘാടകനായ പി.ജെ.കുര്യനും എത്തി. അന്ധവിശ്വാസങ്ങള്‍ നേരിടാന്‍ വായന ആയുധമാക്കണമെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. യോഗയും വിളക്ക് കൊളുത്തുന്നതും ഒന്നും ഒരു മതത്തിന്റെ ആചാരമല്ലെന്നും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാെണന്നും കുര്യന്‍ ചൂണ്ടിക്കാട്ടി. ഒരാഴ്ച നീളുന്ന സംസ്ഥാനവായനോത്സവും പി.എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് സംഭവം.