വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ തെരുവുനായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയ്ക്ക് ചികിത്സാസഹായ വാഗ്ദാനവുമായി മമ്മൂട്ടി. കോതമംഗലത്ത് തെരുവനായയുടെ കടിയേറ്റ മൂന്നുവയസ്സുകാരന്‍ ദേവാനന്ദിനാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ സഹായഹസ്തം നല്‍കുന്നത്.
ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായമാണ് മമ്മൂട്ടി ദേവാനന്ദിന് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. വീടിന്റെ പിൻവശത്തെ വരാന്തയിലിരുത്തി കുട്ടിക്കു ചോറുകൊടുക്കുകയായിരുന്നു. ചോറെടുക്കുവാനായി അമ്മ അമ്പിളി അടുക്കളയിലേക്കു കയറിയപ്പോഴാണ് കുട്ടിയെ നായ് ആക്രമിച്ചത്. ഇതുകണ്ട അമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാർ നായയെ അടിച്ചോടിക്കുകയായിരുന്നു.
ഇതിനകം കുട്ടിയുടെ മുഖം നായ് കടിച്ചുപറിച്ചു. കണ്ണിനു സമീപം ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആദ്യം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. കണ്ണിലേക്കുള്ള ഞരമ്പിനു മുറിവേറ്റിട്ടുണ്ടെന്ന സംശയത്തിലാണ് അങ്കമാലി ആശുപത്രിയിലേക്കു കൊണ്ടുപോയത്.
കുട്ടിയുടെ ഇരു കണ്ണുകൾക്കും പരുക്കേറ്റിട്ടുണ്ട്. വലതുകണ്ണിനാണ് കൂടുതൽ ക്ഷതം. എത്ര ആഴത്തിലാണ് പരുക്കേറ്റതെന്നറിയാൻ കൂടുതൽ പരിശോധന നടത്തും. കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പു നൽകി. ദേവനന്ദന് ശസ്ത്രക്രിയ വേണ്ടിവരും. അണുബാധയ്ക്കു സാധ്യത ഉള്ളതിനാൽ നായയുടെ കടിയേറ്റ മുറിവ് ഭേദമായ ശേഷമേ ശസ്ത്രക്രിയ നടത്തുകയുള്ളു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.