മദ്യസൽക്കാരം നടന്നതിന്റെ പിറ്റേന്ന് രാവിലെയും മണി ആരോഗ്യവാനായിരുന്നുവെന്ന് ദൃക്സാക്ഷി മണികണ്ഠൻ മനോരമന്യൂസിനോട്.ഔട്ട്ഹൗസായ പാടിക്ക് സമീപം കട നടത്തുന്നയാളാണ് മണികണ്ഠൻ. പാടിയിൽ രാത്രി വൈകിയും മദ്യസല്‍ക്കാരം നടന്നിരുന്നു അരുണും വിപിനും മുരുകനും ചേര്‍ന്നാണ് പാടി വൃത്തിയാക്കിയതെന്നും മണികണ്ഠൻ മനോരമന്യൂസിനോട് പറഞ്ഞു.
Kalabhavan Mani full healthy by witness Manikandan| Manorama News
അതേസമയം, കലാഭവൻ മണിയുടെ ചാലക്കുടിയിലെ പാടിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തു. സെപ്റ്റിക് ടാങ്കിന് കുഴിയെടുത്ത സ്ഥലത്താണ് കുപ്പി കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് വിശദ പരിശോധന തുടരുകയാണ്. പാടിയിൽ ചാരായം എത്തിച്ചത് ചാലക്കുടി സ്വദേശി ജോമോനാണെന്ന് പൊലീസ് കണ്ടെത്തി. ഫെബ്രുവരി 15ന് മുൻപായി ചാരായം പാടിയിൽ എത്തിച്ച ജോമോൻ അതിനുശേഷം വിദേശത്തേക്ക് പോയി. ചാരായം വാറ്റിയ വരന്തരപ്പിള്ളി സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോമോനെ വിദേശത്തുനിന്ന് വിളിച്ചുവരുത്താനും ശ്രമംതുടങ്ങി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മറ്റ് അഞ്ചുപേർ കൂടി കസ്റ്റഡിയിലുണ്ട്. സാബുവും ജാഫർ ഇടുക്കിയും അടക്കം ഇതുവരെ ചോദ്യംചെയ്തവരെ വീണ്ടും ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പാടിയിൽ കീടനാശിനി സൂക്ഷിക്കുന്ന പതിവില്ലെന്ന് കലാഭവൻ മണിയുടെ മാനേജർ ജോബി പറഞ്ഞു. ജാതിത്തോട്ടമായതിനാൽ വളപ്രയോഗവും നടത്താറില്ല. കീടനാശിനി എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ജോബി ചാലക്കുടിയിൽ പറഞ്ഞു.