സുരേഷ് ഗോപിയുടെ അസാമാന്യമായ അഭിനയമികവാണ് കളിയാട്ടം എന്ന സിനിമയുടെ ജീവനെന്ന് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലാണ് സുരേഷ് ഗോപിയെ പുകഴ്ത്തി മഞ്ജു വാര്യര്‍ കുറിപ്പ് എഴുതിയത്. ജയരാജ് ഒരുക്കിയ കളിയാട്ടം എന്ന സിനിമയുടെ ഓര്‍മകളും നടി പങ്കുവച്ചു.
മഞ്ജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- കളിയാട്ടം എനിക്ക് നിറയെ ഗൃഹാതുരമായ ഓർമ്മകൾ ഉള്ള സിനിമയാണ്. ലോക പ്രസിദ്ധമായ ഒഥല്ലോയെ കണ്ണൂരിന്റെ മണ്ണിലേക്ക് സന്നിവേശിപ്പിച്ച സിനിമ. തെയ്യങ്ങളുടെ നാട്ടിൽ ഏറെ കാലം ജീവിച്ചത് കൊണ്ട് കളിയാട്ടത്തിന് തയ്യാറെടുപ്പിന്റെ ആവശ്യം വന്നില്ല. പക്ഷെ, ആദ്യം ജയരാജേട്ടനിൽ നിന്ന് കഥ കേൾക്കുമ്പോൾ അത്ഭുതം തോന്നി, നമ്മുടെയെല്ലാം സങ്കൽപ്പത്തിലുള്ള ഷേക്സ്പിയർ നാടകത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ, പുതുമയുള്ള പശ്ചാത്തലം, മൂലകഥയിൽ നിന്ന് തികച്ചും വേറിട്ട ആവിഷ്ക്കാരം.
സുരേഷ് ഗോപിയേട്ടന്റെ അസാമാന്യമായ അഭിനയ മികവാണ് കളിയാട്ടത്തിന്റെ ജീവൻ. കേരളത്തിന്റെ തനതു കലയ്ക്കു സിനിമ എന്ന മാധ്യമത്തിലൂടെ പകർന്നു നൽകിയ ഭാഷ്യമാണ് അദ്ദേഹത്തിനു ഭരത് അവാർഡ് നേടി കൊടുത്തത്.
ഇപ്പോൾ കളിയാട്ടത്തിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാട്ടുകളാണ്, ഹൃദ്യമായ, ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ. കൈതപ്രം ഹൃദയം തൊട്ടെഴുതിയ, കേട്ടാലും, കേട്ടാലും മതി വരാത്ത പാട്ടുകൾ. അതിലെ ഗാനരംഗങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. മഞ്ജു വാര്യര്‍ പറഞ്ഞു.