പുതിയ മമ്മൂട്ടി ചിത്രത്തിന് വേണ്ടി തന്‍റെ നിയമങ്ങള്‍ തെറ്റിച്ച് തെന്നിന്ത്യന്‍ താരറാണി നയന്‍താര. വളരെ ശ്രദ്ധാപൂര്‍വം സിനിമകള്‍ തിരഞ്ഞെടുക്കുന്ന നടിയാണ് നയന്‍താര. തമിഴകത്ത് മുന്‍നിര നായികയായി നയന്‍താര തുടരുന്നതിന്‍റെ കാരണവും ഇതുതന്നെ.
മലയാളത്തില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഒരു സിനിമ. ഇതായിരുന്നു നയന്‍സ് തുടര്‍ന്നുപോയിരുന്നത്. എന്നാല്‍ ഈ വര്‍ഷം അതുതെറ്റിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഭാസ്കര്‍ ദ് റാസ്ക്കലിന് ശേഷം നയന്‍സ് വീണ്ടും ഒരു മലയാളചിത്രം ചെയ്യുന്നു. എ കെ സാജന്റെ പുതിയ മമ്മൂട്ടിച്ചിത്രത്തില്‍ നായികയാകാന്‍ സമ്മതം മൂളിയതോടെ ഈ വര്‍ഷം മലയാളത്തില്‍ നയന്‍സ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
മമ്മൂട്ടി സിനിമയില്‍ നായികയാകുന്നതിന്റെ പ്രാധാന്യം അറിയാവുന്നതുകൊണ്ടും തിരക്കഥയുടെ മികവുകൊണ്ടുമാണ് ഇങ്ങനെയൊരു തീരുമാനം നയന്‍സ് എടുത്തത്.
രണ്ടു ജാതിയില്‍ പെട്ട ഒരു ദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. മലയാളത്തില്‍ ഇതുവരെ ചെയ്‌തതില്‍ നിന്നും വ്യത്യസ്‌തമായ വേഷമാണ് ഈ ചിത്രത്തിലേതെന്ന് തിരിച്ചറിഞ്ഞതോടെയാണ് നയന്‍സ് സമ്മതം മൂളിയതെന്ന് സംവിധായകന്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. രചന നാരായണന്‍ കുട്ടിയാണ് ചിത്രത്തിലെ മറ്റൊരു താരം.