ജോർജിനോടുള്ള പ്രണയത്തിൽ നിന്ന് ഒളിച്ചോടാൻ മലർ ഇറക്കിയ ഒരു ‘നമ്പറാ’യിരുന്നോ ആ ഒാർമ നഷ്ടപ്പെടൽ?. അതോ ശരിക്കും അപകടത്തിൽപ്പെട്ട് മലർ ഒാർമകളുടെ ലോകത്തു നിന്ന് അകന്നതു തന്നെയാണോ?
സൂപ്പർഹിറ്റായ പ്രേമം സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ ഇപ്പോഴും അവശേഷിക്കുന്ന ഇൗ സംശയത്തിന്, ജോർജായി പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ കുടിയേറിയ നിവിൻ പോളി തന്നെ മറുപടി പറഞ്ഞു ‘മലരിന്റെ ഒാർമ ശരിക്കും നഷ്ടപ്പെട്ടു. അല്ലാതെ അവൾ ജോർജിനെ അകറ്റാനായി കാട്ടിയ തന്ത്രമായിരുന്നില്ല അത്. സിനിമയിൽ അതു തന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചതും.’ നിവിൻ പോളി പറഞ്ഞു.
ടെക്നോപാർക്കിലെ ചടങ്ങിൽ, മുന്നിൽ തിങ്ങി നിറഞ്ഞ നൂറുകണക്കിനു ടെക്കികൾക്കിടയിൽ നിന്നാണ് ഒരാൾ നിവിനെക്കൊണ്ട് പ്രേമം സിനിമയ്ക്കു പിന്നിലെ സസ്പെൻസ് പൊളിപ്പിച്ചത്. ‘ഞങ്ങൾക്കും അക്കാര്യത്തിൽ കൺഫ്യൂഷനുണ്ട്’ എന്നു പറഞ്ഞ് നിവിൻ തടിതപ്പാൻ നോക്കിയെങ്കിലും ടെക്കികൾ വിട്ടില്ല. മറുപടി വേണമെന്ന് കൂട്ടത്തോടെ വിളി ഉയർന്നപ്പോൾ നിവിൻ തങ്ങൾ സിനിമയിൽ ഉദ്ദേശിച്ചതെന്തെന്നു വ്യക്തമാക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട് ഒാർമശേഷി നഷ്ടപ്പെട്ട മലർ ജോർജിനെ ഒാർത്തെടുക്കുന്നില്ലെന്നാണ് സിനിമ പറയുന്നത്. എന്നാൽ, അവസാന രംഗത്ത് ജോർജിനു വിവാഹാശംസകൾ നേർന്ന് മലർ നടന്നു നീങ്ങുമ്പോൾ പതിയെ പിന്തിരിഞ്ഞു നോക്കിയുള്ള ചിരി പ്രേക്ഷകരെ സംശയിപ്പിക്കും. ആ സംശയം കൂടി തീർക്കുന്നതായിരുന്നു നിവിന്റെ മറുപടി. ഏറെ നേരം ടെക്കികളുമായി സംവദിച്ച നിവിൻ ‘തട്ടത്തിൻ മറയത്തി’ലെ ‘എന്റെ സാറേ...’ ഡയലോഗ് അനുകരിച്ച് കൂട്ടക്കയ്യടി നേടി.