ബിന്ദു പണിക്കറുമായുള്ള സായികുമാറിന്‍റെ അടുപ്പമാണ് തന്റെ കുടുംബബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി ആരോപിയ്ക്കുന്നു. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാര്‍ തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നടന്‍ സായ്കുമാറിന്റെയും ആദ്യഭാര്യ പ്രസന്നകുമാരിയുടെയും വിവാഹ മോചന ഹര്‍ജി കൊല്ലം കുടുംബ കോടതി തള്ളിയത്. ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് സായ്കുമാറാണ് കോടതിയെ സമീപിച്ചത്. 1986 ലാണ് നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായികുമാർ വിവാഹം കഴിച്ചത്.
പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു
ഈ ബന്ധത്തിൽ പ്രായപൂർത്തിയായ മകളുണ്ട്. കുറേക്കാലമായി സായികുമാർ ഇവരുമായി വേർപെട്ടു താമസിക്കുകയാണ്. തനിക്കും മകൾക്കും ചിലവിനു കിട്ടണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി നൽകിയ കേസിൽ 43,000 രൂപ പ്രതിമാസ ജീവനാംശം നൽകാൻ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായികുമാർ ഹൈക്കോടതിയെ സമീപിച്ചു.
അപ്പീൽ തീർപ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നൽകാനായിരുന്നു കോടതി നിർദ്ദേശം. ഈ തുക സായികുമാർ കോടതിയിൽ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയത്.
സിനിമാ നടനായശേഷം ഭാര്യയും ബന്ധുക്കളും ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. തന്റെ സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ് ആരോപിച്ചു.തന്റെ ദുര്‍മരണത്തിനായി വീട്ടില്‍ ഭാര്യ ദുര്‍മന്ത്രവാദം നടത്തിച്ചുവെന്നുമായിരുന്നു സായ്കുമാറിന്റെ മറ്റൊരു ആരോപണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.