കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പോലും വിശ്വാസതയില്ലെന്ന് സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. അന്വേഷണ റിപ്പോർട്ടിന്റെ പകര്‍പ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം. ഈ റിപ്പോർട്ട് തട്ടിക്കൂട്ടിയ ഒന്നാണെന്നും നിറയെ അക്ഷരതെറ്റുകളാണെന്നും രാമകൃഷ്ണൻ ആരോപിക്കുന്നു.
രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–
പ്രിയമുള്ളവരെ, താഴെ കാണുന്ന ഈ പേജ് ഒന്നു വായിച്ചു നോക്കുക - ഇത് അന്തരിച്ച പ്രശസ്ത നടനും എന്റെ സഹോദരനായ കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് ചാലക്കുടി ഡി.വൈ.എസ്.പി സാജു ഒപ്പിട്ട അന്വേഷണ റിപ്പോർട്ടിന്റെ ആദ്യ പേജാണിത്.
നിറയെ അക്ഷര തെറ്റുകൾ നിറഞ്ഞ ഈ റിപ്പോർട്ട് കാണുമ്പോൾ അറിയാം ഇത് പെട്ടെന്ന് തട്ടി കൂട്ടിയ ഒന്നാണ് എന്ന് .കലാഭവൻ മണി എന്ന പേര് (കലാഭവന് ള) എന്നാക്കി മാറ്റി. ഡി.ജി.പിയെയും ജില്ല പോലീസ് മേധാവിയെയും ബഹുമാനർത്ഥം പേരിനു മുൻപിൽ ബഹു എന്ന് ചേർക്കുന്നതിന് (ബഹ) എന്ന് എഴുതിയിരിക്കുന്നു.ഇത് ആദ്യ പേജിലെ കാര്യം ആണെങ്കിൽ തുടർന്നുള്ള 7 പേജിൽ വന്നിരിക്കുന്ന തെറ്റുകൾ ഏറെയാണ്.
മാത്രമല്ല പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പലയിടത്തും കാണുന്നത്.പ്രതികളെന്ന് സംശയിക്കുന്നവരെ രക്ഷപ്പെടുത്താൻ പോലീസ് കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. ഈ മിടുക്ക് ഡി.റ്റി.പി എടുത്ത ഉദ്യേഗസ്ഥൻ കാണിച്ചില്ല എന്നത് കഷ്ട്ടമായി പോയി. മനുഷ്യാവകാശ കമ്മീഷന് നൽകിയ ഈ മറുപടി എത്ര ലാഘവത്തോടെയാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയ പോലീസ് ഒന്നു വായിച്ചു നോക്കാൻ സമയം കണ്ടെത്തണ്ടതായി വന്നു.
എന്തായാലും ഒരു തെറ്റു ചെയ്യുമ്പോൾ ഒരായിരം തെറ്റ് തെളിവായി അവശേഷിക്കും എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ റിപ്പോർട്ട്... ഒരു കോടതിക്കു മുൻപിൽ സമർപ്പിച്ച ഈ റിപ്പോർട്ട് നിങ്ങൾ ഒന്നു വായിച്ചു നോക്കൂ.–രാമകൃഷ്ണൻ പറയുന്നു.