കലാഭവൻമണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് തരികിട സാബു. അയാൾ എന്തു പറഞ്ഞാലും തന്നെ ബാധിക്കില്ല. ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. മണിച്ചേട്ടന്റേത് സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. വിഷ മദ്യത്തിന്റെ അളവ് കണ്ടെത്തിയതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. രാമകൃഷ്ണൻ വെറുതെ പ്രശസ്തിക്കു വേണ്ടി ഒാരോന്നും പറയുന്നതാണ്.
പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്നൊക്കെ അയാൾ പറയുന്നത് വിവരമില്ലായ്മയാണ്. പൊലീസ് മുറയെന്താണെന്ന് അയാൾക്ക് അറിയാമോ? വിവരക്കേട് വിളിച്ചു പറയുന്നതിന് ഒരു പരിധിയുണ്ട്. ഇൗ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. ആരും എന്നെ ഒരു കൊലപാതകിയായി കാണുകയുമില്ല. എനിക്ക് മരണത്തിന്റെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് അറിയണമെന്ന് യാതൊരു ആവശ്യവുമില്ല. നമ്മളെ ബാധിക്കുന്ന കാര്യമാണെങ്കിലല്ലേ സത്യാവസ്ഥ അറിയേണ്ടെ കാര്യമുള്ളൂ. ജീവിച്ചിരുന്നപ്പോൾ മണിച്ചേട്ടനുമായി അകലം പാലിച്ചിരുന്നവരാണ് മരിച്ചശേഷം ആരോപണവുമായി വരുന്നത്., സാബു മനോരമ ഒാൺലൈനോട് പറഞ്ഞു. പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്ന രാമകൃഷ്ണന്റെ പരാമർശത്തിനെതിരെ സാബു ഫേസ് ബുക്കിൽ വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. സാബുവിനേയും നടൻ ജാഫർ ഇടുക്കിയേയും പൊലീസ് മുറയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്ന് രാമകൃഷ്ണൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കലാഭവൻ മണി മരിച്ചിട്ട് മൂന്നുമാസമായിട്ടും മരണത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. മണിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിസോധനാ ഫലം ഇന്നലെ പുറത്തുവന്നിരുന്നു. വിഷമദ്യത്തിൽ അടങ്ങിയ മെഥനോൾ ശരീരത്തിലെത്തിയതായും പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മെഥനോളിന്റെ അളവു സംബന്ധിച്ച് ആശയക്കുഴപ്പം ഉള്ളതിനാൽ ലാബ് അധികൃതരുമായി വീണ്ടും ആശയവിനിമയം നടത്താനും വിദഗ്ധ മെഡിക്കൽ സംഘവുമായി കൂടിയാലോചിച്ച് മരണകാരണത്തിൽ അന്തിമ നിഗമനത്തിലെത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.