Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ഖറിന് വേണ്ടി മമ്മൂട്ടി മാറ്റിവച്ച സത്യൻ ചിത്രം

mammootty-sathyan

ഓരോ സിനിമകൾക്കു പിന്നിലും കൗതുകമുള്ള ഒരായിരം കഥകളുണ്ട്. വർഷങ്ങൾക്കിപ്പുറമായിരിക്കും സൗഹൃദവും സ്നേഹവും യാദൃശ്ചികതയുമൊക്കെ ഒന്നുചേർന്ന അത്തരം കാര്യങ്ങൾ നമ്മൾ അറിയുക. സംവിധായകൻ സത്യൻ അന്തിക്കാട് പങ്കുവച്ചതും അങ്ങനെയുള്ളൊരു കാര്യമാണ്.

മമ്മൂട്ടിയും‌ം മകൻ ദുൽക്കറുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. അച്ഛനും മകനും രണ്ടു കാലഘട്ടത്തിൽ തന്റെ കാമറയ്ക്കു മുന്നിൽ അഭിനയിക്കുവാൻ വന്നപ്പോൾ സത്യൻ അന്തിക്കാട് ഓർത്തെടുത്തതാണ് സ്നേഹമൂറുന്ന ഈ കാര്യം.

സത്യൻ അന്തിക്കാടിന്റെ വാക്കുകളിലേക്ക്–

‘പണ്ട്, ലണ്ടനിൽ വെച്ചൊരു സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകൻ. അന്നും ഇന്നത്തെ പോലെ സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏർപ്പാട് ചെയ്യാൻ സമയമായപ്പോൾ അദ്ദേഹം പറഞ്ഞു -"ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം."

കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജൻമം നല്കാൻ പോകുന്നു. സിനിമയുടെ ഷെഡ്യുൾ കൃത്യം ആ സമയത്താണ്. "പ്രസവ സമയത്ത് ഞാൻ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്." ഞാൻ സമ്മതിച്ചു.

അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി 'ദുൽഖർ സൽമാൻ' എന്ന് പേരിട്ടു.അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകൻ. അനായാസമായ അഭിനയത്തിലൂടെ ദുൽഖർ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാൻ പ്രേക്ഷകർ ക്രിസ്മസ് വരെ കാത്തിരിക്കണം. 'ജോമോന്റെ സുവിശേഷങ്ങൾ' ചിത്രീകരണം തുടരുകയാണ്. സത്യൻ പറയുന്നു.

Your Rating: