സ്‌കൂള്‍ വിദ്യാർഥിനികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ശ്രീജിത്ത് രവിയെ പിന്തുണച്ച് സുഹൃത്തുക്കൾ. ആരോടും മോശമായ വാക്കുകൾ പറയാത്തയാളും തമാശയ്ക്കു പോലും ദ്വയാര്‍ഥ പ്രയോഗം നടത്താത്ത ആളുമാണ് ശ്രീജിത് രവിയെന്നു സുഹൃത്ത് സിജി മനോജ് പറയുന്നു. ശ്രീജിത്തിനെതിരായ ആരോപണം സുഹൃത്തുക്കൾക്കിടയിലും സിനിമാരംഗത്തും ഞെട്ടലുണ്ടാക്കി. ശ്രീജിത്തിനെക്കുറിച്ച് സിജി ഫെയ്സ്ബുക്കിലിട്ട ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
സിജിയുടെ കുറിപ്പ് വായിക്കാം–
ശ്രീജിത്തിനെക്കുറിച്ച് ആദ്യം കേൾക്കുന്നത് എൻട്രൻസ് ക്ലാസ്സുകളിൽ ഒന്നിലാണ്. Suratkal നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (അന്നത്തെ REC) പ്രവേശനം കിട്ടിയ കഠിനാധ്വാനിയായ ശ്രീജിത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ സാറിന്റെ കണ്ണിൽ കണ്ട പ്രകാശം ബന്ധുവായിട്ടും അടുത്ത പരിചയമില്ലാതെ പോയതിൽ എനിക്ക് നിരാശയുണ്ടാക്കി. പിന്നീട് പരിചയപ്പെട്ടപ്പോൾ ഇത്രയും വിദ്യാഭ്യാസമുള്ള മാന്യനായ ശ്രീജുവിന് എങ്ങിനെ ഇത്ര മോശമായ റോളുകളിൽ അഭിനയിക്കാൻ സാധിക്കുന്നു എന്ന് അത്ഭുതം കൂറിയിട്ടുണ്ട്...
ഡോക്ടർ മാരും എഞ്ചിനീയർമാരുംമാത്രമുള്ള കുടുംബത്തിലേക്ക് മനപ്പൊരുത്തത്തിന്റെ വാദവുമായി പ്രണയിനിയെ കൊണ്ടുവന്നപ്പോൾ ആരാധന കൂടി.. ആരോടും ഒരു മോശമായ വാക്ക് പറയാത്ത ഒരു തമാശക്ക് പോലും ദ്വയാർത്ഥ പ്രയോഗം നടത്താത്ത ശ്രീജു കുട്ടികളോട് മോശമായ ആംഗ്യം കാണിച്ചതിന് അറസ്റ്റിൽ ആയി പോലും .. അതും ആര് കണ്ടാലും തിരിച്ചറിയുന്ന ഒരാൾ സ്വന്തം വീട്ടിൽ നിന്ന് ഒരു തീണ്ടാപ്പാട് അകലെ.. ഒരു മെസ്സേജ് അയച്ചു തിരക്കിനിടയിൽ മറുപടി അയക്കാൻ മറന്നാൽ വലിയ തെറ്റ് ചെയ്ത പോലെ മാപ്പു പറയുന്ന ശ്രീജു..
ഇല്ല ശ്രീജു, നിന്നെ അറിയുന്ന ആർക്കും ഇത് വിശ്വസിക്കാനാവില്ല .. ബോട്സ്വാനയിലെ ബിസിനസ്സിൽ പങ്കാളിയാവാൻ അച്ഛനും ഏട്ടനും എന്നും വിളിച്ചിട്ടും കലയോടുള്ള പ്രണയം കൊണ്ട് ഇവിടെ തന്നെ നിന്ന നീ ഈ പരീക്ഷണവും അതിജീവിച്ചു തിരിച്ചു വരും .. ഇന്ന് പണിമുടക്കായതു നന്നായി ..സജിതയ്ക്കും മോനും ടിവിയിൽ പാഞ്ഞു നടക്കുന്ന സ്ക്രോളുകൾ നിന്നിട്ടു സ്കൂളിൽ പോയാൽ മതീല്ലോ.. തെറ്റ് ചെയ്യാത്ത എല്ലാരും കല്ലെറിഞ്ഞു രസിക്കട്ടെ.. നീ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരും വരെ ..
സിജുവിന്റെ ഈ കുറിപ്പ് വിനീത് ശ്രീനിവാസനും ഷെയർ ചെയ്തിട്ടുണ്ട്. സിനിമയില്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെപ്പോലെയല്ല, യഥാര്‍ഥ ജീവിതത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതാണ്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത അനുഭവത്തില്‍ നിന്നാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും വിനീത് പറയുന്നു. കുട്ടികളോടു മോശമായി പെരുമാറിയത് ആരാണെങ്കിലും അവര്‍ക്കു തക്കതായ ശിക്ഷ ലഭിക്കണമെന്നും സത്യം പുറത്തുവരണമെന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി.
കേസില്‍ ശ്രീജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കുട്ടികളുടെനേർക്കുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.