നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറിൽ ലോറി ഇടിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശിഗദ്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി താരം താമസിച്ചിരുന്ന കോട്ടയം കോടിമാതയിലെ ഹോട്ടലിൽ നിന്നും ലൊക്കേഷൻ വണ്ടിയിൽ പുറത്തേക്കിറങ്ങുമ്പോൾ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
സിനിമയെ വെല്ലുന്ന കോമഡി രംഗങ്ങളായിരുന്നു സംഭവസ്ഥലത്ത് അരങ്ങേറിയത്.രാവിലെ ഏഴ് മണിക്ക് ചിത്രീകരണത്തിനായി ഹോട്ടലിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ലോറി റിവേഴ്സ് ഗിയറിൽ വരുന്നതു കണ്ടു. ഇത് കണ്ടതും കാറിന്റെ ഡ്രൈവർ ഹോൺ മുഴക്കുന്നുണ്ടായിരുന്നു. എന്നാൽ ലോറിയുടെ ഡ്രൈവറാകട്ടെ, ഇതൊന്നും ശ്രദ്ധിക്കാതെ, റിവേഴ്സ് ഗിയറിൽ തന്നെ ലോറി പുറകോട്ടെടുത്തു. അവസാനം വണ്ടി കാറിൽതട്ടിയപ്പോൾ കാറിന്റെ ഡ്രൈവർ മുത്തു രോഷാകുലനായി പുറത്തേക്കിറങ്ങി, തനിക്കെന്താ കണ്ണും ചെവിയുമില്ലേ എന്നു ചോദിച്ചു.
ഉടൻ വന്നു ലോറി ഡ്രൈവറുടെ മറുപടി ഞാൻ റിവേഴ്സ് എടുത്തു വരുമ്പോൾ നിങ്ങൾ അല്ലേ ശ്രദ്ധിക്കേണ്ടത്. റോഡിലാണോ വണ്ടി ഇടുന്നത്.
ഞാൻ ഹോൺ മുഴക്കിയത് നിങ്ങൾ കേട്ടില്ലേ എന്നായി കാർ ഡ്രൈവർ. അതിനുമുണ്ടായി ലോറി ഡ്രൈവറുടെ വക കോമഡി, റോഡിൽക്കൂടി എത്രയോ വണ്ടികൾ ഹോണടിച്ചു പോകുന്നു, ഇതെല്ലാം കൂടി ഞാൻ ഒരാൾ എങ്ങനെ ശ്രദ്ധിക്കാനെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഇതുകേട്ട ഞാൻ മനസ്സിൽ പറഞ്ഞു, അപ്പോൾ ഇവിടെ ആരാ തെറ്റു ചെയ്തത്. ഭാഗ്യം വേറെന്തോ വരാനിരുന്നതാ, ഇങ്ങനെയങ്ങ് തീർന്നല്ലോ !
എന്തായാലും കാര്യങ്ങൾ ഇരുവരും തമ്മിൽ സംസാരിച്ച് ഒത്തുതീർപ്പാക്കി. തുടർന്ന് ഞാന്‍ മറ്റൊരു വാഹനത്തിലും കയറി ഷൂട്ടിങ് നടക്കുന്ന അക്കരവീടിലേക്ക് യാത്രയായി. സുരാജ് പറഞ്ഞു.