തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്ന് സുരേഷ് ഗോപി എം.പി. അടിമാലിയില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി എന്‍. ചന്ദ്രന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ 2014 മുതല്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലേക്കും വികസനം എത്തിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് താന്‍ ആദ്യം മോദിയെ കണ്ടിരുന്നു. ആ കൂടിക്കാഴ്ച മറ്റുരീതിയിലെടുത്ത് തന്നെ ചിലർ തകർക്കുകയായിരുന്നു.
ഒരു രാഷ്‌ട്രീയവുമില്ലാതെ അദ്ദേഹത്തെ കാണാന്‍ പോയ തന്നെ തകര്‍ത്തത് കോണ്‍ഗ്രസല്ല. മറിച്ച് ഉമ്മന്‍ചാണ്ടിയും ചില തല്‍പര കക്ഷികളുമാണ്. അതോടെ തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. സുരേഷ് ഗോപി വ്യക്തമാക്കി.
ഇപ്പോള്‍ താന്‍ വിശ്വസിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പിലെ പ്രധാന അജന്‍ഡ തന്നെ മണ്ണ്, വായു, ജലം എന്നിവ കേന്ദ്രീകരിച്ചുള്ളതാണ്. വികസനം വേണം. പക്ഷേ പ്രകൃതിയെ നശിപ്പിച്ചോ, പ്രകൃതിയുടെ ആവാസ വ്യവസ്‌ഥയെ തന്നെ തകര്‍ത്തോ അല്ല വികസനം നേടേണ്ടത്. വിഴിഞ്ഞം പദ്ധതിയായാലും ഗോത്രവര്‍ഗങ്ങളുടെ വികസനമായാലും ശരി പ്രകൃതിയെ നശിപ്പിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ വികസനം നടപ്പിലാക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. അങ്ങനെയുള്ളവ തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കും. തന്റെ സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ വികസനം എന്നാല്‍ പറയുന്നതല്ല, തന്തയ്‌ക്കു പിറന്ന വികസനമാകണം എന്നു പറഞ്ഞ് ജനങ്ങളുടെ കൈയ്യയടി വാങ്ങാനും സുരേഷ്‌ഗോപി മറന്നില്ല.