കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയെക്കുറിച്ചു ബിജെപി അധ്യക്ഷൻ അമിത് ഷായും പാർട്ടിയുടെ താരപ്രചാരകൻ സുരേഷ് ഗോപിയും ചർച്ച നടത്തി.
കേരളത്തിൽ മേയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. എൻഡിഎ സ്ഥാനാർഥികൾ ശക്തമായി രംഗത്തുള്ള മുപ്പതോളം മണ്ഡലങ്ങളിൽ സുരേഷ് ഗോപി പ്രചാരണം നടത്തും. ബിഡിജെഎസ് സ്ഥാനാർഥികൾക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങും. അഞ്ചു ദിവസമാണ് ഇതിനായി സുരേഷ് ഗോപി ബിജെപിക്കു നൽകുന്നത്.
സംസ്ഥാന വ്യാപകമായുള്ള പഞ്ചദിനപ്രചാരണത്തിനു സുരേഷ് ഗോപിക്കു ബിജെപി ഹെലികോപ്റ്റർ നൽകും. ഇന്നു കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സുരേഷ് ഗോപി പ്രചാരണം നടത്തും. ഹെലികോപ്റ്റർ മാർഗമുള്ള പ്രചാരണദിനങ്ങൾ പിന്നീടു തീരുമാനിക്കും.