തെന്നിന്ത്യന്‍ സിനിമാതാരം ആരതി അഗര്‍വാള്‍ (30) മരിച്ചു. ശസ്ത്രക്രിയയില്‍ വന്ന പിഴവ് മൂലം അറ്റ്ലാന്‍റയില്‍ വച്ചാണ് മരണം സംഭവിച്ചത്. ആരതിയുടെ മരണം തെലുങ്ക് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ആരതിയ്ക്ക് ആസ്മയുടെ പ്രശ്നം ഉണ്ടായിരുന്നെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ആസ്മ ക്രമാതീതമായി കൂടുകയും ഇതേതുടര്‍ന്നുണ്ടായ ഹൃദയസ്തംഭനം മൂലം മരിക്കുകയുമായിരുന്നെന്നാണ് സ്ഥീരിക്കാത്ത റിപ്പോര്‍ട്ട്.
1985ല്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ ആണ് ആരതി ജനിച്ചത്. 14ാമത്തെ വയസില്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി ആരതിയുടെ നൃത്തം കാണാനിടവരുകയും സിനിമാലോകത്ത് കടന്നുവരാന്‍ ഇത് വഴിയൊരുക്കുകയുമായിരുന്നു. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ആരതിയുടെ ഭര്‍ത്താവ്. രണ്ടു വര്‍ഷം മുന്‍പ് തെലുങ്ക് നടന്‍ തരുണുമായുള്ള പ്രണയബന്ധത്തിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയതാണ് ആരതി. ഈ ബന്ധം പരാജയപ്പെട്ടതോടെ ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കുറേക്കാലം ഇവര്‍ സിനിമയില്‍നിന്നു വിട്ടുനിന്നു.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ആരതി ചിരഞ്ജീവി, വെങ്കിടേഷ്, നാഗാര്‍ജുന എന്നിങ്ങനെ മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം വേഷമിട്ടിട്ടുണ്ട്. നടി അദിതി അഗര്‍വാള്‍ സഹോദരിയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.