ജിഷവധക്കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുണ്ടെന്നു പ്രചരിക്കപ്പെട്ട നടൻ തസ്‌ലികിനെ അഭിനയിച്ചു കൊണ്ടിരുന്ന സിനിമയിൽ നിന്നും ഒഴിവാക്കി. ഇദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജിഷയുടെ ഘാതകന്റെ പുതിയ രേഖാചിത്രം പുറത്തുവിട്ടതോടെയാണ് തസ്‌ലികിന്റെ കഷ്ടകാലം തുടങ്ങിയത്. പ്രതിയുടെ രൂപവുമായി സാദൃദ്യമുള്ള തസ്‌ലികിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജിഷയുടെ കൊലപാതകി എന്ന രീതിയിലായിരുന്നു പ്രചാരണം.
വളരെ വികാരനിർഭരമായായിരുന്നു തസ്‌ലികിന്റെ ഫേസ്ബുക്കിലെ വിശദീകരികണം. കുറിപ്പ് ഇങ്ങനെ:
‘‘ചിലർ അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. പാമ്പ് കടിച്ച ശേഷം ഇടിമിന്നലേറ്റ് ചാവണേ എന്ന് പോലും മുഖ പുസ്തകത്തിൽ ഇരുന്ന് പ്രാർഥിച്ചവർ ഉണ്ട് എന്ന് ചില കമന്റുകളിലൂടെ വായിച്ചറിയാൻ കഴിഞ്ഞു. പക്ഷെ എന്റെ നഷ്ടങ്ങളുടെ ആരംഭം ആണിത്. ജീവിതത്തിൽ ഒരു അഭിനേതാവ് ആകണം എന്നായിരുന്നു എന്നായിരുന്നു ആഗ്രഹം. അതിനായി ഒരുപാട് കഷ്ടപ്പെട്ടിടുണ്ട്. അതിനിടയിൽ കുടുംബവും കുട്ടിയും ഉള്ളത് കൊണ്ടാണ് അഷ്ടിക്കു വക തേടി മറ്റു ജോലികൾക്കായി പോയിരുന്നത്.
അതും നിലച്ച മട്ടാണ്. ഇപ്പോൾ ഇതാ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കിയതായും അറിയുന്നു. സാമൂഹിക പ്രതിബദ്ധത തെളിയിച്ചവർക്കെല്ലാം എന്റെ നന്ദി രേഖപെടുത്തി കൊള്ളുന്നു. ’എന്ന് തസ്‌ലിക്.
അഞ്ചാംപുര എന്ന മലയാളസിനിമയിൽ തസ്‌ലിക് അഭിനയിച്ചിട്ടുണ്ട്. പറവൂരിലെ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്.