സിനിമ ചിത്രീകരണത്തിനിടെ നായികയുടെ വസ്ത്രം വലിച്ചുകീറിയെന്ന കേസിൽ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. പരാതിയുടെ നിജസ്ഥിതി അറിയുന്നതിനായി ക്യാമറ പിടിച്ചെടുക്കുമെന്നും കാളിയാർ പൊലീസ് അറിയിച്ചു. മൊഴി നൽകാൻ തൃശൂർ സ്വദേശിനി നടിയോട് ഇന്നു സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദൈവം സാക്ഷി എന്ന സിനിമയുടെ സംവിധായകൻ തിരുവനന്തപുരം സ്വദേശി സ്നേഹജിത്തിനെതിരെയാണു കേസെടുത്തത്. നടിയുടെ പരാതിയെ തുടർന്നാണു നടപടി. ഷൂട്ടിങ് സംഘം സ്ഥലംവിട്ടതിനാൽ ഇവരെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. നടിയെ വിളിച്ചെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു മറുപടി. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. പടി.കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടിലെ ലൊക്കേഷനിലെ ഷൂട്ടിങ് അവസാനിപ്പിച്ച് ചലച്ചിത്ര പ്രവർത്തകർ മടങ്ങിയതായും പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയാണു ക്യാമറാമാനെന്നും ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
സിനിമയുടെ തിരക്കഥ പറഞ്ഞുകൊടുത്തപ്പോൾ വസ്ത്രം വലിച്ചുകീറുന്ന വിവരം മുൻകൂട്ടി പറഞ്ഞില്ലെന്നും അപ്രതീക്ഷിതമായി വസ്ത്രം വലിച്ചുകീറി അപമാനിച്ചെന്നും ആരോപിച്ചാണു സ്നേഹജിത്തിനെതിരെ തൊടുപുഴ വനിതാ സെല്ലിൽ നടി പരാതി നൽകിയത്. തുടർന്നാണു കാളിയാർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പർദ ധരിച്ചിരുന്ന നടിയുടെ വസ്ത്രം നായക നടൻ അപ്രതീക്ഷിതമായി വലിച്ചുകീറിയതിനെ തുടർന്ന് നടി പെട്ടെന്ന് ഷാൾ എടുത്ത് പുതച്ചെങ്കിലും അതും സ്നേഹജിത്ത് വലിച്ചുകീറിയെന്നാണു പരാതി. സിനിമയുടെ അണിയറ പ്രവർത്തകരെ കണ്ടെത്തുന്നതിനായി ഇവരുടെ ഫോൺ നമ്പരുകൾ ശേഖരിച്ചു വരികയാണെന്നും എസ്ഐ: പി.ടി. സഞ്ജയ് പറഞ്ഞു.