അനൂപ് മേനോൻ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശത്തില്‍ വിഷമം പ്രകടിപ്പിച്ച് സംവിധായകന്‍ വിനയന്‍. അനൂപ് മേനോന്‍ എന്ന നടനെ സിനിമയിൽ അവതരിപ്പിച്ച വിനയന്റെ പേര് മറച്ച് വച്ച് സംസാരിച്ചുവെന്നതാണ് വിവാദമായത്. രഞ്ജിത്ത്, ലാല്‍ ജോസ് എന്നിവരുടെ പേര് മാറ്റി വച്ചാല്‍ താന്‍ മറ്റ് വലിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് അനൂപ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിനയന്റെ കുറിപ്പ് വായിക്കാം–
പ്രതീക്ഷയോടെ നമ്മള്‍ കാണുന്ന ചിലര്‍ നമ്മളെ ഇകഴ്ത്താന്‍ കൂട്ടു നില്‍ക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചിലര്‍ നമ്മളെ പറ്റി നല്ലവാക്കുകള്‍ പറയുന്നു. ഒരിക്കലും ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടല്ല സിനിമയില്‍ പലരേയും സഹായിച്ചിട്ടുള്ളത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഏറ്റവും നല്ല വാല്യു ഉള്ള സമയത്തെ പുതുമുഖങ്ങളേ നന്നായി അവതരിപ്പിക്കാൻ കഴിയൂ. അങ്ങനെ വാല്യു ഉള്ളപ്പോള്‍ ഏതു സൂപ്പര്‍ താരവും നമ്മളേ തേടിയെത്തുന്ന സമയവുമായിരിക്കും. അതുകൊണ്ടു തന്നെ വെറുതേ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല. പക്ഷെ എന്റെ ഏറ്റവും നല്ല ടൈമില്‍ തന്നെയായിരുന്നു ജയസൂര്യയെയും, ഇന്ദ്രജിത്തിനേയും, അനൂപ് മേനോനെയുമൊക്കെ ഞാന്‍ അവതരിപ്പിച്ചത്.
സത്യം പറയട്ടെ, എനിക്കീ അനൂപിനോടൊ മറ്റാരെങ്കിലുമോടൊ ഒരു പിണക്കവുമില്ല. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ തുറന്നു പറയും, അതവിടം കൊണ്ടു തീരും അത്രമാത്രം. കാട്ടുചെമ്പകത്തിന്റെ സമയത്ത് ആദ്യമായി എന്നെ കാണാനെത്തിയ അനൂപ് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഹസ്തദാനം ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍.. ആൾ ദ് ബെസ്റ്റ്; .. ആ വാക്കുകള്‍ അന്നത്തെ അതേ മനസ്സോടുകൂടി തന്നെ ഇന്നും അനൂപ് മേനോനോട് പറയുന്നു. ഓൾ ദ് ബെസ്റ്റ് അനൂപ്. മറ്റാരെങ്കിലുമാണ് തന്നെ സിനിമയില്‍ അവതരിപ്പിച്ചചെന്ന് പറഞ്ഞാല്‍ പോലും കുഴപ്പമില്ല, അതിലൊന്നും കാര്യമില്ല താന്‍ രക്ഷപെട്ടാല്‍ മതി. വിനയൻ പറഞ്ഞു.