വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും വരുന്ന ചിത്രങ്ങൾ കണ്ണടച്ച് വിശ്വസിച്ച് പല അബദ്ധളും പലർക്കും സംഭവിക്കാറുണ്ട്. വരുന്ന ചിത്രങ്ങളുടെയോ വാർത്തകളുടെയോ സത്യാവസ്ഥ അന്വേഷിക്കാതെയാകും പലരും ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതും.
കഴിഞ്ഞ ദിവസമാണ് മൃതദേഹത്തിനരുകിൽ ഒരു കുടുംബം ചിരിച്ചുകൊണ്ട് സെൽഫി എടുക്കുന്ന ചിത്രങ്ങൾ വാട്ട്സാപ്പിലും മറ്റും വൈറലായി മാറിയത്. മൃതദേഹത്തിനരികിലെ സെൽഫി ചിത്രങ്ങൾ കണ്ട പലരും ഇത് യഥാർഥത്തിൽ നടന്നതാണെന്ന് തന്നെ വിശ്വസിച്ചു. ഉടനെ കുടുംബത്തെയും മലയാളികളുടെ സെൽഫി ഭ്രാന്തിനെയും സംസ്കാരത്തെയുമൊക്കെ വിമർശിച്ച് പോസ്റ്റുകളും വന്നു. പക്ഷേ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ ഇതൊന്നുമായിരുന്നില്ല.
സത്യത്തിൽ ഇതൊരു ഹ്രസ്വചിത്രത്തിന്റെ ഭാഗമായി എടുത്ത ചില ചിത്രങ്ങളായിരുന്നു. ഹ്രസ്വചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ ആരോ ചിലർ ഈ ചിത്രങ്ങൾ ഫെയ്സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തതോടെ മറ്റുചിലർ ഇത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു. സത്യാവസ്ഥ മനസ്സിലാക്കാതെ കിട്ടിയവർ കിട്ടിയവർ അടുത്തടുത്ത ഗ്രൂപ്പുകളിലേക്ക് ചിത്രങ്ങൾ അയച്ചു കൊടുത്തു.