ചിരിപ്പിക്കും റൗഡീസ്: റിവ്യൂ
Mail This Article
കാളിദാസനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിസ്റ്റർ ആന്റ് മിസ് റൗഡി ചിരി നിറഞ്ഞ സിനിമയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദിക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന അടുത്ത താരപുത്ര ചിത്രം ആദിയിൽ നിന്ന് ആദ്യാവസാനം വ്യത്യസ്തമാണ്. ആദി ത്രില്ലറാണെങ്കിൽ റൗഡി കോമഡിയാണ്. ഒരു ഫാമിലി കോമഡി.
ചെറുപ്പത്തിൽ തന്നെ ഒരു കേസിൽ പെട്ട് ദുർഗുണപരിഹാരപാഠശാലയിൽ എത്തിപ്പെട്ടവരാണ് അപ്പുവും സംഘവും. അവിടുന്ന് തിരിച്ചു വരുന്ന അപ്പുവിന് തന്റെ വീടും അമ്മയും നഷ്ടമാകുന്നു. ദുർഗുണപരിഹാര പാഠശാലയിൽ നിന്നും പുറത്തിറങ്ങിയെങ്കിലും നാട്ടുകാർക്ക് അപ്പുവും സംഘവും ഇപ്പോഴും ജയിൽപുള്ളികളാണ്. സാഹചര്യങ്ങൾ കൊണ്ടു ഗുണ്ടകളായി മാറുകയാണ് ഇവർ.
അപ്പുവിന്റെയും സംഘത്തിന്റെയും സ്വപ്നം അവരുടെ കൂടെ ദുർഗുണപരിഹാരപാഠശാലയിലുണ്ടായിരുന്ന ഡൊമിനിക് എന്ന ഡാനിയെപോലെ ആകണമെന്നതാണ്. ഡാനി, കൊച്ചിനഗരത്തിലെ പേരുകേട്ട ഗുണ്ടയാണ്. അയാളെപ്പോലെയാകുവാൻ പല ക്വട്ടേഷനുകളും ഏറ്റുപിടിക്കുന്ന ഇവരുടെ ഇടയിലേയ്ക്കു പൂർണ്ണിമ എന്ന പെൺകുട്ടി കടന്നുവരുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുകയാണ്. തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തമാശകൾ നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. തമാശയും കാമ്പുള്ള രണ്ടാം ഭാഗവും പ്രേക്ഷകർക്കു ഒട്ടും തന്നെ വിരസത സമ്മാനിക്കില്ല. മൈ ബോസിന് ശേഷം എത്തിയ തന്റെ കോമഡി ചിത്രം ജീത്തു ജോസഫ് മികച്ചതാക്കിയിട്ടുണ്ട്. എന്നാൽ കഥാപാത്രങ്ങളുടെ വൈകാരികത കാണികളിലേയ്ക്ക് എത്തുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
അപ്പുവെന്ന ലോക്കൽ ഗുണ്ടയെ കാളിദാസ് മികച്ചതാക്കുന്നു. നായകനൊപ്പമോ ഒരുപടി മുകളിലോ നിൽക്കും ജേര്‍ണലിസം വിദ്യാർത്ഥിയായ പൂർണ്ണിമ എന്ന അപർണയുടെ കഥാപാത്രം. ഗണപതി, ഷെബിൻ, ബെൻസൺ, വിഷ്ണു ഗോവിന്ദ് എന്നിവർ അപ്പുവിന്റെ കൂട്ടുകാരായി എത്തുന്നു. ഇവരെ കൂടാതെ സായ്കുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തർ അനിൽ, ഷാഹീൻ സിദ്ദീഖ് എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്.
ജീത്തു ജോസഫിന്റെ ഭാര്യ ലിന്റാ ജീത്തുവിന്റേതാണ് തിരക്കഥ. പ്രവചനീയമായ കഥയിൽ വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും കാണികളെ മുഷിപ്പിക്കില്ല. കഥ നടക്കുന്ന ഗ്രാമത്തിന്റെ ഭംഗി ഒട്ടുചോരാതെ കാമറയിലാക്കിയിട്ടുണ്ട് സതീഷ് കുറുപ്പ്. മികച്ച എഡിറ്റിങ് ചിത്രത്തിലെ ഇഴച്ചിലുകൾ ഒഴിവാക്കുന്നു. ഹരിനാരായണന്റെ വരികളും അരുൺ വിജയ്‌യുടെ ഈണവും മികച്ചു നില്‍ക്കുന്നു.
സമൂഹം മുൻധാരണകളോടെ വില്ലന്മാരെന്നു മുദ്ര കുത്തുന്നവരിലും നന്മയുണ്ടെന്നതാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. വലിയ വിദ്യാഭ്യാസവും ലോകപരിചയവുമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ അലക്ഷ്യമായ യാത്രയും പ്രശ്നങ്ങളും അവസാനം അവർക്കുണ്ടാകുന്ന കാര്യങ്ങളും ശുഭപര്യവസായിയായ കഥയിലൂടെ ചിത്രം പറയുന്നു. തമാശ കലർന്ന കഥയും കാളിദാസ്–അപർണ ബാലമുരളി കെമിസ്ട്രിയും ജീത്തു ജോസഫിന്റെ സംവിധാനമികവും ഒത്തുചേർന്ന മിസ്റ്റർ ആൻഡ് മിസ് റൗഡി മനസ്സുതുറന്നു ചിരിക്കാൻ വക നൽകുന്ന ചിത്രമാണ്.