ADVERTISEMENT

അഞ്ചുവയസുള്ള കുട്ടിയുടെ മുത്തച്ഛനായി ജയറാം– അനീഷ് അൻവർ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകം ഇതാണ്. എന്നാൽ, മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ എന്ന ചിത്രം പറയുന്നത് ഒരു സൗഹൃദത്തിന്റെ കഥയാണ്. മൈക്കിൾ, സദാം ഹുസൈൻ, ശിവൻ എന്ന മൂന്നു സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥ. പിരിമുറുക്കമില്ലാതെ തുടക്കം മുതൽ ഒടുക്കം വരെ കണ്ടിരിക്കാവുന്ന പക്കാ എന്റർടെയ്നറാണ് ഈ ജയറാം ചിത്രം. 

 

My Great Grandfather | Offcial Trailer | Jayaram | Aneesh Anwar | Achicha Cinemas

നാൽപത്തിരണ്ടുകാരനായ മൈക്കിൾ ഇരുപത്തിനാലുകാരിയായ പെൺകുട്ടിയെ പ്രണയിക്കുന്നു എന്ന വലിയ വാർത്തയോടെയാണ് സിനിമ തുടങ്ങുന്നത്. എന്നാൽ പ്രതീക്ഷിക്കുന്ന കോലാഹലങ്ങളൊന്നുമില്ലാതെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നു. കാരണം, സിനിമയുടെ കഥ മുന്നോട്ടുകൊണ്ടു പോകുന്നത് മൈക്കിളിന്റെ പ്രണയമല്ല, മറിച്ച് സൗഹൃദങ്ങളാണ്. 

 

ബാല്യകാല സുഹൃത്തുക്കളാണ് മൈക്കിളും ശിവനും സദാമും. അച്ചായൻ–ഏട്ടൻ–ഇക്ക ലൈനിലുള്ള ഒരു മതസൗഹാർദ്ദ ബന്ധം! സദാം ഒഴിച്ച് ബാക്കി രണ്ടു പേരും ക്രോണിക് ബാച്ചിലേഴ്സ്. ശിവന് അൽപസ്വല്പം ഗുണ്ടായിസമുണ്ട്. ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും, ചില തെറ്റിദ്ധാരണകളുടെ പേരിൽ മൈക്കിളുമായി ശിവൻ തെറ്റിപ്പിരിയുന്നു. നാടുവിട്ടു പോയ ശിവൻ രണ്ടു വർഷങ്ങൾക്കു ശേഷം തിരികെയെത്തുന്നത് മൈക്കിളിനോടുള്ള അടങ്ങാത്ത പകയുമായാണ്. അതോടൊപ്പം, മൈക്കിളിന്റെ വീട്ടിലേക്ക് രണ്ട് അതിഥികൾ കൂടി എത്തുന്നു; മൈക്കിളിന്റെ മകൾ എന്നു അവകാശപ്പെടുന്ന പെൺകുട്ടിയും അവരുടെ അഞ്ചുവയസുള്ള മകനും! ഇവർക്കു പിന്നിലെ രഹസ്യങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. 

 

മൈക്കിളായി ജയറാമും ശിവനായി ബാബുരാജും തിരശീലയിൽ നിറയുമ്പോൾ ഇവർക്കിടയിൽ ചിരി നിറച്ച് സദ്ദാം ഹുസൈനായി ജോണി ആന്റണിയുമുണ്ട്. ജയറാമിന് ഒപ്പം തന്നെ നിൽക്കുന്ന കരുത്തുറ്റ കഥാപാത്രമാണ് ബാബുരാജിന്റെ ശിവൻ. സിനിമ പുരോഗമിക്കുമ്പോൾ വില്ലൻ പരിവേഷം ലഭിക്കുന്നുണ്ടെങ്കിലും ശിവൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നുണ്ട്. അരിസ്റ്റോ സുരേഷിൽ നിന്നു തുടങ്ങുന്ന കോമഡിയുടെ റിലേ ഓട്ടം ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ബൈജു സന്തോഷ്, സലിം കുമാർ, സുബീഷ് എന്നിവരിലൂടെ പുരോഗമിച്ച് സുനിൽ സുഖദ, വിജയരാഘവൻ, വത്സല മേനോൻ, മല്ലിക സുകുമാരൻ എന്നിവരിലേക്ക് എത്തുന്നു.  ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം സെന്തിൽ കൃഷ്ണയുടെ ഉശിരൻ കഥാപാത്രവും ചിത്രത്തിൽ നിർണായക ഇടപെടൽ നടത്തുന്നുണ്ട്. നായികമാരായി എത്തുന്ന ദിവ്യ പിളളയും സുരഭി സന്തോഷും അവരുടെ കഥാപാത്രങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നു. ചിത്രത്തിൽ ശ്രദ്ധേയമായ സ്ത്രീസാന്നിധ്യം ആകുന്നത് ആശാ അരവിന്ദിന്റെ കഥാപാത്രമാണ്. 

 

ഒരു ജയറാം സിനിമയുടെ ചേരുവകളോടെയാണ് ചിത്രത്തിലെ കോമഡി വികസിക്കുന്നത്. അതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ, ധർമജൻ ബോൾഗാട്ടിയും! ന്യൂജെൻ സിനിമകളുടെ വഴിയല്ല മൈ ഗ്രെയ്റ്റ് ഗ്രാൻഡ്ഫാദറിന്റേത്. അഞ്ചുവയസുകാരന്റെ മുത്തച്ഛനായ നായകൻ എന്ന പ്രമേയത്തിലെ പുതുമ അവതരണത്തിൽ ഇല്ലെന്നുള്ളതാണ് സിനിമയുടെ പോരായ്മ. എന്നാൽ, തീയറ്ററിൽ ചിരി പടർത്തുന്ന ഒരുപിടി നിമിഷങ്ങൾ ചിത്രം സമ്മാനിക്കുന്നു. അതിഥിതാരമായെത്തി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നുണ്ട് ഉണ്ണി മുകുന്ദൻ. 

 

ഷാനി ഖാദറിന്റെതാണ് കഥ. സമീർ ഹഖിന്റെ ക്യാമറയും വിഷ്ണു മോഹൻസിത്താരയുടെ സംഗീതവും ശരാശരി നിലവാരം പുലർത്തുന്നു. സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറീന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അനീഷ് അൻവർ ആദ്യമായാണ് കോമഡി എന്റർടെയ്നർ രീതിയിലുള്ള ഒരു സിനിമ ചെയ്യുന്നത്. സംവിധായകന്റെ സിനിമ എന്നതിനേക്കാൾ ജയറാമിന്റെ സിനിമ എന്ന വിശേഷണമാകും ഈ ചിത്രത്തിന് കൂടുതൽ ചേരുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com