എൻഡ് ഗെയ്മിനു ശേഷം എന്ത്? സ്പൈഡർമാൻ പറയും ഉത്തരം; റിവ്യു
Mail This Article
ബ്രഹ്മാണ്ഡ ചിത്രം അവേഞ്ചേസ്- എൻഡ് ഗെയിം ബാക്കിയാക്കിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 'സ്പൈഡർമാൻ- ഫാർ ഫ്രം ഹോം' എന്ന ചിത്രം. തമാശയും ഉദ്വേഗവും ആക്‌ഷനും നിറച്ച ചിത്രം ആരാധകരെ ത്രസിപ്പിക്കുന്ന ദൃശ്യാനുഭവമാണ്.
സോണിയും മാര്‍വലും ചേര്‍ന്ന് നിർമിച്ച 'ഫാർ ഫ്രം ഹോം' , 2017ൽ റിലീസ് ചെയ്ത 'സ്ൈപഡർമാൻ-ഹോം കമിങ്ങി'ന്റെ തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേർസിലെ 23ാമത് ചിത്രവുമാണ്. ടോം ഹോളണ്ട് ന്യൂജെൻ സ്പൈഡർമാനായി വീണ്ടും എത്തുന്നു. പ്രശസ്ത ഹോളിവുഡ് നടന്‍ ജെയ്ക് ഗില്ലെന്‍ഹാളാണ് മിസ്റ്റീരിയോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അവൻജേഴ്സ് എൻഡ് ഗെയിമിനു ശേഷം ലോകം പുതിയ ഭീഷണികൾ നേരിടുന്നു. പല സൂപ്പർ ഹീറോകളും അരങ്ങൊഴിഞ്ഞ വിടവ് നികത്താൻ ഷീല്‍ഡിന്റെ തലവൻ നിക്ക് ഫ്യൂറി, പീറ്റർ പാർക്കറെ തിരഞ്ഞെടുക്കുന്നതോടെയാണ് കഥയ്ക്ക് തുടക്കമാകുന്നത്. ഇത്തവണ സ്പൈഡര്‍മാന്റെ സാഹസികപ്രകടനങ്ങള്‍ക്കു വേദിയാകുന്നത് യൂറോപ്പ് ആണ്.
സ്‌കൂളില്‍ നിന്ന് വിനോദയാത്രയുടെ ഭാഗമായാണ് പീറ്റർ യൂറോപ്പിലെത്തുന്നത്. അവിടെ വച്ച് പീറ്ററിന് എതിരിടേണ്ടി വരുന്നത് ശക്തരായ എലമെന്റൽസിനെയാണ്. മിസ്റ്റീരിയോ എന്ന പുതിയ കഥാപാത്രവും പീറ്ററിന്റെ സഹായത്തിനെത്തുന്നു. ഇതിനിടയ്ക്ക് ടോണി സ്റ്റാർക്കിന്റെ സാങ്കേതിക വിദ്യകളുടെ രഹസ്യങ്ങൾ പീറ്ററിന് കൈമാറിക്കിട്ടുന്നു. എന്നാൽ പീറ്ററിന്റെ സ്പൈഡർനാഡിക്കു പോലും തിരിച്ചറിയാനാകാതെ പോകുന്ന വഴിത്തിരിവുകൾ പിന്നീട് അരങ്ങേറുന്നു. പീറ്റർ ചെയ്യുന്ന ഒരു അബദ്ധം ലോകത്തിന്റെ നിലനിൽപ്പിനു ഭീഷണിയാകുന്നു. തന്റെ തെറ്റ് തിരുത്താനും ലോകത്തെ രക്ഷിക്കാനും പീറ്റർ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.
സ്‌പൈഡർമാൻ എന്ന സൂപ്പർ ഹീറോയെക്കാൾ പീറ്റർ എന്ന കൗമാരക്കാരന്റെ ബലഹീനതകളും സ്വത്വപ്രതിസന്ധിയുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. കോമഡി ട്രാക്കിലാണ് ചിത്രം കഥപറയുന്നത്, അതിനാൽ എൻഡ് ഗെയിമിലെ പോലെ മാസ് രംഗങ്ങൾ പ്രതീക്ഷിച്ചു പോയാൽ നിരാശയാകും ഫലം.
വഴികാട്ടിയായിരുന്ന അയൺമാന്റെ മരണത്തോടെ ആശയക്കുഴപ്പത്തിലായ പീറ്ററിനെ ടോം ഹോളണ്ട് വീണ്ടും അവിസ്മരണീയമാക്കുന്നു. മാർവലിന്റെ സാങ്കേതികത്തികവിനെക്കുറിച്ചു പ്രത്യേകം പറയേണ്ട കാര്യമില്ലലോ...
ഇത്തവണ ത്രസിപ്പിക്കുന്ന രണ്ടു ടെയിൽ എൻഡ് സീനുകളാണ് അടുത്ത ചിത്രങ്ങളിലേക്ക് വഴിമരുന്നിടുംവിധം മാർവൽ കരുതിവച്ചിരിക്കുന്നത്. അതുകൊണ്ട് ചിത്രം തീരുംവരെ ഇരുന്നു കാണുക.