ഈ മത്തായി ആളൊരു രസികൻ; മാർക്കോണി മത്തായി റിവ്യു
Mail This Article
കത്തുകൾ കൈമാറിയ പ്രണയകാലമെല്ലാം യുവത്വത്തിന്റെ വസന്തം പിന്നിടുന്ന പ്രായക്കാർക്ക് മധുരിക്കുന്ന ഓർമയാണ്. ലൈബ്രറി പുസ്തകത്തിലും നോട്ട് ബുക്കുകളിലുമെല്ലാം കൈമാറുന്ന പ്രണയ ലേഖനങ്ങൾ ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ പിന്നെ അതിന്റെ അവസാനമാണ്. അങ്ങനെയൊരു പ്രണയം മത്തായിക്കുമുണ്ടായിരുന്നു. പ്രണയം പുരോഗമിക്കുന്നതിനിടെ കുഞ്ഞു മത്തായി, കാമുകിയെ കാണാൻ കോവണി കയറി അങ്ങ് മുകളിലെത്തി. പാൽഗ്ലാസിൽ പ്രണയം പങ്കുവയ്ക്കുന്നതിനിടെ വീട്ടുകാർ പിടികൂടി ഏണി വലിച്ചു താഴെയിട്ടു. പെൺകുട്ടിയെ തല്ലി വശംകെടുത്തി.
അങ്ങനെ ആ പ്രണയം മത്തായിയുടെ മൊട്ടിലേ നുള്ളിക്കളഞ്ഞു. ബാല്യത്തിൽ നേരിട്ട പ്രണയത്തിന്റെ തിക്താനുഭവങ്ങൾക്കൊടുവിൽ ലോകത്തിലെ എല്ലാറ്റിനോടും പ്രണയമാണെന്നു പ്രഖ്യാപിച്ച് കുടുംബ ജീവിതം തന്നെ വേണ്ടെന്നു വച്ച് ഒറ്റപ്പെട്ടു പോകുന്ന യുവത്വത്തിന്റെ നേർ ചിത്രമാണ് ‘മാർക്കോണി മാത്തായി’. വാരിക്കോരി നൽകുന്ന സ്നേഹവുമായി എല്ലാവരും ചുറ്റുമുള്ളപ്പോഴും ഒറ്റയ്ക്കായി പോകുന്ന മത്തായി, ഒരു നീറ്റൽ സമ്മാനിച്ചുകൊണ്ട് തുടക്കം മുതൽ പ്രേക്ഷക മനസ്സിൽ ഇടംനേടും.
എഫ്എം റേഡിയോയ്ക്ക് റേഞ്ചു കിട്ടാത്ത അഞ്ചങ്ങാടിയെന്ന ഗ്രാമത്തിലെ സർവീസ് സഹകരണ ബാങ്കും പരിസരവുമാണ് സിനിമയ്ക്കു നിറം പകരുന്നത്. ബാങ്കിലെ സുരക്ഷാ ജീവനക്കാരനായ മത്തായി പാട്ടിനോടുള്ള പ്രണയം കൊണ്ടാണ് എഫ്എം റേഡിയോയ്ക്ക് റേഞ്ച് പിടിക്കുന്നത്. ഇതോടെ നാട്ടുകാരും എംഫ്എം പാട്ടുകളുടെ ആരാധകരാകുന്നു. എഫ്എം റേഡിയോയിലെ ഒരു പ്രണയ പരിപാടിക്ക് അതിഥി അവതാരകനായി വിജയ് സേതുപതികൂടി എത്തുന്നതോടെ നാട്ടിലെ പ്രണയമെല്ലാം റേഡിയോയിലൂടെ പാട്ടാകുന്നു. അങ്ങനെയാണ് മത്തായിയുടെ പ്രണയവും നാട്ടുകാരറിയുന്നത്. ഇതേതുടർന്നുണ്ടാകുന്ന തുടർനിമിഷങ്ങളിലൂടെ മത്തായി പ്രേക്ഷകരെ രസിപ്പിച്ചു മുന്നേറുന്നു.
സിനിമയിൽ അതിഥി വേഷം എന്നു പറഞ്ഞു ചെറുതാക്കാനാവാത്ത റോളിലാണ് വിജയ് സേതുപതി എത്തുന്നത്. ജോയ് മാത്യു, നരേൻ, അജു വർഗീസ്, മല്ലിക സുകുരമാരൻ, ലക്ഷ്മിപ്രിയ, ദേവി അജിത്ത് തുടങ്ങി ഒരുപിടി മുൻനിര നടീനടൻമാരെ അവതരിപ്പിക്കാനായി എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ ആത്മീയ രാജനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സനിൽ കളത്തിൽ സംവിധാനവും സഹോദരൻ സാജൻ കളത്തിൽ കാമറയും ചെയ്തിരിക്കുന്ന സിനിമ സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമന്ദ്രനാണ് നിർമിച്ചിരിക്കുന്നത്. സനിൽ കളത്തിൽ, രജീഷ് മിഥില എന്നിവരുടേതാണ് തിരക്കഥയും സംഭാഷണവും.
മധ്യവയസിലും പ്രണയത്തിന്റെ കാൽപനിക മുഖമാണ് മത്തായി കാണിച്ചു തരുന്നത്. മനോഹരമായ പാട്ടുകളും പ്രണയവും സൗഹൃദങ്ങളും പങ്കുവയ്ക്കലുകളും എല്ലാമായി മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജി തരുന്ന ചിത്രമാണ് മർക്കോണി മത്തായി. ഓർത്തു പാടാൻ ബാക്കിയാവുന്ന ആറു പാട്ടുകളാണ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത.
പച്ചവെള്ളമാണെങ്കിലും പങ്കിട്ടു കഴിക്കുന്നതിന്റെ ആനന്ദം മത്തായിയിലൂടെ സംവിധായകൻ പ്രേക്ഷകരിലേയ്ക്കും പകരുന്നുണ്ട് ചിത്രത്തിൽ. ആദിയോടന്ത്യം ഒരു ജയറാം ചിത്രത്തിന്റെ തമാശകളും ലാളിത്യവും നിലനിർത്താൻ സിനിമയ്ക്കു കഴിയുന്നുണ്ട്. യുവത്വം പിന്നിടുന്ന പ്രായത്തിൽ ഒരു പ്രണയത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോഴുണ്ടാകുന്ന ഒരാളുടെ എല്ലാ ആശങ്കളും അനന്തരഫലങ്ങളും വരച്ചു കാണിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. കുടുംബപ്രേക്ഷകരെ പൂർണമായും രസിപ്പിക്കുന്ന ചിത്രം ഫീൽഗുഡ് എന്റർടെയ്നറാണ്.