ചിരിക്കുള്ള മാർഗം കാട്ടും കളി !
Mail This Article
പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ, നിലനിൽപ്പിനായുള്ള ചെറിയ ഉഡായിപ്പുകൾ, രസം പകരും പാട്ടുകൾ, മേമ്പൊടിക്ക് അൽപം സെന്റിമെന്റ്സ് അങ്ങനെ തൊണ്ണൂറുകളിലെ ഒരു പ്രിയദർശൻ സിനിമയിലുണ്ടായിരുന്ന ചേരുവകളെല്ലാം ചേർന്ന ചിത്രമാണ് മാർഗംകളി. ഒരു മാർഗവുമില്ലാതെ വരുമ്പോൾ ആരും കളിച്ചു പോകുന്ന ചില കളികളുടെ കഥയാണ് സിനിമ പറയുന്നത്.
സച്ചിയും ഉൗർമിളയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് മാർഗംകളി പറയുന്നത്. എന്നാൽ ഇൗ പ്രണയം കൂടാതെ മറ്റു പല പ്രണയങ്ങളും ഇൗ ചിത്രത്തിലുണ്ട്. ഇവരുടെ പ്രണയവും അതിനിടെ ഉണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് കഥാതന്തു.
ചിരി നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ബിബിൻ ജോർജും ബൈജുവും ഹരീഷ് കണാരനും ചേർന്നൊരുക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ രസിപ്പിക്കും. മലയാളത്തിൽ ഒരു മുൻനിര നടിയും ചെയ്യാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത റോളുമായി എത്തിയ നമിത പ്രമോദാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. നമിതയുടെ രൂപമാറ്റമുള്ള കഥാപാത്രം ആദ്യ കാഴ്ചയിൽ പ്രേക്ഷകരെ ഞെട്ടിക്കും.
ചിരിയിൽ നിന്ന് കുറച്ചു വഴിമാറിയാണ് രണ്ടാം പകുതിയുടെ സഞ്ചാരം. കുറച്ച് സെന്റിമെന്റ്സും മറ്റും കടന്നു വരുന്നുണ്ടെങ്കിലും ആത്യന്തികമായി അത് അവസാനിക്കുന്നത് ചിരിയിൽ തന്നെയാണ്. കൈവിട്ടു പോകുമായിരുന്ന ഒരു ഘട്ടത്തിൽ നിന്നും ക്ലൈമാക്സിൽ സിനിമ ഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട്. പ്രേക്ഷകർ അതു വരെ പ്രതീക്ഷിക്കാത്ത ഒന്നാണ് അവസാനമുള്ള ആ ട്വിസ്റ്റ്.
നായകവേഷം കൈകാര്യം ചെയ്യുന്നതിനൊപ്പം ചിത്രത്തിന്റെ സംഭാഷണവും എഴുതിയ ബിബിൻ ജോർജ് തന്റെ കടമ ഭംഗിയായി നിറവേറ്റി. എന്നാൽ ഏറ്റവും കൂടൂതൽ കയ്യടിക്കേണ്ടത് നമിത പ്രമോദിന്റെ ധൈര്യത്തിനാണ്. ഒരു പക്കാ കൊമേഴ്സ്യൽ ചിത്രത്തിൽ നായിക തന്റെ രൂപഭംഗിയെക്കാൾ അധികമായി കഥാപാത്രത്തെ വിശ്വസിക്കുന്ന കാഴ്ച മാർഗംകളിയിൽ കാണാം. സിദ്ദിഖ്, ശാന്തികൃഷ്ണ, സൗമ്യ തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.
സംവിധായകനായ ശ്രീജിത്ത് വിജയൻ കളർഫുളായി തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഗാനങ്ങളും ഛായാഗ്രഹണവും സിനിമയ്ക്ക് യോജിച്ചതു തന്നെ. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ചിത്രത്തിനുള്ളത്. ആ അർഥത്തിൽ നോക്കിയാൽ മാർഗംകളി ആ ലക്ഷ്യം നൂറു ശതമാനം സാധൂകരിക്കുന്ന സിനിമ തന്നെയാണ്.