ADVERTISEMENT

ചില ക്രൂരതകള്‍ക്കു പിന്നിലെ ലക്ഷ്യം നന്മയായിരിക്കും. ആ പ്രവൃത്തി ക്രൂരതയായിരുന്നോ, അത് ലക്ഷ്യമിട്ട നന്മയെന്ത് എന്നെല്ലാം അറിയണമെങ്കിൽ ഹൃദയത്തിന്റെ അറകൾ തുറക്കപ്പെടണം. അതിന് താക്കോൽ വേണം. അങ്ങനെ ഒരു താക്കോൽ പ്രേക്ഷകർക്കു മുമ്പിലേക്ക് നീട്ടുകയാണ് സംവിധായകൻ കിരൺ പ്രഭാകർ. മനുഷ്യ മനസ്സുകളിലൂടെയും വിശ്വാസങ്ങളിലൂടെയും നടത്തുന്ന യാത്ര എന്ന് താക്കോൽ സിനിമയെ വിശേഷിപ്പിക്കാം. ഒരുപാട് വ്യാഖ്യാനങ്ങൾക്ക് അവസരം നൽകുന്നതും ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നതുമായ സിനിമ.

 

മോൻസിഞ്ഞോർ മാങ്കുന്നത്ത് പൈലിയും ചെറുപ്രായത്തില്‍ സെമിനാരിയിൽ എത്തിയ അംബ്രോസ് എന്ന ബാലനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ വികസിക്കുന്നത്. മുൻകോപിയും കണിശക്കാരനുമാണ് മാങ്കുന്നത്ത് അ്ച്ചൻ. അദ്ദേഹം എന്തു പറയും എങ്ങനെ പ്രതികരിക്കും എന്ന ഭയത്തിലൂടെയാണ് അംബ്രോസിന്റെ ജീവിതം കടന്നു പോകുന്നത്. യൗവനത്തിലെത്തിയിട്ടും വൈദികനായിട്ടും മാങ്കുന്നത്ത് അച്ഛൻ പറയുന്നതു മാത്രം കേട്ടു ജീവിക്കാൻ വിധിക്കപ്പെട്ട അന്തർമുഖനായ അംബ്രോസ്.

 

മനസ്സിലെ ഭയം പല അസുഖങ്ങളായി അംബ്രോസിനെ വലയ്ക്കുന്നു. എന്നാൽ മാങ്കുന്നത്ത് അച്ചന്റെ കീഴിൽ കൊച്ചച്ചനായുള്ള ജീവിതത്തിന് അപ്രതീക്ഷിതമായി മാറ്റം സംഭവിക്കുന്നു. ചില പ്രത്യേക സാഹചര്യത്തിൽ അംബ്രോസിനെ മറ്റൊരു ഇടവകയിൽ വികാരിയായി നിയമിക്കുന്നു. എന്നാൽ നിഗൂഡതകൾ ഒളിപ്പിച്ചു വച്ച ഒരു താക്കോലാണ് അവിടെ അംബ്രോസിനെ കാത്തിരുന്നത്. മരണങ്ങളും സ്വപ്നങ്ങളും യാഥാർഥ്യങ്ങളും ചേർന്ന് ഒരു ലോകം അയാൾക്കു മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നു. ആ താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്ര കൂടുതൽ സങ്കീർണതകളിലേക്കാണ് അംബ്രോസിനെ എത്തിക്കുന്നത്. ഒടുവിൽ പൂട്ടുകൾ ഒന്നൊന്നായി തുറക്കുന്നു.

 

മുഖ്യ കഥാപാത്രമായ അംബ്രോസിനെ അവതരിപ്പിച്ചിരികുന്നത് ഇന്ദ്രജിത്ത് ആണ്. മാങ്കുന്നത്ത് അച്ചനായി മുരളി ഗോപിയും വേഷമിട്ടിരിക്കുന്നു. അതിസങ്കീർണമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രങ്ങളെ ഇവരും മികച്ചതാക്കിയിരിക്കുന്നു. രഞ്ജി പണിക്കർ, ലാൽ, നെടുമുടി വേണു, ഇനിയ എന്നിവരടങ്ങുന്ന താരനിര കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ പുലർത്തിയിരിക്കുന്ന സൂക്ഷ്മത വ്യക്തമാക്കുന്നു. മാനസിക പ്രതിസന്ധികളിൽ കുടുങ്ങി തളർന്നു പോകുന്ന അംബ്രോസിന്റെ കുട്ടിക്കാലം റുഷിനിൽ ഭദ്രമായിരുന്നു.

 

അതിസങ്കീർണമായ ഒരു പ്രമേയത്തെ വ്യത്യസ്തമാക്കി അവതരിപ്പിക്കുന്നതിൽ സംവിധായകന്റെ ശ്രമം അഭിനന്ദനം അർഹിക്കുന്നു. കഥാഗതി എങ്ങോട്ടാണ് എന്ന ചോദ്യത്തിൽ പ്രേക്ഷകനെ കുടുക്കിയിട്ടാണ് ഒന്നാം പകുതി അവസാനിക്കുന്നത്. കൂടുതൽ ആകാംക്ഷ നിറച്ച് രണ്ടാം പകുതി മുന്നോട്ടു കൊണ്ടു പോകുന്നു. കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുന്ന താളം സിനിമ ആദ്യാവസാനം നിലനിർത്തി കൊണ്ടു പോകുന്നു. കഥയ്ക്കിടയിലൂടെ കഥ വായിച്ചെടുക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആഖ്യാനശൈലിയുടെ പ്രത്യകതയാണ്.

 

നിഗൂഢതയും കൊളോണിയൽ സൗന്ദര്യവും നിറയുന്ന ലൊക്കേഷനുകൾ സിനിമയിൽ ഒരു കഥാപാത്രമായി വളരുന്നു. ഇതിൽ നിന്ന് മികച്ച ഫ്രെയിമുകൾ ഒപ്പിയെടുത്ത ഛായാഗ്രാഹകൻ ആൽബി പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. എം.ജയചന്ദ്രൻ ഒരുക്കിയ മനോഹര ഗാനങ്ങളും മനോഹരം. ഇത് സിനിമയുടെ ആസ്വാദനതലം ഉയർത്തുന്നു.

 

വെറുതെ കണ്ടിരിക്കേണ്ട ഒരു സിനിമയല്ല താക്കോൽ. നിരവധി വ്യാഖ്യാനങ്ങൾക്ക് അവസരമൊരുക്കിയാണ് സിനിമ അവസാനിക്കുന്നത്. സ്വയം ചോദിക്കേണ്ട, ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ ഈ താക്കോല്‍ ഉപയോഗിച്ചാൽ ലഭിക്കും.‌

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com