ADVERTISEMENT

ചോര ചൊരിഞ്ഞ നാടാണ് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്. മതത്തിന്റെ പേരിൽ രണ്ടു ചേരികളായി തിരിഞ്ഞ നാട്ടുകാർ അന്യോന്യം കുത്തിയും വെട്ടിയും വെടിവച്ചും പരസ്പരം കൊന്നും കൊല്ലപ്പെട്ടും ജീവിതം നരകമാക്കിയ നാട്. തദ്ദേശീയരായ കറുത്ത വർഗക്കാർ തമ്മിലായിരുന്നു പോര്. വർഷങ്ങളോളം നീണ്ടുനീന്ന സംഘർഷം. ആയിരങ്ങൾ കൊല്ലപ്പെട്ടു. ലക്ഷങ്ങൾ ഭവനരഹിതരായി. നൂറുകണക്കിനു സ്ത്രീകൾ മാനം അപഹരിക്കപ്പെട്ട് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു ജീവിക്കുന്നു. 

Camille (2019) - Trailer (French Subs)

 

2013 നും 15 ഉം ഇടയിലായിരുന്നു സംഘർഷം പാരമ്യത്തിലെത്തിയത്. മുഖ്യാധാര ലോകത്തു നിന്ന ഒറ്റപ്പെട്ട മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സംഘർഷത്തെക്കുറിച്ച് ലോകം അറിഞ്ഞത് ഏതാനും ചിത്രങ്ങളിലൂടെയാണ്. വാർത്താ ഏജൻസികൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലൂടെ. ഏജൻസികൾ അവരുടെ പ്രതിനിധികളെ സംഘർഷസ്ഥലത്തേക്ക് അയച്ചിരുന്നില്ല. അങ്ങനെ തീരുമാനമെടുത്താൽപ്പോലും ആരും ജീവൻ കളഞ്ഞുള്ള സാഹസികതയ്ക്ക് മുതിരുമെന്നു കരുതാനും വയ്യ. സ്വന്തം ഇഷ്ടപ്രകാരം മധ്യ ആഫ്രിക്കയിലേക്കു പോകുകയും ചിത്രങ്ങളെടുത്ത് ലോകമെങ്ങും എത്തിക്കുകയും ചെയ്ത ഒരു യുവ വനിതാ ഫൊട്ടോഗ്രഫറാണ് ഏജൻസികൾക്കു ചിതം നൽകിയത്. 

 

മികച്ച ഓഫറുകൾ ഏറെ ലഭിച്ചിട്ടും അവയെല്ലാം വേണ്ടെന്നുവച്ച് സംഘർഷസ്ഥലത്ത് എത്തിയ കാമിൽ എന്ന യുവതി. ആദർവതിയായ യുവ പത്രപ്രവർത്തക. സംഘർഷത്തിനൊടുവിൽ കാമിലിനും ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും പ്രിയപ്പെട്ട മധ്യ ആഫ്രിക്കയിലെ തദ്ദേശീയർക്കൊപ്പം പോരാട്ട ഭൂമിയിൽ ചിത്രങ്ങളെടുക്കുന്നതിനിടെ. ചരിത്രം രേഖപ്പെടുത്തിയ ഈ സംഭവത്തിന്റെ അതുല്യമായ പുനരാവിഷ്കാരമാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് സിനിമ കാമിൽ പറയുന്നത്. സമീപകാല ചരിത്രത്തിലെ യഥാർഥ സംഭവത്തിന്റെ പുനരാവിഷ്കാരം. 

 

ബോറിസ് ല്യോക്കിനെ സംവിധാനം ചെയ്ത കാമിലിന്റെ ദൈർഘ്യം 98 മിനിറ്റ്. ഒന്നര മണിക്കൂർ നീളുന്ന ചിത്രം ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കണ്ടു തീർക്കാനാവൂ. സിനിമയെന്നതിനേക്കാൾ യാഥാർഥ്യമാണ് കാമിൽ. പോരാട്ടഭൂമിയിൽ നേരിട്ടുചെല്ലുന്ന അനുഭൂതി പ്രസരിപ്പിക്കുന്ന ഉജ്വലമായ സംവിധാനം. മികച്ച അഭിനയം. ചരിത്രത്തെ ഇത്രമാത്രം സത്യസന്ധതയോടെയും ഹൃദയത്തെ വശീകരിക്കുന്ന രീതിയിലും ചിത്രീകരിക്കാനാകുമോ എന്ന് അദ്ഭുതപ്പെടുത്തുന്ന അവതരണം. കാമിൽ ഒരൊന്നൊന്നര ചിത്രം തന്നെ. 

 

വിഡിയോയുടെയും മൊബൈൽ ക്യാമറകളുടെയും അതിപ്രസരത്തിനിടെ നിശ്ചല ചിത്രത്തിന് എന്തു പ്രസക്തി എന്ന ചോദിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണ് കാമിൽ. ആരും കടന്നുചെല്ലാൻ മടിക്കുന്ന അപരിഷ്കൃത നാട്ടിലെത്തുകയും അവിടുത്തെ സംഭവങ്ങളോരോന്നും സൂക്ഷ്മമായി ഒപ്പിയെടുത്ത് ലോകത്തെ അറിയിക്കുകയും ചെയ്ത യുവ വനിതാ ഫൊട്ടോഗ്രഫർ അത്യന്തം ആവേശകരമായ ഒരു ജീവിതമാതൃകയാണ് സമ്മാനിക്കുന്നത്. കാമിൽ നിരന്തരമായി ചിത്രങ്ങളെടുക്കുകയും അവ ലോകം കാണുകയും ചെയ്തതോടെ ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും പ്രശ്നത്തിൽ ഇടപെട്ടു. ഫ്രാൻസ് തങ്ങളുടെ സൈന്യത്തെ മധ്യ ആഫ്രിക്കയിലേക്ക് അയച്ചു. സൈന്യം എത്തിയപ്പോഴേക്കും അവിടം ശ്മശാന ഭൂമിയായി മാറിയിരുന്നെങ്കിലും ആ ഇടപെടലിലേക്ക് നയിച്ചത് ഒരു യുവതിയുടെ പോരാട്ടവീര്യമാണെന്നത് ഓർമിച്ചേപറ്റൂ. 

 

സ്നേഹിക്കുന്ന അച്ഛനമ്മമാർ. ഓരോ ദിവസവും ആഘോഷമാക്കുന്ന സഹപ്രവർത്തകർ. ആഗ്രഹിക്കുന്ന ഏതു മാധ്യമത്തിലും മികച്ച ശമ്പളത്തിൽ ജോലി. പ്രലോഭനങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും കാമിൽ ഉറച്ചുനിന്നു; മധ്യ ആഫ്രിക്കയിലേക്കു പോകാൻ. വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന വികസനം എത്തിനോക്കിയിട്ടുുപോലുമില്ലാത്ത ഒരു നാട്ടിൽ അവരെപ്പോലെ ജീവിച്ചും അവരുടെ സുഖദുഃഖങ്ങൾ പങ്കിട്ടും ജീവിക്കാൻ; മരിക്കാനും. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ രക്തസാക്ഷിത്വങ്ങളിലൊന്നാണ് കാമിലിന്റേത്. കരയാൻ പോലുമാകാതെ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന, സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിപ്പിക്കുന്ന ചലച്ചിത്രം. 

ചിത്രത്തിനവസാനം മധ്യ ആഫിക്കയിൽ ജീവൻ ഹോമിക്കേണ്ടിവന്ന യഥാർഥ പത്രപ്രവർത്തകയെ കാണിക്കുന്നുണ്ട്. അവരുടെ ജീവിതത്തെ അതിഗംഭീരമായാണ് കാമിൽ അവതരിപ്പിച്ചിരിക്കുന്നത്. യാഥാർഥ്യത്തിന്റെ സൂക്ഷ്മാംശങ്ങൾ ഒന്നുപോലും നഷ്ടപ്പെടുത്താതെ. 

 

സിനിമ കാണുമ്പോൾ കാണുന്നത് സിനിമയാണെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന സിനിമകളുണ്ട്. ചില സിനിമകളാകട്ടെ, വ്യത്യസ്തമായ മറ്റൊരു ലോകത്തേക്ക് പൂർണമായും പ്രേക്ഷകരെ എത്തിച്ച് ഉൾക്കാഴ്ചയും ആഴത്തിലുള്ള അനുഭവങ്ങളും പ്രദാനം ചെയ്യും. ജീവിതത്തെ സമ്പന്നമാക്കുന്ന അനുഭവങ്ങൾ. കൂടുതൽ മികച്ച ജീവിതത്തെക്കുറിച്ചുള്ള വാഗ്ദാനം നൽകുന്ന ആഖ്യാനങ്ങൾ. കാമിൽ അത്തരമൊരു സിനിമയാണ്; ജീവിതത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച സിനിമകളിലൊന്ന്. അസ്വസ്ഥമാക്കുന്ന, ചിന്തിപ്പിക്കുന്ന ചലച്ചിത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com