മായക്കാഴ്ചയുടെ മാമാങ്കം; റിവ്യു
Mail This Article
ചോരയിൽ ചുരികത്തലപ്പു മുക്കി വള്ളുവനാടിന്റെ ചാവേറുകൾ കാലത്തിന്റെ ചുവരിലെഴുതിയ കുടിപ്പകയുടെ കഥയാണ് മാമാങ്കം. നൂറ്റാണ്ടുകളോളം നീണ്ട ആ കുടിപ്പകയാണ് മാമാങ്കമെന്ന അനന്യമായ വാണിജ്യമേളയ്ക്ക് ചാവേറുകളുടെ ചാവുനിലമെന്ന വിശേഷണം ചാർത്തിക്കൊടുത്തതും. ചരിത്രവും ഭാവനയും ചേർത്തുകൊരുത്ത് ആ മാമാങ്കത്തിന്റെ കഥ പറയുകയാണ് മാമാങ്കമെന്ന സിനിമ; വള്ളുവനാട്ടെ ചാവേറുകളുടെ കഥ, ചോരച്ചന്തവും ചെന്തീച്ചൂടുമുള്ളൊരു കുടിപ്പകയുടെ കഥ.
ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന വിസ്മയമെന്ന് മാമാങ്കം സിനിമയെ വിശേഷിപ്പിക്കാം. മലയാളസിനിമ ഇന്നുവരെ സ്വപ്നം കാണാത്തൊരു മായിക ലോകമാണ് മാമാങ്കത്തിലൂടെ സംവിധായകൻ സൃഷ്ടിക്കുന്നത്. ചാവേറുകളുടെ ചോര വീണു ചുവന്ന മാമാങ്കഭൂമിയിലെ ഉശിരും ചൂടും പ്രേക്ഷകർ തൊട്ടറിയും.
‘ചാവാളർ’ എന്നായിരുന്നു ചാവേറുകൾ വള്ളുവനാട്ടിൽ അറിയപ്പെട്ടിരുന്നത്. തിരുനാവായയിലെ ആൽത്തറയിൽ കെട്ടിപ്പൊക്കിയ നിലപാടുതറയിൽ നിന്നുകൊണ്ട് താൻ മാമാങ്കോത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും. അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും. എന്നാൽ സാമൂതിരിക്ക് അകമ്പടി സേവിക്കുന്ന സേനയെയും അംഗപുരുഷൻമാരെയും മറികടന്ന ശേഷമേ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താനാകൂ. കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ ചാവാളർ നിലപാടുതറയിലെത്തുംമുൻപേ തലയറ്റുവീഴുക പതിവായിരുന്നു..
ഈ സിനിമയുടെ തുടക്കവും അതുപോലൊരു രംഗത്തിലൂടെയാണ്. പാഞ്ഞെത്തുന്ന ചാവേറുകൾക്കു നടുവിൽ സാമൂതിരിയുടെ തലയരിയാൻ പറന്നുയരുന്ന ചന്ദ്രോത്തെ വലിയ പണിക്കര്‍. കൂട്ടാളികളെല്ലാം സാമൂതിരിയുടെ പടയാളികളാൽ അരിഞ്ഞുവീഴ്ത്തപ്പെടുമ്പോൾ വലിയ പണിക്കർ രക്ഷപ്പെടുന്നു.
മാമാങ്ക ചരിത്രം: പുസ്തകം വാങ്ങാം
മാമങ്കത്തറയിൽ മരണം വരിക്കാത്ത ചാവേറിനെ വള്ളുവനാട് തള്ളിപ്പറയും. അങ്ങനെ ചന്ദ്രോത്ത് വലിയ പണിക്കർ വള്ളുവനാട്ടുകാരുടെ അപമാനമാകുന്നു. ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇളമുറക്കാരായ ചന്ദ്രോത്ത് പണിക്കരും ചന്ദ്രോത്ത് ചന്തുണ്ണിയും ചാവേറുകളാകാൻ തുനിഞ്ഞിറങ്ങുന്നിടത്താണ് സിനിമയുടെ രസച്ചരടു മുറുകുന്നത്.
കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ചരിത്ര സിനിമയെന്ന നിലയിൽ മാമാങ്കം നീതി പുലർത്തുന്നു. പീരിയോഡിക് ആക്‌ഷൻ ചിത്രം എന്നതിലുപരി മാമാങ്കം ഒരു ഇമോഷനൽ ഡ്രാമ കൂടിയാണ്. കഥാപാത്രങ്ങളുടെ വികാര തലങ്ങളിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.
ചന്ദ്രോത്ത് വലിയ പണിക്കരായി മമ്മൂട്ടി മറ്റൊരു ഇതിഹാസ കഥാപാത്രത്തെക്കൂടി സൃഷ്ടിച്ചു. അതിലുപരി കുറുപ്പ് എന്ന സ്ത്രൈണകഥാപാത്രമായും പകരംവയ്ക്കാനാകാത്ത അഭിനയം. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും ചന്ദ്രോത്ത് പണിക്കർ. ആക്‌ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ഉണ്ണിയുടെ പക്വതയാർന്ന പ്രകടനമാണ് ചിത്രത്തിലുടനീളം കാണാനാകുക.
അച്യുതൻ എന്ന ബാലതാരമാണ് മാമാങ്കത്തിലെ മറ്റൊരു അദ്ഭുതം. ചിലപ്പോഴൊക്കെ ഒറ്റയ്ക്കു സിനിമയെ മുന്നോട്ടുകൊണ്ടുപോകാൻ അച്യുതനു സാധിച്ചു. പ്രത്യേകിച്ചും ക്ലൈമാക്സ് രംഗങ്ങളിലെ അച്യുതന്റെ അഭ്യാസപ്രകടനം അതിഗംഭീരം. പരിചയസമ്പന്നരായ നടന്മാരെ വെല്ലുന്ന പ്രകടനമാണ് ചിത്രത്തില്‍ അച്യുതന്റേത്. തലച്ചേകവരായി സിദ്ദിഖും ഉണ്ണിമായയായി പ്രാചി തെഹ്‌ലാനും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, കവിയൂർ പൊന്നമ്മ, ഇടവേള ബാബു, മാലാ പാർവതി, ഷഫീർ സേഠ്, സുദേവ്, ഇനിയ, മണികണ്ഠൻ തുടങ്ങിയവാണ് മറ്റു താരങ്ങൾ.
ത്രില്ലര്‍ സ്വഭാവത്തോടെ ആണ് കഥ മുന്നോട്ടു പോകുന്നത്. കഥയുടെ കരുത്തും ആവിഷ്കാരരീതിയും മാമാങ്കത്തെ മറ്റൊരദ്ഭുമാക്കി മാറ്റുന്നു. പാണന്മാർ പാടി നടക്കുന്ന വീരകഥകളിൽ പറയാതെ പോവുന്ന നഷ്ടങ്ങളിലേക്കും ചാവേറിന്റെ ആത്മസംഘര്‍ഷങ്ങളിലേക്കും കൂടി പ്രേക്ഷകരെ കൂട്ടി കൊണ്ടു പോവുന്നുണ്ട് ചിത്രം.
ഏറെ സാങ്കേതിക തികവോടെയാണ് മാമാങ്കം നിർമിച്ചിരിക്കുന്നത്. വിഎഫ്എക്സ് രംഗങ്ങളെല്ലാം അതീവമികവോടെ സ്ക്രീനിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ചിത്രത്തിനായി ഒരുക്കിയ വലിയ സെറ്റുകളും തിരഞ്ഞെടുത്ത ലൊക്കേഷനുകളും മറ്റൊരു കാലഘട്ടത്തെ അനുസ്മരിപ്പിക്കും. ശ്യാം കൗശലിന്റെ ആക്‌ഷൻ ഡയറക്ഷൻ ചിത്രത്തിന്റെ കരുത്താണ്.