ADVERTISEMENT

സ്റ്റാൻഡ്അപ് കോമഡി ആർട്ടിസ്റ്റാണ് കീർത്തി. തന്റെ ജീവിതത്തിലെ കൊച്ചു സംഭവങ്ങളെ കോർത്തിണക്കിയാണ് അവള്‍, ഇന്നു സമൂഹം നേരിടുന്ന വലിയൊരു പ്രതിസന്ധിയെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത പ്രയോഗമാണ് സ്റ്റാൻഡ് അപ് കോമഡി എന്നതെങ്കിലും രമേഷ് പിഷാരടിയിലൂടെയും ജയരാജ് വാര്യരിലൂടെയുമൊക്കെ കണ്ടു പരിചയിച്ച കലാരൂപത്തിന്റെ മറ്റൊരു ആവിഷ്കാരമാണിത്. നിമിഷ സജയന്റെ നായികാ കഥാപാത്രമായ കീർത്തി തന്റെ ജീവിതത്തിന്റെ കയ്പും മധുരവുമെല്ലാം പ്രേക്ഷകരോടും സംവദിക്കുകയാണ് സ്റ്റാൻഡ് അപ്പ് എന്ന ചിത്രത്തിൽ. 

 

Stand Up Movie | Official Trailer | Vidhu Vincent | Nimisha Sajayan | Rajisha Vijayan | Anto Joseph

ലൈംഗികമായും കായികമായും ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിക്ക് ഒരാൾ എത്രത്തോളം പിന്തുണ നൽകണമെന്ന് അവൾ ചൂണ്ടിക്കാണിക്കുന്നത് സ്വന്തം ജീവിതത്തിലൂടെയാകുമ്പോൾ അത് കോമഡിയാകുമോ എന്നു മറുചോദ്യം ഉന്നയിക്കരുത്. തീഷ്ണമായ ജീവിത അനുഭവത്തിലൂടെ കടന്നു പോയ തന്റെ സുഹൃത്തിന് തണലായി നിൽക്കുന്ന അവൾക്കത് അത്ര തമാശയൊന്നുമല്ല, എന്നിട്ടും തമാശയാക്കാൻ ശ്രമിക്കുന്നത് തന്റെ മുന്നിലിരുന്ന് ഈ കഥകളെല്ലാം കേൾക്കുന്ന കൂട്ടുകാരിയുടെ ജീവിതാനുഭവം മറ്റുള്ളവർക്കും ഒരു പാഠമാകുന്നതിനു കൂടിയാണ്. 

 

ഇരയാക്കപ്പെടുന്ന പെൺകുട്ടിക്ക് എതിർഭാഗത്തുള്ളത് സ്വന്തം സഹോദരനാണെങ്കിലും ഏത് അച്ചായന്റെ മോനായാലും എതിർത്തു തോൽപിക്കാൻ ഒരു പെണ്ണായ തനിക്കു ബാധ്യതയുണ്ടെന്ന് വിശ്വസിക്കുകയാണ് കീർത്തി. ഇതുതന്നെയാണവൾ നർമം കലർത്തി തുടക്കത്തിൽ തന്നെ പറയുന്നതും. ഒടുവിൽ സ്വന്തം പിതാവിനെയും മാതാവിനെയും പിണക്കി വീട്ടിൽ നിന്ന് ഇറങ്ങിക്കൊടുത്താണ് അവൾ സത്യത്തിനു വേണ്ടി നിലകൊള്ളുന്നത്. പെണ്ണിനെ തിരിച്ചറിയാൻ ഒരു പെണ്ണിനു കഴിയുന്നതിന്റെ കാരണങ്ങളും അവൾ വിശദീകരിക്കും.

 

ഗുരുതരമായി പരുക്കേറ്റ ഒരു പെൺകുട്ടിയുമായി രണ്ടു സുഹൃത്തുക്കൾ കാറിൽ ആശുപത്രിയിലേയ്ക്ക് എത്തുന്നിടത്തു നിന്നാണ് കഥയുടെ തുടക്കം. പെൺകുട്ടി ശാരീരികമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു തിരിച്ചറിയുന്ന ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുന്നു. സ്വാഭാവികമായും യുവാക്കളെ പൊലീസ് സംശയിക്കുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച കൂട്ടുകാരെ പൊലീസ് തല്ലിച്ചതയ്ക്കുമ്പോൾ പതിവായി നമ്മൾ കാണുന്ന കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന പൊലീസ് നടപടിയെ പരിഹസിക്കുകയാണ് ചിത്രത്തിൽ. ഒരു ഘട്ടത്തിൽ കുറ്റക്കാരനായ സുഹൃത്തിനെ രക്ഷിക്കണൊ ഇരയാക്കപ്പെട്ടവൾക്കൊപ്പം നിൽക്കണൊ എന്ന അവരുടെ സംശയം ഒരു പരിധിവരെയെങ്കിലും പ്രതിക്ക് സഹായകമാകുന്നുണ്ട്. 

 

പ്രണയിക്കാൻ ഒരു കാരണമുണ്ടെങ്കിൽ വേണ്ടെന്നു വയ്ക്കാനും ഒരാൾക്ക് കാരണമുണ്ടെന്ന ദിയ എന്ന കഥാപാത്രത്തിന്റെ പ്രഖ്യാപനം പ്രണയ നഷ്ടത്തിന്റെ പേരിൽ ആസിഡ് ആക്രമണം നടത്തുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന ആധുനിക യുവതലമുറയോടുള്ളതാണ്. പ്രണയമെന്നാൽ പുരുഷ പക്ഷത്തു നിന്നു മാത്രമുള്ളതല്ലെന്നും പെൺകുട്ടിയുടെ നിലപാടുകൾക്കും അംഗീകാരം നൽകണമെന്നും പറയുമ്പോൾ സിനിമയെ സ്ത്രീപക്ഷത്തു നിന്നു പ്രേക്ഷകരെ ചിന്തിപ്പിക്കാനുതകുന്ന ചിത്രമായി നമുക്ക് അംഗീകരിക്കേണ്ടി വരും. 

 

ഒരു ഘട്ടത്തിൽ തോറ്റെന്നു തോന്നുമ്പോൾ പിന്തുണയുമായി ആരെങ്കിലുമൊക്കെ വരും. ചിത്രത്തിൽ സേതു ലക്ഷ്മിയമ്മ പറയുന്നതു പോലെ ‘സമയമാകുന്നതു വരെ നമ്മൾ കാത്തു നിൽക്കണം, തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാൻ, ഉശിരോടെ തിരിച്ചടിക്കാൻ..’ ഒടുവിൽ അവൾ പറഞ്ഞ വാക്കുകൾ നമ്മൾ കേൾക്കണം; ‘ഞാൻ ഒരു ഇരയല്ല, അതിജീവിച്ച പെൺകുട്ടിയാണ്’ എന്ന്.. അതുവരെ ശ്വാസം പിടിച്ചിരുന്ന പ്രേക്ഷകർ തിയേറ്ററിൽ കരഘോഷം ഉയർത്തുന്നു.

 

കോമഡിയിൽ തുടങ്ങി ജീവിത യാഥാർഥ്യങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരുടെ മനസ്സു നിറയ്ക്കുന്ന നല്ല സിനിമയാണ് സ്റ്റാൻഡ് അപ് എന്ന് ചുരുക്കിപ്പറയാം. മികച്ച രീതിയിൽ പ്രേക്ഷക പ്രതീക്ഷയെ സംതൃപ്തമാക്കാൻ വിധു വിൻസെന്റ് എന്ന സംവിധായകയ്ക്കു സാധിച്ചിട്ടുണ്ട്. വ്യത്യസ്ഥമായ രീതിയിൽ കഥപറയാനുള്ള വിധുവിന്റെ ശ്രമവും വിജയിച്ചെന്നു പറയാം.

 

കാര്യമായ ട്വിസ്റ്റുകളും മറഞ്ഞിരിക്കുന്ന സസ്പെൻസുകളുമില്ലാതെ നേരെ നിന്നു കഥ പറയാനാകുന്നു എന്നതാണ് സ്റ്റാൻഡ് അപ്പിന്റെ നേട്ടം. സിനിമകണ്ട് തിയറ്റർ വിട്ടാലും മനസിൽ എവിടെയൊക്കെയൊ ചില മുറിപ്പാടുകളും ചോദ്യങ്ങളും ശേഷിപ്പിക്കാൻ സ്റ്റാൻഡ് അപ്പിനു സാധിക്കുന്നുണ്ടെങ്കിൽ അത് സംവിധായികയുടെ വിജയമാണെന്ന് പറയേണ്ടി വരും. മാൻഹോളുണ്ടാക്കിയ നേട്ടത്തിനു ശേഷം ഒരിക്കൽ കൂടി വിധു കഴിവു തെളിയിക്കാനെത്തിയിരിക്കുകയാണ്. 

 

നിമിഷ സജയനും രജിഷ വിജയനുമൊപ്പം സീമ, സജിത മഠത്തിൽ, ജോളി ചിറയത്ത്, രേജേഷ് ശർമ, സുനിൽ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ്, അർജുൻ അശോകൻ, വെങ്കിടേഷ് തുടങ്ങിയവരാണ് തുടങ്ങിയവരും മികച്ച വേഷങ്ങളിലെത്തുന്നുണ്ട്. ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചിത്രത്തിന്റെ നിർമാതാക്കളാണ്. ഉമേഷ് ഓമനക്കുട്ടന്റെതാണ് തിരക്കഥ. തോബിൻ തോമസാണ് ക്യാമറ. 

 

ഗായിക സയനോരയാണ് നിമിഷ സജയന് ശബ്ദം നൽകിയിരിക്കുന്നത്. ഒട്ടും കൃത്രിമത്വമില്ലാതെ ആ ജോലി ഭംഗിയായി നിർവഹിക്കാൻ സയനോരയ്ക്കു സാധിച്ചു. ഡബ്ബിങിനു പുറമെ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സയനോരയാണ്. വർക്കിയുടെ സംഗീതവും സിനിമയോട് ഇഴ ചേര്‍ന്നു നിൽക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com