രക്ഷകനാണ് ഈ ഏട്ടൻ; റിവ്യു
Mail This Article
2020ലെ മോഹൻലാലിന്റെ ആദ്യ ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയാണ് ബിഗ് ബ്രദർ. പേരുപോലെ തന്നെ ഏട്ടൻ–അനിയൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സ്റ്റൈലിഷ് ആക്‌ഷൻ ത്രില്ലറാണ്. കുടുംബത്തിനു വേണ്ടി ചെറുപ്പത്തിലേ കൊലപാതകിയാകേണ്ടി വന്നവനാണ് സച്ചിതാനന്ദൻ. ജയിലിൽ ഇരട്ട ജീവപരന്ത്യത്തിനു തടവിനു വിധിക്കപ്പെട്ട സച്ചിതാനന്ദൻ 24 വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങുന്നു.
ആയുസിന്‍റെ നല്ലൊരു പങ്കും ജയിലിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിച്ചുകൂട്ടിയ സച്ചിദാനന്ദന് പുറം ലോകവും അവിടുത്തെ ശീലങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കുന്നില്ല. ഇനിയുള്ള ജീവിതം കുടുംബത്തിനൊപ്പം ചിലവഴിക്കാൻ ആഗ്രഹിച്ച സച്ചിതാനന്ദനെ തേടി മറ്റൊരു ആപത്ത് എത്തുന്നു. തന്നെ ജയിലിൽ നിന്നിറക്കാൻ ഏറെ കഷ്ടപ്പെട്ട അനിയൻ മനുവിന്റെ തിരോധാനമാണ് പ്രശ്നങ്ങൾക്കു തുടക്കം. ജീവനുതുല്യം സ്നേഹിക്കുന്ന മനുവിനെ തേടി സച്ചിതാനന്ദൻ രംഗത്തു ഇറങ്ങുന്നിടത്ത് ചിത്രം ആവേശകരമാകുന്നു.
മോഹൻലാൽ എന്ന സൂപ്പർതാരത്തെ കൃത്യമായി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞു. തിയറ്ററിൽ കയ്യടി നേടാനുള്ള ഫൈറ്റ് സ്വീകൻസുകളും ഡയലോഗുകളും ചിത്രം കരുതി വയ്ക്കുന്നുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംഘട്ടനരംഗങ്ങളിലെ മോഹൻലാലിന്റെ ചടുലത എടുത്തുപറയേണ്ടതാണ്.
ബോളിവുഡ് താരം അര്‍ബാസ് ഖാന്‍റെ മലയാള അരങ്ങേറ്റം ഗംഭീരമായി. വിനീതാണ് അദ്ദേഹത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. സ്ക്രീൻ പ്രസൻസ് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് അർബാസ്. ദീപക് ദേവിന്‍റെ ഗാനങ്ങളും ജിത്തു ദാമോറിന്‍റെ ഛായാഗ്രഹവും ചിത്രത്തെ കളര്‍ഫുള്ളാക്കി മാറ്റുന്നുണ്ട്.
സർജാനോ ഖാലിദ്, അനൂപ് മേനോൻ, സിദ്ദിഖ്, മിർണ മേനോൻ, ടിനി ടോം, ഹണി റോസ്, ഇർഷാദ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. സിദ്ദിഖിന്റേതു തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. കഥയിൽ പുതുമ ഇല്ലെങ്കിൽ അവതരണത്തിലെ വേഗത്തിലൂടെ അത് മറികടക്കാൻ സംവിധായകന് കഴിയുന്നു.
ഫാമിലി ആക്‌ഷൻ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും.