ADVERTISEMENT

മാസ് എന്ന ഒറ്റ വാക്ക് മാത്രമാണ് ഷൈലോക്ക് എന്ന ചിത്രത്തെക്കുറിച്ച് അണിയറക്കാർ റിലീസിനു മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ മാസ് മാത്രമല്ല കോമഡിയും സെന്റിമെന്റ്സും ത്രില്ലും ഒപ്പം ഗംഭീര ആക്‌ഷനും ചേർന്ന അത്യുഗ്രൻ സിനിമയാണ് ഷൈലോക്ക്. ആരാധകഭാഷ്യത്തിൽ പറഞ്ഞാൽ രാജമാണിക്യത്തിനു ശേഷം മമ്മൂട്ടി ‘ആർ‌മാദിച്ച് അഭിനയിച്ചിരിക്കുന്ന’ ഫെസ്റ്റിവൽ എന്റർടെയിനർ. 

 

ബോസും വാലും. സിനിമയുടെ ഇരുപകുതികളിലായുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരുകളാണ് ഇവ. കേരളത്തിലെ സിനിമാനിർമാതാക്കൾക്ക് പണം കടം കൊടുക്കുന്ന ഷൈലോക്കായി ബോസ് നിറഞ്ഞാടുമ്പോൾ സിനിമയുടെ ഹൃദയഭാഗമായ ഫ്ലാഷ്ബാക്ക് സീനുകളിൽ ‘വാൽ’ ആയി മമ്മൂട്ടി ആരാധകരെ കയ്യിലെടുക്കുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ പണം കൊടുക്കൽ വാങ്ങലുകളും അതു മൂലമുള്ള പ്രശ്നങ്ങളും തന്നെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. 

 

മാസ് നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇൻ‍ട്രോഡക്‌​ഷനും ഫൈറ്റ് സീനുകളുമാണ് ഹൈലൈറ്റ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് കൂടിയാകുമ്പോൾ ബോസ് ശരിക്കും മെഗാമാസ് ആയി മാറുന്നു. അദ്യ പകുതിയിലെ കഥയെ അല്ല രണ്ടാം പകുതിയിൽ സിനിമ കൈകാര്യം ചെയ്യുന്നത്. തമിഴ്നാട്ടിൽ നടക്കുന്ന ഫ്ലാഷ് ബാക്ക് സീനുകൾ ആരാധകരുടെ ഹൃദയം തൊടുന്നതാണ്. മമ്മൂട്ടിയും രാജ്കിരണും ചേർന്ന് നിരവധി മികച്ച അഭിനയമൂഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ട്. 

 

സ്പൂഫ് ഡയലോഗുകളാണ് സിനിമയുടെ ഒരു പ്രധാന പ്രത്യേകത. നടനാകാൻ ആഗ്രഹിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠനെ മുതൽ കുമ്പളങ്ങിയിലെ ഷമ്മിയെ വരെ തന്റെ സംഭാഷണങ്ങളിൽ ഉൾക്കൊള്ളിക്കുന്നു. താരത്തിന്റെ പ്രധാന ഡയലോഗുകളെല്ലാം ഇത്തരത്തിൽ മറ്റ് സിനിമകളിൽ നിന്ന് കടം കൊണ്ടിട്ടുള്ളവയാണ്. സിനിമയിൽ യോജിച്ച സാഹചര്യങ്ങളിൽ അവയൊക്കെ നന്നായി സംയോജിപ്പിച്ചിട്ടുമുണ്ട്. 

 

‘സ്കോർപിയോകൾ എന്നും വീക്ക്നെസ്സായിരുന്ന’ തന്നെ സ്വയം ട്രോളിയാണ് അജയ് വാസുദേവ് സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ തുടങ്ങുന്നത്. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തെ ബഹുമാനിച്ച് അദ്ദേഹം ചെയ്യുന്ന ആദ്യ സിനിമയായിരിക്കും ഷൈലോക്ക്. അവിശ്വസനീയതയില്ലാത്ത അതേ സമയം പഞ്ച് അനുഭവപ്പെടുന്ന ആക്‌ഷൻ രംഗങ്ങൾ. ആരാധകരെയും അല്ലാത്തവരെയും ആവേശം കൊള്ളിക്കുന്ന നിരവധി മാസ് സീനുകൾ. 

 

ഒരു തരം അഴിച്ചുവിടലാണ് മമ്മൂട്ടി ഷൈലോക്ക് എന്ന സിനിമയ്ക്കായി ചെയ്തിരിക്കുന്നത്. തന്നിൽ ഉറങ്ങി കിടന്നിരുന്ന യൗവ്വനത്തെ ഇളക്കി വിട്ട് എനർജറ്റിക്കായി അദ്ദേഹം സ്ക്രീനിൽ നിറഞ്ഞാടുന്നു. അഭിനയസാധ്യത ഒരുപാടുള്ള കഥാപാത്രത്തെ രാജ്കിരണും മികച്ചതാക്കി. മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബൈജു, ഹരീഷ് കണാരൻ, ഹരീഷ് പേരടി, ജോൺ കൈപ്പള്ളിൽ തുടങ്ങിയ അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. 

 

രാജാധിരാജയ്ക്കും മാസ്റ്റർ പീസിനും ശേഷം മൂന്നാമത്തെ സിനിമയുമായി എത്തുമ്പോൾ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ആജയ് വാസുദേവ് നന്നായി പുരോഗമിച്ചിരിക്കുന്നു എന്നു നിസ്സംശയം പറയാം. രെണദീവിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിച്ചതായി. 

 

റിയലിസ്റ്റിക്ക് ഫീൽ ഗുഡ് സിനിമകളുടെ സമവാക്യങ്ങളെ അടിസ്ഥാനമാക്കി വിമർശനവീക്ഷണത്തോടെ കാണേണ്ട ചിത്രമല്ല ഷൈലോക്ക്. മറിച്ച് ഫെസ്റ്റിവൽ മൂഡിൽ സ്വയം മറന്ന് കാണേണ്ട സിനിമയാണ്. അതിനുള്ള വകകൾ ആവോളം ഷൈലോക്കിൽ ഉണ്ട് താനും. മമ്മൂട്ടി എന്ന നടന്റെ ‘പൂണ്ടു വിളയാടൽ’ തന്നെയാണ് സിനിമ തരുന്ന പ്രധാന കാഴ്ചാനുഭവം. അഭിനയകലയുടെ പല ജാലകങ്ങളും തുറന്ന് കാട്ടി അമ്പരപ്പിച്ച ആ അതുല്യപ്രതിഭയുടെ അസുരാവതാരം തന്നെയാണ് ഷൈലോക്ക്. 

 

പരസ്യങ്ങളില്ലാത്ത മനോരമ കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക: ആൻഡ്രോയിഡ്ഐഒഎസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com