ADVERTISEMENT

‘ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ’ എന്ന ടാഗ്​ലൈനോടെയാണ് മിഷ്കിൻ സംവിധാനം ചെയ്ത സൈക്കോ എത്തുന്നത്. രക്തം മരവിപ്പിക്കുന്ന കൊലപാതകങ്ങളും ഭയപ്പെടുത്തുന്ന, ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ ലക്ഷണമൊത്ത ഒരു ഡാർക്ക് ക്രൈം ത്രില്ലറിനെക്കാൾ അൽപം നാടകീയത കൂടി കലർത്തിയ കൊമേഴ്‌സ്യൽ ത്രില്ലർ എന്ന വിശേഷണമാകും ചിത്രത്തിനു ചേരുക. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിനുപോലും സെൻസര്‍ ബോർഡ് കത്രിക വച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ക്രൈം സിനിമകളുടെ മാസ്റ്റർ ആയിരുന്ന ആൽഫ്രെഡ് ഹിച്ച്കോക്കിനാണ് മിഷ്കിൻ ചിത്രം സമർപ്പിച്ചിരിക്കുന്നത്.

ഒരു സൈക്കോ തട്ടിക്കൊണ്ടു പോയ തന്റെ പ്രണയിനിയെ വീണ്ടെടുക്കാൻ അന്ധനായ ചെറുപ്പക്കാരൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ അടിസ്ഥാനം. ബുദ്ധിസ്റ്റ് കഥാസരണികളിലെ പരമ്പരക്കൊലപാതകിയായ അംഗുലീമാലന്റെ ജീവിതത്തിൽ നിന്നാണ് സംവിധായകൻ മിഷ്കിന് ചിത്രത്തിന്റെ കഥാബീജം ലഭിച്ചത്. ആളുകളെ കൊന്ന് അവരുടെ ഒരു വിരൽ ഗുരുവിനു ദക്ഷിണയായി എടുക്കുന്ന അംഗുലീമാലൻ, ബുദ്ധനെ കണ്ടുമുട്ടുകയും ബോധോദയം പ്രാപിക്കുകയും ചെയ്തതാണ് ആ കഥ.

ഉദയനിധി സ്റ്റാലിൻ, അദിതി റാവു ഹൈദരി, നിത്യ മേനൻ, റാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും മിഷ്കിൻ തന്നെയാണ്. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം പി.സി. ശ്രീറാം, തൻവീർ.

പ്രമേയം..

തമിഴ്‌നാട്ടിൽ നിരവധി യുവതികളെ കാണാതാകുന്നു. പിന്നീട് പൊലീസിനു ലഭിക്കുന്നത് അവരുടെ ശിരസ്സറ്റ ഉടൽ മാത്രമാണ്. ഒരു തെളിവു പോലും അവശേഷിപ്പിക്കാത്ത കില്ലർക്കു മുന്നിൽ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. അടുത്തതായി ദാഗിനി എന്ന റേഡിയോ ജോക്കിയെ സൈക്കോ തട്ടിക്കൊണ്ടുപോകുന്നു. അവൾ ഗൗതം എന്ന അന്ധയുവാവിന്റെ പ്രണയാഭ്യർഥന സ്വീകരിച്ച ദിവസമായിരുന്നു അവളുടെ തിരോധാനവും.

എന്നാൽ ചില കാരണങ്ങൾ കൊണ്ട് സൈക്കോ അവളുടെ വിധി കുറച്ചു ദിവസത്തേക്ക് നീട്ടിവയ്ക്കുന്നു. അതിനുള്ളിൽ ഗൗതം അവളെ കണ്ടെത്തി വീണ്ടെടുക്കുമോ ഇല്ലയോ എന്നതാണ് പിന്നീട് ചിത്രം പറയുന്നത്. പതിവ് സീരിയൽ കില്ലിങ് സിനിമകളിൽ നിന്നു വ്യത്യസ്തമായി കില്ലറുടെ വ്യക്തിത്വം ഇവിടെ മൂടി വയ്ക്കുന്നില്ല. അതിനാൽ ഒരു സസ്പെൻസ് എലമെന്റ് കഥയിൽ നഷ്ടമാകുന്നുണ്ട്. കൊലപാതകങ്ങൾക്കുള്ള കാരണം തേടിയാണ് ചിത്രത്തിന്റെ സഞ്ചാരം. വികലമായ ബാല്യമാണ് ഭാവിയിൽ ഒരു സൈക്കോയെ സൃഷ്ടിക്കുന്നത് എന്ന മനഃശാസ്ത്ര വസ്തുതയിലാണ് ചിത്രം നങ്കൂരമിടുന്നത്.

അഭിനയം...

അദിതി റാവു, നിത്യ മേനൻ, സൈക്കോയെ അവതരിപ്പിച്ച നടൻ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിനിമയ്ക്ക് പ്രചോദനമായ അംഗുലീമാലയിലെ ബുദ്ധന്റെ കഥാപാത്രവുമായി യോജിക്കുംവിധം തണുപ്പൻ അഭിനയമാണ് ഉദയനിധി കാഴ്ചവയ്ക്കുന്നത്. രണ്ടാം പകുതിയിൽ വെളിപ്പെടുന്ന മറ്റൊരു കഥാപാത്രവും അഭിനയം കൊണ്ട് ഞെട്ടിക്കുന്നുണ്ട്.

psycho-trailer

സാങ്കേതികവശങ്ങൾ...

പ്രേക്ഷകന്റെ മുൻവിധിയെ തകർക്കുന്ന മിഷ്‌കിന്റെ മുൻചിത്രങ്ങളുടെ അവതരണവഴിയേ തന്നെയാണ് സൈക്കോയുടെയും സഞ്ചാരം. കഥാപരമായ മികവിനേക്കാൾ ആവിഷ്കരണ മികവാണ് ചിത്രത്തിൽ മുന്നിട്ടുനിൽക്കുന്നത്. അതിനു പിന്തുണ നൽകുന്നത് മികച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ്. പ്രഗത്ഭ ഛായാഗ്രാഹകൻ പി.സി. ശ്രീറാം ആയിരുന്നു ആദ്യം ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചത് എങ്കിലും പിന്നീട് അദ്ദേഹം പിന്മാറുകയും അസിസ്റ്റന്റായ തൻവീറിനെ ചുമതല ഏൽപിക്കുകയുമായിരുന്നു. ചിത്രത്തിൽ പ്രേക്ഷകരെ പിടിച്ചിരുന്നതും ഡാർക്ക് തീമിലുള്ള ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകളാണ്. രാത്രിയുടെ ഭീകരത നിറയുന്ന ചില ഫ്രെയ്മുകൾ പ്രേക്ഷകരിൽ ഭീതി നിറയ്ക്കുമെന്നുറപ്പ്. സംഗീതപ്രതിഭ ഇളയരാജയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഈ ദൃശ്യങ്ങൾക്ക് ‘ഭീതിയുടെ സൗന്ദര്യം’ പകരുന്നു.

പോരായ്മകൾ..

കഥാപരമായി ചിത്രം കുറേകൂടി മെച്ചപ്പെടുമായിരുന്നു. ഒരു സീരിയൽ കില്ലിങ് സിനിമയിൽ ഏറ്റവും പ്രധാനമാണ് അതിന്റെ കാരണം. രണ്ടാം പകുതിയിൽ സൈക്കോയുടെ പശ്‌ചാത്തലം വിവരിക്കുന്നുണ്ടെങ്കിലും തുടർക്കൊലകൾ നടത്താൻ പ്രചോദനം നൽകുന്ന കാരണം യുക്തിഭദ്രമായി സമർഥിക്കുന്നതിൽ തിരക്കഥ താൽപര്യം കാട്ടുന്നില്ല. പകരം ഏറെക്കുറെ ദുർബലമായ ഒരു കാരണമാണ് അവതരിപ്പിക്കുന്നത്.

psycho-teaser-tamil

ചിത്രം കൂടുതൽ നാടകീയമാക്കാൻ അവസാനഭാഗങ്ങളിൽ തിരുകിക്കയറ്റിയ യുക്തിയില്ലാത്ത ചില സീനുകൾ കല്ലുകടിയാകുന്നുണ്ട്. തന്റെ അരുംകൊലകളുടെ കൈയൊപ്പ് പോലെ ഇരകളുടെ ശിരസ്സ് സൂക്ഷിക്കുന്ന ഭീകരനായ സൈക്കോ അവസാനഭാഗങ്ങളിൽ എത്തുമ്പോൾ ദുർബലനാകുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് തിടുക്കപ്പെട്ട് അവസാനിപ്പിച്ചതിലും ഒരു ഫിനിഷിങ് പോരായ്മ നിഴലിക്കുന്നുണ്ട്.

രത്നച്ചുരുക്കം..

രാക്ഷസനും അഞ്ചാം പാതിരയും മിഷ്‌കിന്റെ മുൻസിനിമകളും കണ്ടിഷ്ടപ്പെട്ടവർക്ക് സൈക്കോയും തൃപ്തികരമായ ഒരു കാഴ്ചാനുഭവമായിരിക്കും. കുടുംബവും കുഞ്ഞുകുട്ടി പരാധീനങ്ങളുമായി തിയറ്ററിൽ പോയി കാണരുത് എന്നുമാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com