ADVERTISEMENT

നാല് പെൺകുട്ടികളുടെ ആഗ്രഹ പൂർത്തീകരണത്തിന്റെ വഴിയിലാണ് ‘വാങ്ക്’ എന്ന ചിത്രത്തിന്റെ കാഴ്ചകൾ തളിർക്കുന്നത്. തമാശകൾ മൊട്ടിട്ടുന്ന കോളജ് പശ്ചാത്തലത്തിൽ അധ്യാപികയുടെ ഒരു വാക്കാണ് പെൺകുട്ടികളിൽ അഭിലാഷ സാക്ഷാത്കാരത്തിനുള്ള ശ്രമങ്ങൾക്ക് പ്രേരണയായത്.

 

രസതന്ത്ര ബിരുദ പഠന വിദ്യാർത്ഥിനികളായ മൂന്നുപേരുടെയും രസകരങ്ങളായ ആഗ്രഹം  സ്ക്രീനിൽ ചിരിനിറച്ച് അവതരിപ്പിച്ചപ്പോൾ നാലാമത്തെ പെൺകുട്ടി റസിയയുടെ ആഗ്രഹം വിചിത്രമാകുന്നിടത്ത് കഥയുടെയും കാഴ്ചയുടെയും ഹൃദയമിടിപ്പ് കൂടുന്നു.

 

അനശ്വര രാജനാണ് വിചിത്ര ആഗ്രഹമുളള റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനശ്വര രാജൻ കഥാപാത്രത്തോട് നീതി പുലർത്തി. നന്ദനാവർമ്മ ,ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ റസിയയ്ക്ക് കൂട്ടുകാരികളായി കളിയും കാര്യവും അവതരിപ്പിച്ചു. ന്യൂജൻ തമാശകളിലൂടെയും സംഭാഷണ രീതികളിലൂടെയും രസകരമായാണ് ക്യാംപസ് ഭാഗം ചിത്രത്തിൽ അവതരിപ്പിചിരിക്കുന്നത്. ചിരിച്ചു കൊണ്ട് ഈ ഭാഗം കടന്നു കഴിഞ്ഞാൽ ആഗ്രഹത്തിന്റെ കനൽ എരിച്ചു കൊണ്ട് റസിയ കാണികളെ കാത്തിരിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് റസിയയുടെ കനലാട്ടത്തിലൂടെയാണ് കഥയുടെ സഞ്ചാരം. മലപ്പുറം പശ്ചാത്തലത്തിൽ റസിയയുടെ കുടുംബവും കൂട്ടവും പതിയെ പതിയെ കാണികളിൽ വേരുറപ്പിക്കുന്നു. 

 

നിലനിന്നു പോരുന്ന വ്യവസ്ഥിതികളിൽ നിന്നും മാറാൻ മനസ്സുവരാത്ത കോൺട്രാക്ടർ റസാക്കാണ് റസിയയുടെ ഉപ്പ. വിനീത് ഈ കഥാപാത്രത്തെ അളന്നു തിട്ടപ്പെടുത്തി അവതരിപ്പിച്ചു. മലപ്പുറം ഭാഷാശൈലിയുടെ കൃത്യതയുള്ള അവതരണത്തിൽ വിനീത് മികച്ചു നിന്നു.

vaanku-trailer

 

തിരക്കഥാകൃത്ത്  ഷബ്നയാണ് ജാസ്മിൻ എന്ന റസിയയുടെ ഉമ്മയായി അഭിനയിച്ചിരിക്കുന്നത്. ഒതുക്കത്തോടെയുളള അഭിനയം ഈ കഥാപാത്രത്തെ വിശ്വസനീയമാക്കി. സരസ ബാലുശ്ശേരി പുരോഗമന ചിന്താഗതിയുള്ള ഉമ്മൂമ്മയായും തിളങ്ങുന്നുണ്ട്. തെസ്നി ഖാൻ അമ്മായി വേഷത്തിൽ അവിടവിടങ്ങളിലായി ചിരി നിറയ്ക്കുന്നു.മേജർ രവി,ജോയ് മാത്യു , പ്രകാശ് ബാരെ, ശ്രീകാന്ത് മുരളി, സിറാജുദ്ദീൻ ,വിജയൻ വി. നായർ തുടങ്ങിയവർ അവരവരുടെ ഭാഗം ഭംഗിയാക്കി. ഔസേപ്പച്ചന്റെ സംഗീതം ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.

'ഓമനാ ബീവി ' , ' വലുതു ചെവിയിൽ ബാങ്കൊലി', 'മലയുടെ മുകളിൽ' എന്നീ ഗാനങ്ങൾ പി.എസ്. റഫീക്കിന്റെ തൂലികയ്ക്ക് തിളക്കം കൂട്ടി. വർഷ രഞ്ജിത്തിന്റെ ആലാപനം ശ്രവ്യസുന്ദരമായി.

 

കഥാകൃത്ത് ഉണ്ണി ആറിന്റെ കഥയ്ക്ക് പശ്ചാത്തലമാറ്റം വരുത്തിയാണ് വാങ്ക് എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. കഥയിലെ  കോട്ടയം സിനിമയിൽ മലപ്പുറമായി. ദൃശ്യപരമായി ആശയത്തോട് കൂടുതൽ ചേർന്നു നിൽക്കാൻ ഈ മാറ്റം സിനിമയെ സഹായിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രത്തിന് സംവിധായിക കാവ്യാപ്രകാശ് ഗൗരവമേറിയ പെൺ വീറുള്ള  കഥതിരഞ്ഞെടുത്തത് മികച്ച രീതിയിൽ അഭിനദനം അർഹിക്കുന്നതിനൊപ്പം നല്ല സിനിമയ്ക്കുള്ള ധീരമായ ശ്രമത്തിന് പുതുതലമുറയ്ക്ക് പ്രചോദനം കൂടി നൽകുന്നു. പ്രശസ്ത സംവിധായകൻ വി.കെ പ്രകാശിന്റെ മകളായ കാവ്യാ പ്രകാശ് കൈയൊതുക്കത്തോടെ ആദ്യസിനിമയെരുക്കുന്നതിൽ ജയം കണ്ടു.

 

പ്രശസ്ത സംവിധായകൻ മേജർ രവിയുടെ മകൻ അർജുൻ രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കഥയ്ക്ക് വേണ്ടുന്ന ദൃശ്യങ്ങൾ നൽകാൻ അർജുൻ രവിക്ക് കഴിഞ്ഞിട്ടുണ്ട്. മതം തൊട്ട് കഥയൊരുക്കിയ സിനിമ പെൺ സ്വാതന്ത്രത്തിന്റെ സീമകളിലേക്ക് വിരൽചൂണ്ടുമ്പോൾ കാണികളിൽ ചിന്തയുടെ അഗ്നി പടർത്തുന്നു. ആവേശമുണർത്തുന്ന ക്ലൈമാക്സ് മാന്ത്രികമായ ഒരു വനധ്വനിയുടെ അലയൊലിയിൽ അവതരിപ്പിച്ച് റസിയ കടന്നുപോകുമ്പോൾ " വാങ്ക് " പ്രേക്ഷക മനസിൽ അലയൊലികൾ തീർത്തു കൊണ്ടേയിരിക്കും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com