ADVERTISEMENT

സിനിമയിൽ രാഷ്ട്രീയമുണ്ടെങ്കിലും സിനിമയ്ക്കു രാഷ്ട്രീയമില്ല. ‘എല്ലാം ശരിയാകും’ എന്ന സിനിമയെപ്പറ്റി പറയാനുള്ളതും അതുതന്നെയാണ്. ഇടതു വലതു പാർട്ടികളെ തല്ലിയും തലോടിയും മുന്നേറുന്ന സിനിമ ഇരുപാര്‍ട്ടികളുടെ ഗുണദോഷങ്ങളെപ്പറ്റിയും ഒരുപോലെ ചർച്ച ചെയ്യുന്നു. രാഷ്ട്രീയസിനിമകൾ ഒരുപാട് മലയാളത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും ‘എല്ലാം ശരിയാകും’ വേറിട്ടുനിൽക്കുന്നത് അതിലെ പ്രമേയത്തിലെ വ്യത്യസ്തകൊണ്ടാണ്. മുഴുനീള രാഷ്ട്രീയ സിനിമ മാത്രമല്ല, തികഞ്ഞ ഫാമിലി എന്റർടെയ്നർ കൂടിയാണ് ഈ ചിത്രം. ഇതിൽ പ്രണയമുണ്ട്  വിരഹമുണ്ട്, കുടുംബമുണ്ട്, ആക്‌ഷൻ ഉണ്ട്. സംഘർഷഭരിതമായ നിമിഷങ്ങളും ഒരുപാടുണ്ട്. 

 

വലത് പാർട്ടിയായ യുപിഎഫിന്റെ അതികായനാണ് കെ.സി. ചാക്കോ. രാഷ്ട്രീയത്തിൽ തന്റെ അടുത്ത ചുവടെന്തെന്ന് ചാക്കോയുടെ കൂട്ടാളികൾക്കുപോലും ഊഹിക്കാൻ കഴിയില്ല. വിധി കാത്തിരിക്കുന്ന നിയമസഭ ഇലക്‌ഷനില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയാണ് ചാക്കോ. ഫലം വരുന്ന അതേ ദിവസം ചാക്കോയുടെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വലതുപാർട്ടിയുടെ കഥ ചാക്കോയിലൂടെ പറയുമ്പോൾ ഇടതുവശത്തുള്ളത് വിനീത് എന്ന ചെറുപ്പക്കാരനാണ്.

 

പാർട്ടിയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നു വിശ്വസിക്കുന്ന വിനീതിന്റെ ജീവിതത്തിേലക്ക് ആൻസി എന്ന പെൺകുട്ടി കടന്നുവരുന്നിടത്താണ് കഥ കൂടുതൽ രസകരമാകുന്നത്. ഒരു രാഷ്ട്രീയക്കാരന് വ്യക്തിജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതെന്തൊക്കെ പ്രത്യാഘാതങ്ങൾ അവനിൽ ഉണ്ടാക്കുന്നുവെന്നതും സിനിമ പറഞ്ഞുവയ്ക്കുന്നു. ഒരുപക്ഷേ രാഷ്ട്രീയക്കാരുടെ കുടുംബജീവിതത്തിെല സങ്കീർണതകളെ ഇത്രയേറെ ആഴത്തില്‍ അവതരിപ്പിച്ച മറ്റൊരു സിനിമ ഉണ്ടാകില്ല.

sddhiq

 

ellam-shariyakum

അച്ഛന്‍–മകൾ, ഭാര്യ–ഭർത്താവ് ബന്ധങ്ങളിലെ ഉള്ളിൽതട്ടുന്ന അതിമനോഹരവും വൈകാരികവുമായ ഒരുപാട് നിമിഷങ്ങൾ ചിത്രത്തിലുണ്ട്. വൈകാരിക രംഗങ്ങളിലെ ആസിഫ് അലി, സിദ്ദിഖ്, രജിഷ എന്നിവരുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്.

 

സമകാലിക രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ പല വിഷയങ്ങളെയും ഈ ചിത്രത്തിലൂടെ സംവിധായകൻ പുനരവതരിപ്പിക്കുന്നുണ്ട്. നീനു, കെവിന്‍ പ്രണയവും തുടര്‍ന്നുണ്ടാകുന്ന കൊലപാതകവും തുടങ്ങി പൊളളുന്ന പല സംഭവങ്ങളും കൃത്യമായി തന്നെ തിരക്കഥയിൽ ഉൾക്കൊള്ളിക്കാൻ തിരക്കഥാകൃത്തിനും കഴിഞ്ഞു.  

 

കെ.സി. ചാക്കോ എന്ന രാഷ്ട്രീയ അതികായനായി സിദ്ദിഖ് നടത്തിയ ഒറ്റയാൻ പ്രകടനം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. നായകകഥാപാത്രമായ വിനീതിനെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ആസിഫ് അലിക്കു കഴിഞ്ഞു. ക്ഷുഭിതനായ തന്റെ ഭൂതകാലത്തെയും ശാന്തനായ വർത്തമാനകാലത്തെയും കയ്യടക്കത്തോടെ അവതരിപ്പിച്ചുഫലിപ്പിക്കുവാൻ ആസിഫിനു കഴിഞ്ഞു.  രജിഷ–ആസിഫ് കെമിസ്ട്രിയും ചിത്രത്തിനു ഗുണം ചെയ്യും.

 

സ്റ്റീഫൻ എന്ന കഥാപാത്രമായി സംഗീത സംവിധായകന്‍ ഔസേപ്പച്ചനും ശക്തമായ വേഷത്തിലെത്തുന്നു. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, ബാലു വര്‍ഗ്ഗീസ്, ജോണി ആന്റണി, ജെയിംസ് ഇല്യ, സുധീർ കരമന, സുരേഷ് കുമാർ, ഇന്ദ്രൻസ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

 

ലളിതമായ അവതരണശൈലിയാണ് ചിത്രത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്ന ഘടകം. ദ്വയാർഥ പ്രയോഗങ്ങളോ വയലൻസ് രംഗങ്ങളോ ഒന്നുമില്ല, പകരം മനസുനിറയ്ക്കുന്ന കുടുംബനിമിഷങ്ങൾ ഒരുപാടുണ്ട്. ആദ്യ സിനിമയായ ‘വെള്ളിമൂങ്ങയിൽ’ രാഷ്ട്രീയത്തെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ജിബു ജേക്കബ് ഇത്തവണ അതിനെ കുടുംബവുമായി കോർത്തിണക്കുന്നു.

 

ഷാരിസ് മുഹമ്മദാണ് തിരക്കഥ. ശ്രീജിത്ത് നായരിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഔസേപ്പച്ചന്റെ സംഗീതം ചിത്രത്തോട് ഇഴചേർന്നു നിൽക്കുന്നു. 

 

കുടുംബമാണോ രാഷ്ട്രീയമാണോ വലുതെന്ന ചോദ്യമാണ് ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്. അതിനുളള ഉത്തരം അതിഗംഭീരമായ ക്ലൈമാക്സിലൂടെയാണ് സംവിധായകൻ നമുക്ക് കാണിച്ചുതരിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com