ADVERTISEMENT

പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്ന മനുഷ്യരും പരസ്പരം വെറുത്തും സംശയിച്ചും ജീവിക്കുന്ന മനുഷ്യരും തമ്മലിലുള്ള സംഘട്ടനം. തമ്മിൽ തല്ലിക്കാനും അധികാരം നേടാനും ചിലർ നടത്തുന്ന ശ്രമങ്ങൾ, അതിനെ അതിജീവിക്കാന്‍ നന്മയുള്ള മനുഷ്യർ നടത്തുന്ന പോരാട്ടം. മതങ്ങൾ വേലിക്കെട്ടുകൾ തീർക്കുമ്പോള്‍ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന, നാം പോലും അറിയാതെ നമ്മള്‍ മറ്റൊരാളായി മാറുന്ന ഭീകരാവസ്ഥ.

 

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിർമിച്ച് നവാഗതനായ സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട്’ എന്ന സിനിമ സമകാലിക സാമൂഹിക സാഹചര്യങ്ങളെ വരച്ചിടാനും ചർച്ച ചെയ്യാനുമാണ് ശ്രമിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിൽ ജീവിക്കുന്ന ആർക്കും സ്വയം ബന്ധിപ്പിക്കാവുന്ന നിരവധി സംഭവങ്ങളെ അതിന്റെ തീവ്രത ചോരാതെ അവതരിപ്പിക്കാനുള്ള മികച്ച ശ്രമം എന്നു രണ്ടിനെ വിശേഷിപ്പിക്കാം. 

randu-trailer

 

ശൈലേന്ദ്രകുമാർ (വിഷ്ണു ഉണ്ണികൃഷ്ണൻ) എന്ന വാവയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വാവ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആണ്. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലാണ് വാവ. ചെമ്പിരിക്ക എന്ന തന്റെ നാട്ടിലെ എല്ലാവരുമായും സൗഹൃദം കാത്തു സൂക്ഷിക്കുന്ന, സാംസ്കാരിക പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ചെറുപ്പക്കാരൻ. മറ്റു മനുഷ്യരെ സ്നേഹിക്കാനോ സഹായിക്കാനോ മതമോ രാഷ്ട്രീയമോ ഒന്നും തന്നെ അയാൾക്കൊരു തടസ്സമല്ല. 

 

എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്വേഷകരമായ സംഭവങ്ങൾ അവരുടെ നാട്ടിലും പ്രതിഫലിക്കാന്‍ തുടങ്ങുന്നു. വെറുപ്പും സംശയവും ഭയവും പതിയെ മനുഷ്യരിലേക്ക് പടരുന്നു. അതു തന്റെ കുടുംബത്തിലേക്കും സൗഹൃദത്തിലേക്കും വരെ എത്തിയെന്ന് വാവ തിരിച്ചറിയുന്നു. സമാധാനത്തിന് നേതൃത്വം നൽകാൻ പ്രാപ്തിയുള്ളവർ ഭീതി പടർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുമ്പോൾ വാവയും സുഹൃത്ത് ഷാജഹാനെയും പോലെ ചിലർ അതിനെ എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കുന്നു. അതിനിടയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ വാവ തന്നെ വലിയൊരു സാമുദായിക പ്രശ്നത്തിനുള്ള കാരണമായി മാറുന്നതോടെയൊണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നത്. തുടർന്ന് വാവയെ ചിലർ ‘വാവാജി’ ആക്കുകയും രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുകയും ചെയ്യുന്നു. 

 

‘The State shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them’– Article 15.

 

ഭരണഘടനയിലെ ഈ വരികൾ എഴുതി കാണിച്ചാണ് സിനിമ തുടങ്ങുന്നത്. എല്ലാവരും തുല്യരാണെന്നും ഈ രാജ്യം എല്ലാവരുടേതുമാണെന്നും ഓർമിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമായിരിക്കുമ്പോഴും അതിനെ വ്യത്യസ്തവും കൂടുതൽ ലളിതവുമായി അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചിരിക്കുന്നു. ബിനുലാൽ ഉണ്ണിയാണ് തിരക്കഥ ഒരുക്കിയത്. വാവയായി പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലാൻ വിഷ്ണു ഉണ്ണികൃഷ്ണന് സാധിച്ചു. 

 

നളിനനായി ടിനി ടോമും മുജീബായി ഇർഷാദും ഷാജഹാനായി സുധി കോപ്പയും മേഴ്സിയായി അന്ന രേഷ്മ രാജനും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. മാലാ പാർവതി, മമിത ബൈജു, മറീന മൈക്കിൾ, മുസ്തഫ, കലാഭവൻ റഹ്മാൻ, ഗോകുലൻ എന്നിവരുൾപ്പെടുന്ന വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.

 

പല തിരിച്ചറിവുകളും നൽകുന്ന സാമൂഹിക–രാഷ്ട്രീയ സിനിമ എന്ന നിലയിൽ ‘രണ്ട്’ കണ്ടിരിക്കേണ്ട അനുഭവമാണ്. സിനിമയിലെ ഒരു കഥാപാത്രമായി നമ്മളും ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com